ഐ.എസ്.എൽ ട്രോഫി
ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് 2025-26 സീസൺ സംബന്ധിച്ച സാധ്യതകൾ ചർച്ച ചെയ്യുന്നതിന് വീണ്ടും ക്ലബുകളുടെ യോഗം വിളിച്ച് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ. നവംബർ 18ന് ഫുട്ബാൾ ഹൗസിലാണ് അടുത്ത യോഗം.
‘നവംബർ 12ന് എല്ലാ ക്ലബുകളുമായും നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം 18ന് ഞങ്ങൾ തുടർനടപടി നിശ്ചയിച്ചിട്ടുണ്ട്. ഇന്ത്യൻ ഫുട്ബാളിനെ മുന്നോട്ട് കൊണ്ടുപോകുന്നതിന് ബഹുമാനപ്പെട്ട സുപ്രീംകോടതിയിൽനിന്ന് അനുകൂലമായ നിർദേശം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ -എ.ഐ.എഫ്.എഫ് പ്രസിഡന്റ് കല്യാൺ ചൗബെ പറഞ്ഞു.
അതനുസരിച്ച് ജനുവരി ഒന്നിനും മേയ് 31നും ഇടയിൽ ലീഗ് നടത്താനാണ് ആലോചന. 150 ദിവസത്തിനുള്ളിൽ 187 മത്സരങ്ങളുണ്ടാവും. ടീമുകളുടെ എണ്ണം കുറഞ്ഞാൽ ഇത് കുറയാനിടയുണ്ട്. ഗണിതശാസ്ത്രപരമായി സാധ്യമാണെന്നും മുമ്പ് സംഭവിച്ചിട്ടുണ്ടെന്നും ചൗബെ തുടർന്നു. എല്ലാം ശരിയായി നടക്കുന്നുവെങ്കിൽ നവംബർ 19ന് സുപ്രീംകോടതിയിൽ വിഷയം ലിസ്റ്റ് ചെയ്യാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
