യുപിയ: അണ്ടർ 23 ത്രിരാഷ്ട്ര സൗഹൃദ ഫുട്ബോൾ ടൂർണമെന്റിൽ ഭൂട്ടാനെ ഗോൾമഴയിൽ ആറാടിച്ച് ഇന്ത്യ. യുപിയയിലെ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ നടന്ന ഏകപക്ഷീയമായ പോരാട്ടത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ഇന്ത്യ വിജയക്കൊടി പാറിച്ചത്. ഇരട്ട ഗോളുകളുമായി തിളങ്ങിയ സുഹൈൽ ഭട്ടാണ് ഇന്ത്യൻ നിരയിൽ കരുത്തായത്. നൗഷാദ് മൂസയുടെ പരിശീലനത്തിന് കീഴിലിറങ്ങിയ ഇന്ത്യ തുടക്കം മുതൽ ആക്രമിച്ച് കളിച്ചു. ആദ്യ പകുതിയിൽ ഭൂട്ടാൻ പ്രതിരോധം കടുപ്പിച്ചെങ്കിലും 43-ാം മിനിറ്റിൽ റിക്കി ഹവോബത്തിലൂടെ ഇന്ത്യ അക്കൗണ്ട് തുറന്നു. രണ്ടാം പകുതിയിൽ കൂടുതൽ കരുത്താർജ്ജിച്ച ഇന്ത്യ നാല് ഗോളുകൾ കൂടി ഭൂട്ടാൻ വലയിലെത്തിച്ചു. സുഹൈൽ ഭട്ട് (51, 81 മിനിറ്റുകൾ) തൊംബ ഹവോബം (79-ാം മിനിറ്റ്) എന്നിവരും 85-ാം മിനിറ്റിൽ മലയാളി താരം മുഹമ്മദ് അജ്‌സലും ഗോൾ പട്ടികയിൽ ഇടംപിടിച്ചതോടെ ഇന്ത്യയുടെ ജയം പൂർത്തിയായി. ആദ്യ പകുതിയിൽ ലഭിച്ച നിരവധി അവസരങ്ങൾ പാഴായെങ്കിലും രണ്ടാം പകുതിയിലെ ക്ലിനിക്കൽ ഫിനിഷിംഗാണ് ഇന്ത്യയ്ക്ക് വലിയ മാർജിനിലുള്ള വിജയം സമ്മാനിച്ചത്. മാർച്ച് 31-ന് നടക്കുന്ന ആവേശകരമായ ഫൈനലിൽ ഇന്ത്യ തജിക്കിസ്താനെ നേരിടും.
ഭൂട്ടാനെ ഗോൾമഴയിൽ നനച്ച് ഇന്ത്യ; അണ്ടർ 23 ത്രിരാഷ്ട്ര ഫുട്ബോളിൽ തകർപ്പൻ ജയം
