കലിഫോർണിയ: ഫിഫ ക്ലബ് ലോകകപ്പിൽ മെക്സിക്കൻ ക്ലബ്ബായ മൊണ്ടേറക്കെതിരെ ഇന്‍റർ മിലാന് സമനില. ആദ്യം ഗോൾ നേടിയ മൊണ്ടേറെ ഇറ്റാലിയൻ കരുത്തരെ വിറപ്പിച്ചെങ്കിലും ആദ്യപകുതിയിൽ തന്നെ തിരിച്ചടിച്ച് ഇന്‍റർ മിലാൻ സമനില നേടുകയായിരുന്നു.
25ാം മിനിറ്റിൽ സെർജിയോ റാമോസാണ് മൊണ്ടേറെക്ക് വേണ്ടി ഗോൾ നേടിയത്. 42ാം മിനിറ്റിൽ ലൗത്താറോ മാർട്ടിനെസ് ഇന്‍ററിന്‍റെ മറുപടി ഗോൾ നേടി. മത്സരത്തിലുടനീളം ആധിപത്യമുണ്ടായിട്ടും ഇന്‍ററിന് വിജയഗോൾ നേടാനായില്ല.
മറ്റൊരു മത്സരത്തിൽ ബൊറൂസിയ ഡോർട്മുണ്ടിനെതിരെ ഫ്ലുമിനെൻസിക്ക് ഗോൾരഹിത സമനില. ന്യൂജേഴ്സിയിൽ നടന്ന മത്സരത്തിൽ ബ്രസീലിയൻ ടീം കളിയിൽ ആധിപത്യം പുലർത്തുകയും നിരവധി അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ ഡോർട്മുണ്ട് ഗോൾകീപ്പർ ഗ്രെഗർ കോബലിന്റെ മികച്ച പ്രകടനമാണ് അവർക്ക് വിജയം നിഷേധിച്ചത്. നിരവധി നിർണായക സേവുകളാണ് കോബൽ നടത്തിയത്.
ഗ്രൂപ്പ് ഇയിലെ മത്സരത്തിൽ റിവർ പ്ലേറ്റ് 3-1ന് ഉറവ റെഡ്സിനെ പരാജയപ്പെടുത്തി. ഗ്രൂപ്പ് എഫ് മത്സരത്തിൽ മമെലോദി സൺഡൗൺസ് 1-0ന് ഉൽസാനെ പരാജയപ്പെടുത്തി.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ