ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന യാത്രയയപ്പിൽ കെവിൻ ഡി ബ്രൂയിൻ കുടുംബത്തോടൊപ്പം
ലണ്ടൻ: ടീമിനൊപ്പം ബൂട്ടുകെട്ടിയ ഒരു പതിറ്റാണ്ടുകാലത്തിനിടെ ആറ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യൻപട്ടവും ഒരു ചാമ്പ്യൻസ് ലീഗ് ട്രോഫിയുമക്കം 16 കിരീടങ്ങൾ. ഇംഗ്ലീഷ് ലീഗിൽ എതിരാളികളില്ലാതെ മാഞ്ചസ്റ്റർ സിറ്റി മാത്രമായ നാളുകളിലെ രാജാവ് കെവിൻ ഡി ബ്രുയിൻ പടിയിറങ്ങുമ്പോൾ ഇത്തിഹാദ് മൈതാനം കണ്ണീരിലാണ്. ഇത് ദുഃഖദിനമാണെന്ന് കോച്ച് പെപ് ഗാർഡിയോള കണ്ണുനിറച്ച് പറയുന്നു. പരാജയങ്ങളുടെ പടുകുഴിയിൽ വീണുപോയ ഇടവേളക്കു ശേഷം ടീം വമ്പൻ തിരിച്ചുവരവുമായി പോയന്റ് പട്ടികയിൽ ആദ്യ സ്ഥാനങ്ങളിലേക്ക് കയറിയ സീസൺ അവസാനത്തിലാണ് ഡിബ്രുയിന്റെ പടിയിറക്കം. ബോൺമൗത്തിനെതിരായ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോൾ ജയം ആഘോഷിച്ചായിരുന്നു താരം മൈതാനം വിട്ടത്.
യൂറോപ്യൻ സോക്കറിൽ മാഞ്ചസ്റ്റർ സിറ്റിയും അതിലെ നെടുംതൂണായി ഡി ബ്രുയിനും മാത്രമായ സീസണുകളാണ് അരങ്ങൊഴിയുന്നത്. മെസ്സിക്കു ശേഷം താൻ കൂടെ കൂട്ടിയ ഏറ്റവും മികച്ചവനാണ് ടീം വിടുന്നതെന്ന് പെപ് പറയുന്നു. 2015 സെപ്റ്റംബറിൽ സിറ്റി ജഴ്സിയിൽ അരങ്ങേറിയത് മുതൽ 283 മത്സരങ്ങളിലായി താരം കുറിച്ചത് 119 അസിസ്റ്റുകളാണ്. പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച രണ്ടാമത്തേത്. ഗോളുകൾ 72ഉം. മധ്യനിര എൻജിനായി നീക്കങ്ങൾ മെനഞ്ഞ താരം മൊത്തം 190 ഗോളുകളിൽ നേരിട്ടോ അസിസ്റ്റ് നൽകിയോ പങ്കാളിയായി. സൃഷ്ടിച്ച ഗോളവസരങ്ങളും റെക്കോഡാണ്- 843. സെർജിയോ അഗ്യൂറോ, റഹീം സ്റ്റെർലിങ്, റിയാദ് മെഹ്റസ്, ഫെർണാണ്ടീഞ്ഞോ, വിൻസെന്റ് കൊമ്പനി, ജോ ഹാർട്ട്, ലിറോയ് സാനെ തുടങ്ങിയവരടങ്ങിയ വമ്പൻ നിരക്കൊപ്പം ബൂട്ടുകെട്ടിയതായിരുന്നു ആദ്യ നാളുകൾ. പലരും അരങ്ങ് ഒഴിയുകയോ ടീം വിടുകയോ ചെയ്തു.
പ്രായം 33ലെത്തുകയും ക്ലബിൽ ഇളമുറക്കാർ പതിയെ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തതോടെ താരത്തെ നിലനിർത്തുന്നില്ലെന്ന് മാനേജ്മെന്റ് തീരുമാനമെടുക്കുകയായിരുന്നു. അതിലുപരി പരിക്ക് വലച്ച സമീപകാലത്ത് താരം നീണ്ട അവധിയിലായതും വെല്ലുവിളിയായി. പഴയ ഫോമിലേക്ക് തിരികെയെത്താൻ പ്രയാസപ്പെട്ടതും ടീമിൽ ഇടം നഷ്ടപ്പെടുത്താൻ കാരണമായെന്നുവേണം കരുതാൻ. ഇത്തവണ സീസണിൽ വൻ വീഴ്ചയിലായ ക്ലബ് നിലവിൽ പട്ടികയിൽ മൂന്നാമതാണ്. ന്യൂകാസിൽ, ചെൽസി, ആസ്റ്റൺ വില്ല ടീമുകൾ രണ്ട് പോയന്റ് അകലത്തിൽ പിറകിലുണ്ട്.
കരാർ പുതുക്കാത്തതിൽ ഡി ബ്രുയിൻ നേരത്തേ നിരാശ അറിയിച്ചിരുന്നു. സിറ്റി വിട്ട് യു.എസിലെ ഷികാഗോ ഫയറിലേക്കാകും താരം കൂടുമാറുകയെന്നാണ് സൂചന. ഫിൽ ഫോഡനും ജാക് ഗ്രീലിഷുമടങ്ങുന്ന സിറ്റി മധ്യനിരയിലേക്ക് ബയേർ ലെവർകുസൻ താരം േഫ്ലാറിയൻ വിർട്സും എത്തുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. സിറ്റി മൈതാനത്തേക്കുള്ള ഒരു റോഡിന് ഡി ബ്രുയിന്റെ പേര് നൽകിയും കൂറ്റൻ പെയിന്റിങ് പുറത്ത് സ്ഥാപിച്ചുമാണ് ക്ലബ് താരത്തോട് ആദരമറിയിച്ചത്. ‘‘ക്രിയാത്മകതയോടെ കളിക്കാനാണ് ഞാൻ കൊതിച്ചത്. അടങ്ങാത്ത ആഗ്രഹത്തോടെ കളിക്കാനും കൊതിച്ചു. ഫുട്ബാൾ ആസ്വദിക്കലായിരുന്നു മനസ്സിൽ. അത് മറ്റുള്ളവരും ആസ്വദിച്ചുകാണുമെന്ന് ഞാൻ കരുതുന്നു’’- താരത്തിന്റെ വാക്കുകൾ. അവസാന മത്സരത്തിന് ഡി ബ്രൂയിന് സഹതാരങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകി. ‘ദുഃഖകരമായ ദിവസം’ എന്നാണ് പെപ് ഗാർഡിയോള വിശേഷിപ്പിച്ചത്.
ഇത്തിഹാദിന് മുന്നിൽ പ്രതിമ
കെവിന് ഡി ബ്രൂയിന്റെ പ്രതിമ മാഞ്ചസ്റ്റർ സിറ്റിയുടെ സ്റ്റേഡിയമായ അല്‍ ഇത്തിഹാദിന് മുന്നില്‍ സ്ഥാപിക്കും. താരത്തോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രതിമ ഒരുക്കുക. പ്രതിമ നിര്‍മാണത്തിലാണെന്നും വൈകാതെ അത് സ്റ്റേഡിയത്തിന് മുന്നില്‍ മൈക്ക് സമ്മര്‍ബീ, ഫ്രാന്‍സിസ് ലീ, കോളിന് ബെല്‍ എന്നിവരുള്‍പ്പെടെ പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ക്ലബ് ഇതിഹാസ താരങ്ങള്‍ക്കൊപ്പം സ്ഥാപിക്കുമെന്നും സിറ്റി ക്ലബ് അധികൃതര്‍ പറഞ്ഞു. പ്രതിമ നിർമിക്കുമെന്ന പ്രഖ്യാപനത്തിന് ശേഷം താൻ ‘എപ്പോഴും ഇവിടെയുണ്ടാകും’ ഡി ബ്രൂയിൻ എന്ന് പ്രതികരിച്ചു.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ