ദോഹ: ഫുട്ബാളിന്റെ ആരവങ്ങളിലേക്ക് ഒരുങ്ങി ഖത്തർ. നവംബർ -ഡിസംബർ മാസങ്ങളിലായി ഖത്തർ ആതിഥേയത്വം വഹിക്കുന്ന കൗമാര ലോകകപ്പിന്റെയും അറബ് കപ്പിന്റെയും സ്പോൺസർമാരെ പ്രഖ്യാപിച്ചു. ഖത്തർ എയർവേയ്സ്, വിസിറ്റ് ഖത്തർ അടക്കം ഏഴ് പ്രധാനപ്പെട്ട സ്പോൺസർമാരെയാണ് സംഘാടക സമിതി പ്രഖ്യാപിച്ചത്. ദോഹയിലെ 974 സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കായിക യുവജനകാര്യ വകുപ്പു മന്ത്രിയും സംഘാടക സമിതി (എൽ.ഒ.സി) ചെയർമാനുമായ ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹ്മദ് ആൽഥാനിയുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.
അൽ വാഹ ഫോർ കാർസ്, മീഡിയ സിറ്റി ഖത്തർ, വോഡഫോൺ ഖത്തർ, ജി.ഡബ്ല്യൂ.സി, അസ്പെറ്റർ എന്നിവയാണ് കായിക മാമാങ്കങ്ങളുമായി സഹകരിക്കുന്ന മറ്റു പ്രമുഖ ബ്രാൻഡുകൾ. പിന്തുണ നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായും ചാമ്പ്യൻഷിപ്പുകളുടെ ആഗോള ആവശ്യകതയെ പ്രതിഫലിപ്പിക്കുന്നതാണ് പ്രമുഖ ബ്രാൻഡുകളുടെ സാന്നിധ്യമെന്നും ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി പറഞ്ഞു. ഡിസംബർ ഒന്നു മുതൽ പതിനെട്ടു വരെയാണ് ഫിഫ അറബ് കപ്പ്. ആറു ലോകകപ്പ് വേദികളിലാണ് ചാമ്പ്യൻഷിപ്പ് അരങ്ങേറുക. ലോകകപ്പ് ഫുട്ബാൾ തയാറെടുപ്പുകളുടെ ഭാഗമായി 2021ലായിരുന്നു അറബ് കപ്പിന് ഖത്തർ വേദിയായത്. പത്തു വർഷത്തെ ഇടവേളക്കു ശേഷം പുനരാരംഭിച്ച ടൂർണമെന്റ് ഫിഫയുടെ പേരിൽ നാലുവർഷത്തിലൊരിക്കൽ എന്ന നിലയിൽ ക്രമീകരിച്ചാണ് ഇപ്പോൾ തിരികെയെത്തുന്നത്. 2025, 2029, 2033 സീസണുകളിലെ ഫിഫ അറബ് കപ്പിന് ഖത്തർ വേദിയാകുമെന്ന് ഫിഫ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
നവംബർ മൂന്നു മുതൽ 27 വരെയാണ് ഫിഫ അണ്ടർ 17 ലോകകപ്പ് നടക്കുന്നത്. 2025 മുതൽ 2029 വരെ ഫിഫ അണ്ടർ 17 ലോകകപ്പിന്റെ സ്ഥിരം വേദിയായി ഖത്തറിനെ തെരഞ്ഞെടുത്തിട്ടുണ്ട്. രണ്ടു വർഷത്തിൽ ഒരിക്കലായി നടക്കുന്ന ടൂർണമെന്റിനെ 2025 മുതൽ വാർഷിക ഇവന്റാക്കി മാറ്റിയും ടീമുകളുടെ എണ്ണം 24ൽ നിന്ന് 48ആയി ഉയർത്തിയുമാണ് കൗമാര ഫുട്ബാൾ മേളയെ ഫിഫ പരിഷ്കരിച്ചത്. ആസ്പയർ സോണിലാണ് മത്സരങ്ങൾ നടക്കുക. ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയം ഫൈനലിന് വേദിയാകും. 2023 നവംബർ -ഡിസംബർ മാസങ്ങളിലായി ഇന്തോനേഷ്യയിലായിരുന്നു ഏറ്റവും ഒടുവിലായി അണ്ടർ 17 ലോകകപ്പ് നടന്നത്. സുപ്രധാന ടൂർണമെന്റുകളിലൂടെ മേഖലയിലെ ഫുട്ബാൾ പ്രേമികൾക്ക് വീണ്ടും കാൽപന്ത് ഉത്സവത്തിന് ഖത്തർ വേദിയൊരുക്കുകയാണ്.
