മസ്കത്ത്: കാഫ നാഷൻസ് കപ്പിൽ ഉസ്ബക്കിസ്താനെതിരെയുള്ള മത്സരത്തിൽ മികച്ച പ്രകടനമാണ് താരങ്ങൾ പുറത്തെടുത്തതെന്ന് ഒമാൻ ഫുട്ബാൾ കോച്ച് കാർലോസ് ക്വിറോസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന കളിയിൽ ഒമാൻ സമനില നേടിയിരുന്നു. ഇതിനുശേഷം നടന്ന വാർത്തമ്മേളനത്തിലാണ് കോച്ച് ഇക്കാര്യം അറിയിച്ചത്. നല്ല മത്സരം ആയിരുന്നു, ഇതിൽനിന്ന് നമുക്ക് വളരെയധികം പാഠങ്ങൾ ലഭിച്ചു. വിജയത്തിനുള്ള സാധ്യതകൾ ഉണ്ടായിരുന്നുവെങ്കിലും ഭാഗ്യം തുണക്കാതെ പോകുകയായിരുന്നു. കളിക്കാരുടെ സമീപനം, അവരുടെ പ്രകടനം, ഉയർന്ന നിലവാരമുള്ള പോരാട്ട മനോഭാവം ഇതെല്ലാം വളരെ പ്രശംസനീയമായിരുന്നു.
ടീമിലെ ആറ് പ്രധാന കളിക്കാർ മത്സരത്തിൽ ഉണ്ടായിരുന്നില്ല. അവരുടെ അഭാവം മത്സരത്തെ ബാധിച്ചില്ല. നമ്മുടെ മുഖ്യലക്ഷ്യം ലോകകപ്പിലേക്ക് യോഗ്യത നേടുകയെന്നതാണ്. ഈ ടൂർണമെന്റിലെ മത്സരങ്ങൾ അതിനുള്ള മികച്ച മുന്നൊരുക്കമാണെന്നും കോച്ച് പറഞ്ഞു. താഷ്‌കന്റ് നഗരത്തിലെ ഒളിംബിക് സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന കളിയിൽ ഇരുടീമുകളും ഒരോ ഗോൾ വീതം അടിച്ച് പിരിയുകയായിരുന്നു. ഇരുപകുതികളിലുമായാണ് ഗോളുകൾ പിറന്നത്. നാലാം മിനിറ്റിൽ അൽഹവാഹിയുടെ വകയായിരുന്നു ഒമാന്റെ ഗോൾ. 55ാം മിനിറ്റിൽ ഖോജിമത് എർക്കിനോവിലടെ ആതിഥേയർ ഗോൾ മടക്കി. സെപ്റ്റംബര്‍ രണ്ടിന് കിര്‍ഗിസ്ഥാനെതിരെയാണ് ഒമാന്റെ അടുത്ത മത്സരം.