വെല്ലിങ്ടൺ: 2026ലെ ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിൽ പന്ത് തട്ടാൻ ഇന്ത്യൻ വംശജനും. 26കാരനായ സർപ്രീത് സിങ്ങാണ് ന്യൂസിലൻഡിനായി ബൂട്ട്കെട്ടാനൊരുങ്ങുന്നത്. ഓക് ലാൻഡിലെ ഈഡൻ പാർക്കിൽ നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ടിന്റെ ഓഷ്യാനിയൻ മേഖലയുടെ ഫൈനലിൽ ന്യൂസിലൻഡ് 3-0ന് ന്യൂ കാലഡോണിയയെ തോൽപിച്ചപ്പോൾ മധ്യനിരയിൽ കളി മെനഞ്ഞത് സർപ്രീതായിരുന്നു. ഇതുവരെ 18 മത്സരങ്ങളിലാണ് സർപ്രീത് സിങ് ന്യൂസിലൻഡ് ദേശീയ ടീമിനെ പ്രതിനിധാനംചെയ്തിട്ടുള്ളത്.
കാനഡ, യു.എസ്.എ, മെക്സികോ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പിൽ സർപ്രീത് കളിക്കുകയാണെങ്കിൽ, 2006ൽ രണ്ടാം സ്ഥാനത്തെത്തിയ ഫ്രഞ്ച് ടീമിന്റെ ഭാഗമായിരുന്ന വികാസ് റാവു ധോരസൂവിന് ശേഷം ലോകകപ്പിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വംശജനായി മാറും. പഞ്ചാബിലെ ജലന്ധറിൽനിന്നാണ് സർപ്രീതിന്റെ മാതാപിതാക്കൾ ന്യൂസിലൻഡിലേക്ക് കുടിയേറിയത്. ലോകകപ്പിൽ കളിച്ച ഇന്ത്യൻ വംശജരായ കളിക്കാർ അധികമൊന്നുമില്ലെന്ന് തനിക്കറിയാമെന്നും ശരിക്കും അഭിമാനകരമാണെന്നും സർപ്രീത് പറയുന്നു. യോഗ്യത നേടിയതോടെ പിന്തുണയുമായി നിരവധി ഇന്ത്യക്കാർ ഇതിനോടകം തന്റെ സോഷ്യൽ മീഡിയ ഇൻബോക്സിൽ മെസേജുകൾ അയക്കുന്നുണ്ടെന്നും അത് സന്തോഷകരമായ കാര്യമാണെന്നും സർപ്രീത് കൂട്ടിച്ചേർത്തു.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ