ഫിഫ ക്ലബ് ലോകകപ്പിൽ ഇറ്റാലിയൻ ക്ലബ്ബായ യുവന്‍റസിന്‍റെ ഗോളടി മേളം. ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്കാണ് യു.എ.ഇ ക്ലബ്ബായ അൽ ഐനെ യുവന്റസ് തകർത്തത്. ഗ്രൂപ്പ് ജി യിൽ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയ യുവന്‍റസ് കളിയിലുടെനീളം ആധിപത്യം തുടർന്നു. കളിയുടെ ആദ്യ പകുതിയിൽ തന്നെ നാല് ഗോളുകളാണ് യുവന്‍റസ് അടിച്ചുക്കൂട്ടിയത്.
കളിയുടെ 11 -ാം മിനിറ്റിൽ തന്നെ ഫ്രഞ്ച് താരം റാൻഡൽ കോലോ മുവാനി അൽ ഐന്‍റെ വല കുലുക്കി. 21 മിനിറ്റിൽ പോർച്ചുഗൽ യുവതാരം കൻസീസോ ലീഡ് ഇരട്ടിയാക്കി ഉയർത്തി. 31 മിനിറ്റിൽ കെനൻ യിൽഡിസും ഗോളടിച്ചു. ആദ്യ പകുതിയുടെ ഇഞ്ച്വുറി ടൈമിൽ മുവാനി തന്‍റെ തന്‍റെ രണ്ടാം ഗോൾ നേടി യുവന്‍റസിന്‍റെ ലീഡ് നാലിലെത്തിച്ചു. 58 -ാം മിനിറ്റിൽ കൻസീസോ തന്‍റെ രണ്ടാം ഗോൾ നേടിയതോടെ ഗോൾ നില 5-0.
കൂറ്റൻ ജയത്തോടെ മാഞ്ചസ്റ്റർ സിറ്റിയുൾപ്പടെയുള്ളവരുള്ള ഗ്രൂപ്പിൽ ഒന്നാമതെത്താനും യുവന്റസിനായി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി മൊറോക്കൻ ക്ലബ്ബായ വൈഡാഡ് എഫ്.സിയെ എതിരില്ലാത്ത രണ്ട് ഗോളുൾക്ക് തോൽപ്പിച്ചു.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ