മിലാന്‍: ഒരു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന റയൽ മാഡ്രിഡ് കരിയർ അവസാനിപ്പിച്ച ക്രൊയേഷ്യൻ മിഡ്ഫീൽഡർ ലൂക മോഡ്രിച്, ഇനി എ.സി മിലാനൊപ്പം പന്തുതട്ടും.
ഒരു വർഷത്തേക്കാണ് ഇറ്റാലിയൻ ക്ലബുമായി താരം കരാറിലെത്തിയത്. ഫിഫ ക്ലബ് ലോകകപ്പ് സെമി ഫൈനലിൽ പി.എസ്.ജിക്കെതിരെ തൂവെള്ള ജഴ്സിയിൽ ക്രൊയേഷ്യൻ താരം അവസാന മത്സരം കളിച്ചു. ഫിഫ ക്ലബ് ലോകകപ്പോടെ റയലിൽനിന്ന് പടിയുറങ്ങുമെന്ന് താരം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഫ്രഞ്ച് ക്ലബിനോട് മറുപടിയില്ലാത്ത നാലു ഗോളുകൾക്ക് തോറ്റ റയൽ ഫൈനൽ കാണാതെ പുറത്തായി.
39 വയസ്സുകാരനായ മോഡ്രിച്ചിന്‍റെ 13 വർഷത്തെ റയൽ കരിയറിനാണ് ഇതോടെ അവസാനമായത്. റയലിന്‍റെ മധ്യനിരയില്‍ ഭാവന്നാസമ്പന്ന സന്നിധ്യവുമായി നിന്ന ലൂക്ക 597 മത്സരങ്ങൾ കളിച്ചു. ക്ലബിനൊപ്പം 28 കിരീട നേട്ടങ്ങളിൽ പങ്കാളിയായി. ജര്‍മന്‍ ഇതിഹാസം ടോണി ക്രൂസുമായി ചേര്‍ന്നു മോഡ്രിച് തീര്‍ത്ത മുന്നേറ്റങ്ങളും നീക്കങ്ങളും റയലിന്റെ നിരവധി കിരീട നേട്ടങ്ങളില്‍ നിര്‍ണായകമായിരുന്നു.
പി.എസ്.ജിക്കെതിരായ മത്സരത്തിൽ തുടക്കത്തിൽ പകരക്കാരുടെ ബെഞ്ചിലിരുന്ന താരം, 64ാം മിനിറ്റിൽ ഗ്രൗണ്ടിലെത്തി. അപ്പോഴേക്കും മത്സരം റയലിന്‍റെ കൈയിൽനിന്ന് വഴുതിപോയിരുന്നു. 3-0ത്തിന് പിന്നിൽ. അവസാന മിനിറ്റുകളിൽ താരം മികച്ച നീക്കങ്ങളുമായി കളംനിറഞ്ഞു. മോഡ്രിച്ചുമായി കരാറിലെത്തിയത് മിലാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, വരവ് മിലാന്‍ പരിശീലകന്‍ മാസിമിലിയാനോ അല്ലെഗ്രി നേരത്തെ തന്നെ സ്ഥിരീകരിച്ചതാണ്.
നാല് ലാ ലിഗ, രണ്ട് സ്പാനിഷ് കപ്പ്, അഞ്ച് സ്പാനിഷ് സൂപ്പര്‍ കപ്പ്, ആറ് ചാമ്പ്യന്‍സ് ലീഗ്, അഞ്ച് യുവേഫ സൂപ്പര്‍ കപ്പ്, അഞ്ച് ക്ലബ് ലോകകപ്പ്, ഒരു ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് കിരീടങ്ങള്‍ മോഡ്രിച് റയലിനൊപ്പം സ്വന്തമാക്കിയിട്ടുണ്ട്.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ