കൊച്ചി: പതിറ്റാണ്ടിന് ശേഷം കേരളത്തിലേക്ക് ഇന്ത്യൻ ഫുട്ബാൾ ടീം ഇറങ്ങുന്ന അന്താരാഷ്ട്ര ഫുട്ബാൾ മത്സരമെത്തുന്നു. മാർച്ച് 31ന് നടക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പ് അന്തിമ യോഗ്യത പോരാട്ടത്തിൽ ഹോങ്കോങ്ങിനെ ബ്ലൂ ടൈഗേഴ്സ് നേരിടും. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം വേദിയാവുന്ന മത്സരം ജയിക്കുക ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്നവുമാണ്. യോഗ്യത റൗണ്ടിൽ എന്നേ പുറത്തായ ആതിഥേയർക്ക് ഇതുവരെ ഒരു വിജയം പോലും നേടാനായിട്ടില്ല.
സിംഗപ്പൂർ, ഹോങ്കോങ്, ബംഗ്ലാദേശ് ടീമുകൾകൂടി ഉൾപ്പെടുന്ന ഗ്രൂപ് ‘സി’യിൽ രണ്ട് പോയന്റുമായി നാലാംസ്ഥാനത്താണ് ഇന്ത്യ. ഹോങ്കോങ്ങും ഇതിനകംതന്നെ ഏഷ്യൻ കപ്പ് യോഗ്യതയിൽനിന്ന് പുറത്തായതിനാൽ ഫലം അപ്രസക്തമാണെങ്കിലും ഫിഫ റാങ്കിങ് പോയന്റുകൾ നേടാൻ വിജയം സഹായിക്കും. കഴിഞ്ഞ വർഷം ജൂണിൽ ഹോങ്കോങ്ങിൽ കളിച്ചപ്പോൾ ഒരു ഗോളിന് ബ്ലൂ ടൈഗേഴ്സ് തോറ്റിരുന്നു. അവസാനമായി 2016ൽ തുർക്ക്മെനിസ്താനെതിരെയാണ് കൊച്ചിയിൽ ഇന്ത്യ കളിച്ചത്. മത്സരത്തിന് മുന്നോടിയായി 23 മുതൽ ഇന്ത്യൻ ടീം കൊച്ചിയിൽ പരിശീലനം നടത്തും.
