ഫിഫ ക്ലബ് ഫുട്ബാൾ ലോകകപ്പില്‍ ബ്രസീലിയന്‍ ക്ലബ് ഫ്ലമിങോക്ക് മുന്നില്‍ അടിതെറ്റി ചെല്‍സി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ചെല്‍സിയെ ഫ്ലമിങോ കീഴ്‌പ്പെടുത്തിയത്. ആദ്യപകുതിയിൽ മുന്നിട്ടു നിന്നശേഷമാണ് ചെൽസി പരാജയം ഏറ്റുവാങ്ങിയത്. 68ാം മിനിട്ടില്‍ നിക്കോളാസ് ജാക്‌സണ് ചുവപ്പ് കാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്ന് ചെല്‍സി പത്ത് പേരിലേക്ക് ചുരുങ്ങിയിരുന്നു. ജയത്തോടെ ഫ്ലമിങോ നോക്കൗട്ട് ഉറപ്പിച്ചു.
13ാം മിനിട്ടില്‍ ചെല്‍സിയുടെ പെഡ്രോ നെറ്റോയാണ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയിലാണ് ഫ്ലമിങോ മൂന്ന് ഗോളുകള്‍ അടിച്ചത്. 62ാം മിനിട്ടില്‍ ബ്രൂണോ ഹെൻറിക്കും മൂന്ന് മിനിട്ട് പിന്നിട്ടപ്പോഴേക്കും ഡാനിലോയും 83ാം മിനിട്ടില്‍ വാലസി യാനും ഫ്ലമിങോക്ക് വേണ്ടി ചെല്‍സിയുടെ വല ചലിപ്പിച്ചു. ഗ്രൂപ്പ് ഡിയില്‍ ആറ് പോയിന്റോടെ ഫ്ലമിങോയാണ് മുന്നില്‍. രണ്ടാം സ്ഥാനത്തുള്ള ചെല്‍സിക്ക് മൂന്ന് പോയിന്റാണുള്ളത്.
അതേസമയം, ഗ്രൂപ്പ് സിയിലെ മത്സരത്തില്‍ പോര്‍ച്ചുഗീസ് ക്ലബ് ബെന്‍ഫിക്ക ന്യൂസിലാന്‍ഡ് ക്ലബ് ഓക്ക്‌ലാന്‍ഡ് സിറ്റിയെ എതിരില്ലാത്ത ആറ് ഗോളിന് പരാജയപ്പെടുത്തി. അര്‍ജന്റൈന്‍ താരം ഏഞ്ചല്‍ ഡി മരിയയും ലിയാന്ദ്രോ ബരീരോയും ഇരട്ട ഗോളടിച്ചു. വാഞ്ചെലിസ് പാവ്‌ലിദിസ്, റെനാറ്റോ സാഞ്ചെസ് എന്നിവരും സ്‌കോര്‍ ചെയ്തു.
ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിന് മുന്നില്‍ അര്‍ജന്റൈന്‍ ക്ലബ് ബൊക്ക ജൂനിയേഴ്‌സ് വീണു. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബയേണിന്റെ ജയം. ഹാരി കെയ്ന്‍, മൈക്കല്‍ ഒലിസ് എന്നിവരാണ് സ്‌കോറര്‍മാര്‍. മിഗ്വെല്‍ മെരിന്റീല്‍ ആണ് ബൊക്കയുടെ ആശ്വാസ ഗോള്‍ നേടിയത്. അതേസമയം, മറ്റൊരു മത്സരത്തില്‍ അമേരിക്കന്‍ ക്ലബ് എല്‍ എ എഫ് സിക്കെതിരെ ടുണീഷ്യന്‍ ക്ലബ് ഇ എസ് ടുണിസ് ജയിച്ചു. പരാജയത്തോടെ എല്‍ എ എഫ് സി പുറത്തായി.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ