‘മെസ്സിയുടെ വരവ് അറിഞ്ഞത് മാധ്യമങ്ങൾ വഴി; അർജന്റീന ടീമിനെ ക്ഷണിക്കേണ്ടത് ഫെഡറേഷൻ വഴി’ – പ്രതികരണവുമായി കെ.എഫ്.എ

കൊച്ചി: ലയണൽ മെസ്സിയും അർജന്റീന ടീമും കേരളത്തിൽ എത്തുന്നുവെന്ന പേരിൽ നടന്ന ഒരുക്കങ്ങളൊന്നും കേരള ഫുട്ബാൾ അസോസിയേഷനെ ആരും അറിയിച്ചിട്ടില്ലെന്ന് കെ.എഫ്.എ ജനറൽ സെക്രട്ടറി ഷാജി സി കുര്യൻ.

വിദേശ ടീമുകളെ സൗഹൃദ മത്സരങ്ങൾക്കായി ക്ഷണിക്കേണ്ടത് കേരള ഫുട്ബാൾ അസോസിയേഷനും, അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷനും വഴിയാണെന്നും, അർജന്റീന ടീമിനെ ബന്ധപ്പെടുന്നതിൽ ഇതുണ്ടായിട്ടില്ലെന്നും ഒരു ചാനലിനു നൽകിയ പ്രതികരണത്തിൽ അദ്ദേഹം പറഞ്ഞു.

സംഘാടകരിൽ നിന്നുള്ള അപേക്ഷ, അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷനാണ് ഫിഫയിലേക്ക് അയക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ഫെ​ഡറേഷനുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു ചർച്ചയും ഫെഡറേഷനുമായി നടന്നിട്ടില്ല. സംസ്ഥാന സർക്കാർ തങ്ങളെ അറിയിക്കേണ്ടതായിരുന്നു. മെസി വരുന്നുവെന്നത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത് -ഷാജി കുര്യൻ പറഞ്ഞു.

ഇത്തരത്തിലുള്ള ഒരു നടപടിയുമില്ലാതെയാണ് അർജൻറീന ടീമി​ന്റെ കേരള പര്യടന സ്​പോൺസർമാർ മുന്നോട്ട് പോയത്. ബ്വേനസ് ഐയ്റിസിലും ​മഡ്രിഡിലുമെന്നി അർജന്റീന ടീം അധികൃതരുമായി നേരിട്ട് ചർച്ചകൾ നടത്തിയായിരുന്നു ഫിഫ വിൻഡോ ഷെഡ്യൂൾ ചെയ്തതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

നവംബർ 17ന് കേരളത്തിലെത്തുമെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം. എന്നാൽ, ഫിഫ അനുമതി ലഭിക്കാതായതോടെ അർജന്റീന നവംബറിലെ കേരള യാത്ര ഒഴിവാക്കുകയായിരുന്നു.

അതേസമയം, അർജന്റീന മത്സര വേദിയായി നിശ്ചയിച്ച കലൂർ സ്റ്റേഡിയം നവീകരണ പ്രവർത്തനം സംശയാസ്പദമാണെന്ന് കരാറുകാർ പ്രതികരിച്ചു. 70 കോടി മുതൽ മുടക്കെന്നത് പബ്ലിസിറ്റി മാത്രമാണെന്ന് ജി.സി.ഡി.എയുടെ കരാർ ജോലികൾ ഏറ്റെടുത്ത് നടത്തുന്നവർ പറയുന്നു. എന്തൊക്കെ നടക്കുന്നുവെന്ന് ആർക്കും ബോധ്യമില്ല. ജി.സി.ഡി.എക്ക് എഞ്ചിനീയറിംഗ്, പ്ലാനിംഗ് വിഭാഗങ്ങൾ ഉണ്ട്. ടെണ്ടർ പോലുമില്ലാതെ മറ്റൊരു കമ്പനി അറ്റകുറ്റപ്പണികൾ നടത്തുന്നു. ചെലവഴിക്കുന്ന തുകയും എസ്റ്റിമേറ്റ് വിവരങ്ങളും പുറത്ത് വിടണമെന്നാണ് കരാറുകാരുടെ ആവശ്യം.​



© Madhyamam