റിയാദ്: കിങ്സ് കപ്പിലും അൽ നസ്റിന്റെ പുറത്താവലിനു പിന്നാലെ നായകനും സൂപ്പർതാരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ തിരിഞ്ഞ് ആരാധകർ.
ചൊവ്വാഴ്ച രാത്രിയിൽ റിയാദിൽ നടന്ന മത്സരത്തിൽ കരിം ബെൻസേമ നയിച്ച അൽ ഇത്തിഹാദിനോട് തോറ്റായിരുന്നു അൽ നസ്റിന്റെ പുറത്താവൽ. 2024ൽ ഫൈനൽ വരെയെത്തിയ ടീം ഇത്തവണ പ്രീക്വാർട്ടറിൽ തന്നെ പുറത്തായതോടെ ആരാധക രോഷം ക്രിസ്റ്റ്യാനോക്കെതിരായ മാറി.
കളിയുടെ 15ാം മിനിറ്റിൽ കരിം ബെൻസേമയും, 45ാം മിനിറ്റിൽ ഹുസം ഔറും നേടിയ ഗോളുകളാണ് അൽ ഇത്തിഹാദിന് വിജയം സമ്മാനിച്ചത്. 30ാം മിനിറ്റിൽ ബ്രസീൽ താരം എയ്ഞ്ചലോയിലൂടെ അൽ നസ്ർ സമനില നേടിയെങ്കിലും ഇഞ്ചുറി ടൈമിലെ അവസാന മിനിറ്റിൽ പിറന്ന ഗോൾ ടീമിന്റെ പുറത്താവലിന് വഴിയൊരുക്കുകയായിരുന്നു.
നോക്കൗട്ട് റൗണ്ടിലെ ആദ്യ മത്സരത്തിൽ അൽ നസ്ർ -ജിദ്ദ എസ്.സിയെ 4-0ത്തിന് തോൽപിച്ചിരുന്നു. ക്രിസ്റ്റ്യാനോ ഇല്ലാതെയായിരുന്നു ടീം ഇറങ്ങിയത്.
കരുത്തരായ അൽ ഇത്തിഹാദിനെ നേരിടാനിറങ്ങിയപ്പോൾ, ക്രിസ്റ്റ്യാനോ, ജോ ഫെലിക്സ്, കിങ്സ്ലി കോമാൻ, സാദിയോ മാനെ തുടങ്ങി സൂപ്പർ താരങ്ങളെയെല്ലാം ടീം കളത്തിലിറക്കി. എന്നാൽ, തൊട്ടതെല്ലാം പിഴച്ച ക്രിസ്റ്റ്യാനോക്ക് ടീമിന് ആത്മവിശ്വാസം നൽകുന്ന പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല. 49ാം മിനിറ്റിൽ ഡിഫൻഡർ അഹമ്മദ് അൽ ജുലയ്ദാൻ ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ ഇത്തിഹാദ് പത്തിലേക്ക് ചുരുങ്ങിയെങ്കിലും എതിരാളികൾക്ക് മുതലെടുക്കാനായില്ല.
90 മിനിറ്റും കളിച്ചുവെങ്കിലും അസിസ്റ്റോ, ഗോളോ, മികച്ച സ്ട്രൈക്കോ ഇല്ലാതെ നിരാശപ്പെടുത്തിയ ക്രിസ്റ്റ്യാനോക്കെതിരെ സാമൂഹിക മാധ്യമങ്ങൾ ആരാധകരും ഇളകി. അൽ നസ്റിന് കളിയിൽ തിരികെയെത്താൻ ലഭിച്ച രണ്ട് ഫ്രീകിക്കുകൾ ദുർബലമായ ഷോട്ടിലൂടെ പാഴാക്കിയതും ആരാധകരെ പ്രകോപിപ്പിച്ചു.
സാമൂഹിക മാധ്യമ പേജുകളിലൂടെയായിരുന്നു പ്രതിഷേധങ്ങൾ. നിങ്ങളുടെ ഈഗോ ടീമിനെ ഇല്ലാതാക്കുന്നു, ‘വിരമിക്കൂ സഹോദരാ… നിങ്ങളുടെ മോശം കളി കാണാനാവില്ല..’ തുടങ്ങിയ പോസ്റ്റുകളുമായാണ് ആരാധകർ രംഗത്തെത്തിയത്.
2023ൽ ക്ലബിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അൽ നസ്റിനൊപ്പം സുരപധാന കിരീടങ്ങളൊന്നും നേടാനായില്ലെന്നതും തിരിച്ചടിയാണ്.
ടീമിലെത്തിയ ശേഷംമുള്ള 13 കിരീടങ്ങളിൽ ഒന്നിൽ പോലും മുത്തം വെക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല.
