ഫിഫ ക്ലബ് വേൾഡ്കപ്പിൽ ആദ്യ മത്സരത്തിനിറങ്ങിയ സ്പാനിഷ് വമ്പൻമാരായ റയൽമാഡ്രിഡിന് സമനില കുരുക്ക്. സൗദി ക്ലബായ അൽ ഹിലാലിനോടാണ് റയൽ സമനില ഏറ്റുവാങ്ങിയത്. രണ്ട് ടീമുകളും ഒരോ ഗോൾ വീതം നേടിയാണ് മത്സരം അവസാനിപ്പിച്ചത്. സീസണിൽ ഒരൊറ്റ കിരീടവുമില്ലാത്ത റയൽ ക്ലബ് വേൾഡ്കപ്പ് ഉയർത്തി അഭിമാനം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലാണ്. കളിയുടെ 34 -ാം മിനിറ്റിൽ ഗോൻസാലോ ഗ്രേഷ്യയാണ് റയലിന് ലീഡ് സമ്മാനിച്ചത്. എന്നാൽ 41 -ാം മിനിറ്റിൽ അൽ ഹിലാൽ ഗോൾ മടക്കി സമനില പാലിച്ചു. പെനാൽറ്റിയിലൂടെ റൂബൻ നെവാസാണ് റയലിന്‍റെ വലകുലുക്കിയത്.
പുതിയ പരിശീലകനായെത്തിയ സാബി അലോൺസോക്ക് കീഴിലുള്ള റയലിന്‍റെ ആദ്യ മത്സരമായിരുന്നു ഇത്. ബയർ ലെവർകൂസൻ പരിശീലകനായിരുന്ന സാബി ലീഗ് സീസൺ അവസാനിച്ചതോടെയാണ് റയലിലേക്ക് ചേക്കേറിയത്. മറുവശത്ത് അൽ ഹിലാലിനും പുതിയ പരിശീലകനാണ് തന്തങ്ങൾ മെനഞ്ഞത്. ഇന്റർ മിലാൻ കോച്ചായിരുന്ന സിമോൺ ഇൻസാഗി ഈ സീസണിനൊടുവിലാണ് അൽ ഹിലാലിലെത്തിയത്.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ