തിരുവനന്തപുരം: അർജന്‍റീന ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി കേരളത്തിലേക്ക് വരില്ലെന്ന വാർത്തകളോട് പ്രതികരിച്ച് കായികമന്ത്രി വി. അബ്ദുറഹ്മാൻ. മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുമെന്ന് താന്‍ ഉറച്ച് വിശ്വസിക്കുന്നതായി മന്ത്രി പറഞ്ഞു.
ഇക്കാര്യത്തില്‍ ആശങ്കവേണ്ടെന്നും സ്‌പോണ്‍സര്‍മാരോട് പണം വേഗത്തില്‍ അടക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സ്പോൺസർമാർ കരാർ തുക അടക്കാത്തതിനാൽ ഒക്ടോബറിൽ കേരളത്തിൽ പന്തുതട്ടാൻ അർജന്‍റീന ഫുട്ബാൾ ടീമും മെസ്സിയും വരില്ലെന്നായിരുന്നു വാർത്തകൾ. 300 കോടിയിലധികം രൂപയാണ് ടീമിനെ എത്തിക്കാനായി സ്പോൺസർമാർ നൽകേണ്ടിയിരുന്നത്. എന്നാൽ, തുക നൽകാതിരുന്നതോടെ, ഒക്ടോബറിൽ ചൈനയിൽ രണ്ടു മത്സരങ്ങൾ കളിക്കാൻ അർജന്‍റീന ഫുട്ബാൾ അസോസിയേഷൻ തീരുമാനിക്കുകയായിരുന്നു.
‘സംസ്ഥാന കായിക വകുപ്പാണ് അര്‍ജന്റീന ടീമുമായി ചര്‍ച്ച നടത്തിയത്. ഇത്രയും വലിയ പണംമുടക്കാൻ സർക്കാറിനെ നിലവിലെ അവസ്ഥ അനുവദിക്കുന്നില്ല. ടീമിനെ കൊണ്ടുവരാനുള്ള സ്പോൺസറെ കണ്ടെത്തുകയാണ് ആദ്യം സർക്കാർ ചെയ്തത്. രണ്ടു കമ്പനികളെയാണ് ഇതിനുവേണ്ടി നമ്മൾ തയാറാക്കിയത്. അതിൽ ആദ്യത്തെ ടീമിന് റിസർവ് ബാങ്കിന്‍റെ അനുമതി ലഭിച്ചില്ല. രണ്ടാമതു വന്നത് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കോർപറേഷനാണ്.
അവര്‍ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കാമെന്ന് അറിയിച്ച് കത്ത് നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര കായിക മന്ത്രാലയത്തിന്റെയും റിസര്‍വ് ബാങ്കിന്റെയും അനുമതി അവര്‍ക്ക് ലഭ്യമാക്കികൊടുത്തു. സര്‍ക്കാറിന് ചെയ്യാനാകുന്നത് ഇതാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ പണം അടക്കാമെന്ന് അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് മെസ്സി വരില്ല എന്ന് പറയനാകില്ല. സ്‌പോണ്‍സര്‍മാരോട് പണം വളരെ വേഗത്തില്‍ അടക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുറച്ച് കാലതാമസം ഉണ്ടായിരിക്കാം. 175 കോടിയോളം രൂപ നല്‍കേണ്ടിവരും. സ്‌പോണ്‍സര്‍മാര്‍ ആശങ്കകളൊന്നും ഇതുവരെ അറിയിച്ചിട്ടില്ല. അര്‍ജന്റീനന്‍ ഫുട്‌ബാള്‍ അസോസിയേഷനുമായി അവരുണ്ടാക്കിയ കരാര്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് ആശങ്കപ്പെടേണ്ട കാര്യമില്ല’ -വി.അബ്ദുറഹിമാന്‍ പ്രതികരിച്ചു.
റിപ്പോര്‍ട്ടര്‍ ടി.വി പണം അടക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. നിലവില്‍ സ്‌പോണ്‍സറെ മാറ്റേണ്ട ആവശ്യമില്ല. അവര്‍ പണം അടക്കാന്‍ വൈകി എന്നത് വസ്തുതയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. അർജന്‍റീന ടീമിനെ കേരളത്തിലെത്തിക്കുന്നതിന് കഴിഞ്ഞ നവംബറിലാണ് അർജന്‍റീന ടീം മാനേജ്മെന്‍റുമായി കായികമന്ത്രി സ്പെയിനിൽ ചർച്ച നടത്തിയത്. ഇതിന്‍റെ ഭാഗമായാണ് ഈ വർഷം ഒക്ടോബറിൽ ടീമിന്‍റെ രണ്ട് പ്രദർശന മത്സരങ്ങൾ കേരളത്തിൽ സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നത്.
മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ, ഏഷ്യയിൽ ഫുട്ബാൾ പ്രോത്സാഹിപ്പിക്കുന്നതിനായി അർജന്‍റീന ഫുട്ബാൾ അസോസിയേഷനുമായി കൈകോർത്ത എച്ച്.എസ്.ബി.സി ഇന്ത്യയും അർജന്‍റീന ടീം ഇന്ത്യയിൽ കളിക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ, ആരാധകർ ഏറെ പ്രതീക്ഷയിലായിരുന്നു. വൻ സാമ്പത്തിക ബാധ്യതയാകുമെന്നതിനാൽ സ്പോൺസർമാരിലൂടെ ഫണ്ട് സ്വരൂപിക്കാനായിരുന്നു കായികവകുപ്പ് ലക്ഷ്യം വെച്ചത്. മത്സരത്തിന് ആദ്യം സ്പോൺസർമാരാകാൻ സന്നദ്ധത അറിയിച്ചത് സ്വർണ വ്യാപാരികളുടെ സംഘടനയായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷനായിരുന്നു. 200 കോടി രൂപ സ്വരൂപിക്കാനായിരുന്നു അവരുടെ പദ്ധതി. അതിൽ തന്നെ 70 കോടിയോളം രൂപ അപ്പിയറൻസ് ഫീസായി തന്നെ നൽകേണ്ടിവരുമെന്നായതോടെ ഫണ്ടിങ് വിജയിച്ചില്ല.
പിന്നാലെ, സൗഹൃദ മത്സരത്തിന്‍റെ പ്രധാന സ്പോണ്‍സര്‍മാരായി വാർത്ത ചാനൽ ഉടമകളായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിനെ സർക്കാർ തെരഞ്ഞെടുത്തു. എന്നാൽ, ഇവർക്കും പണം കണ്ടെത്താൻ കഴിയാത്തതാണ് മന്ത്രിയെയും സർക്കാറിനെയും വെട്ടിലാക്കിയത്.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ