ജില്ല ഫുട്ബാൾ ലീഗിൽ ബി ഡിവിഷനിൽ ചാമ്പ്യന്മാരായ ഉള്ളൂർ പ്രതിഭ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്
തിരുവനന്തപുരം: ‘യുദ്ധങ്ങളിൽ നിങ്ങൾ നേരിടാൻ പോകുന്നത് നിങ്ങളെക്കാൾ ശക്തരെയായിരിക്കും, പക്ഷേ അവർക്ക് മുന്നിൽ ഈ ടീം തോൽക്കില്ല, കാരണം നിങ്ങളുടെ ജയം ആഗ്രഹിക്കുന്ന കുറേ മനസുകൾ നമുക്ക് ചുറ്റുമുണ്ടാകും’ -ജില്ല ഫുട്ബാൾ ബി ഡിവിഷനിൽ ഇറങ്ങുന്നതിന് മുമ്പ് ഉള്ളൂർ പ്രതിഭ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡന്റ് വി. ശിവൻകുട്ടി തന്റെ താരങ്ങളോട് ഇതുപറയുമ്പോൾ അദ്ദേഹത്തിനുതന്നെ ഉറപ്പുണ്ടായിരുന്നില്ല, ലീഗിൽ ഒന്നാം സ്ഥാനക്കാരാകുമെന്ന്. പക്ഷേ ആശാന്റെ സ്വപ്നം ടീമിലെ 16 പേരും നെഞ്ചേറ്റിയപ്പോൾ ഇത്തവണ ബി ഡിവിഷൻ കണ്ടത് ഒരുകാലത്ത് തലസ്ഥാനം ഭരിച്ച നാട്ടുരാജാക്കന്മാരുടെ തിരിച്ചുവരവായിരുന്നു. കളിച്ച നാലിലും എതിരാളികളെ ഗോൾമഴയിൽ മുക്കിയാണ് ഉള്ളൂരിന്റെ രാജകുമാരന്മാർ ബി ഡിവിഷൻ ചാമ്പ്യന്മാരായത്. അതും ദേശീയതലത്തിൽപോലും ശ്രദ്ധനേടിയ ലിഫ തിരുവനന്തപുരത്തെപ്പോലും അട്ടിമറിച്ചുകൊണ്ട്.
ഒരുകാലത്ത് തലസ്ഥാനത്ത് ഫുട്ബാളിന്റെ കളിത്തൊട്ടിലെന്ന് അറിയപ്പെട്ടിരുന്ന ഉള്ളൂരിൽനിന്നാണ് പ്രതിഭ ക്ലബിന്റെ ഉദയം. സന്തോഷ് ട്രോഫി ടീമിൽ വരെ താരങ്ങളെ സംഭാവന ചെയ്ത ഉള്ളൂർ സ്മാരക സ്പോർട്സ് ആൻഡ് ആർട്സ് ക്ലബിന്റെ തുടർച്ചയായിട്ടായിരുന്നു പ്രതിഭയുടെ വരവ്. ടൈറ്റാനിയം ക്യാപ്ടനും സന്തോഷ് ട്രോഫി താരവുമായിരുന്നു ടി.വി. ഗോപാലകൃഷ്ണൻ, കെൽട്രോൺ താരവും തിരുവനന്തപുരം ജില്ല ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറിയുമായ സെൽവകുമാർ, ഏജീസിലെ അതിഥിതാരമായിരുന്ന ടി.വി. ബാലകൃഷ്ണൻ എന്നിവർ ഉള്ളൂർ സ്മാരക സ്പോർട്സ് ആൻഡ് ആർട്സ് ക്ലബിന്റെ സംഭാവനകളായിരുന്നു.
മുൻനിര താരങ്ങളെല്ലാം ജോലി കണ്ടെത്തി പോയതോടെ ഉള്ളൂർ സ്മാരക ക്ലബ് കാലക്രമേണ നിർജീവമായി. ഇതോടെയാണ് അഡ്വ. വി.ടി. നായർ പ്രസിഡന്റും വി. ശിവൻകുട്ടി സെക്രട്ടറിയുമായി 2005ൽ പ്രതിഭ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് രൂപവത്കരിച്ചത്. തുടർന്നുള്ള വർഷങ്ങളിൽ തട്ടിയും മുട്ടിയും മുന്നോട്ടുപോയ ടീം കോവിഡോടെ തളർന്ന അവസ്ഥയിലായി. ജില്ല ഫുട്ബാൾ അസോസിയേഷന്റെ തലപ്പത്തേക്ക് കെ.എം. റഫീക്കും ഉള്ളൂർ സ്മാരക സ്പോർട്സ് ആൻഡ് ആർട്സ് ക്ലബിന്റെ മുൻതാരവുമായ സെൽവകുമാറും എത്തിയതോടെ ക്ലബിനെ വീണ്ടും പൊടിതട്ടിയെടുക്കുകയായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രതിഭാധനരായ കളിക്കാരെ കണ്ടെത്തി ടീമിലെത്തിച്ചു. സ്വന്തമായി ഗ്രൗണ്ടില്ലാത്തതിനാൽ മെഡിക്കൽ കോളജ് ആശുപത്രി ഗ്രൗണ്ടിലും സെൻട്രൽ സ്റ്റേഡിയത്തിലുമായി ആറുമാസം നീണ്ട പരിശീലനത്തിലൂടെയാണ് ടീമിനെ സജ്ജമാക്കിയത്. ജേഴ്സിയും സ്റ്റോക്കിങ്സും ജില്ല ഫുട്ബാൾ അസോസിയേഷൻ സൗജന്യമായി നൽകി.
നാല് മത്സരങ്ങളിൽ നിന്ന് 29 ഗോളുകളാണ് പ്രതിഭകളുടെ പിള്ളേർ അടിച്ചുകൂട്ടിയത്. തിരിച്ചുകിട്ടയതാകട്ടെ രണ്ടുഗോൾ മാത്രം. ബി ഡിവിഷനിൽ ഒന്നാം സ്ഥാനത്തെത്തിയതോടെ അടുത്തവർഷം എ ഡിവിഷനിലായിരിക്കും ടീം കളിക്കുക. വിജയങ്ങൾ ഒരുപാട് നേടിയെങ്കിലും ഇത്തരത്തിൽ എതിരാളികൾക്ക് മേൽ സർവാധിപത്യം പുലർത്തിയ വിജയം ചരിത്രത്തിലാദ്യമാണെന്നും ജില്ല ഫുട്ബാൾ അസോസിയേഷൻ ഭാരവാഹികൾ നൽകിയ അകമഴിഞ്ഞ പിന്തുണയാണ് വിജയത്തിന്റെ ചാലകശക്തിയെന്നും നിലവിലെ ക്ലബ് പ്രസിഡന്റ് വി. ശിവൻകുട്ടി ‘മാധ്യമ’ത്തോട് പറഞ്ഞു.
ഇന്ത്യൻ ജേഴ്സി സ്വപ്നം കണ്ട് ജെബിൻ
തിരുവനന്തപുരം: ജില്ല ഫുട്ബാൾ ലീഗിലെ ബി ഡിവിഷനിലെ മികച്ച താരമായി പ്രതിഭ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ സ്ട്രൈക്കറും പുതിയതുറ വലിയതോപ്പ് തെക്കേകര സ്വദേശിയുമായ ജെ. ജെബിനെ തെരഞ്ഞെടുത്തു.

ജെ. ജെബിൻ
എസ്.ബി.എഫ്.എ പൂവാറിന്റെ മുൻതാരമായിരുന്ന ജെബിൻ, ഏഴുമാസം മുമ്പാണ് പ്രതിഭയിലെത്തിയത്. പൂവാർ ഗവ. ബി ആൻഡ് എച്ച്.എസ്.എസിലെ പ്ലസ് ടു കൊമേഴ്സ് വിദ്യാർഥിയായ താരം 76 ശതമാനം മാർക്കോടെയാണ് പാസായത്. ഫുട്ബാളിന് വേരോട്ടമുള്ള യൂനിവേഴ്സിറ്റി കോളജിലോ തുമ്പ സെന്റ് സേവിയേഴ്സ് കോളജിലോ ബിരുദത്തിന് ചേർന്ന് ഫുട്ബാളുമായി മുന്നോട്ടുപോകാനാണ് ഈ 18കാരന്റെ തീരുമാനം. പഠിച്ച് ജോലി എന്നതിനപ്പുറം ഇന്ത്യൻ ഫുട്ബാൾ ടീമിൽ ഇടംപിടിക്കുക എന്നതാണ് സ്വപ്നം. മത്സ്യത്തൊഴിലാളി പി. ജോസ്, എസ്. ബേബി ദമ്പതികളുടെ മകനാണ്.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ