ന്യൂഡൽഹി: ഐ ലീഗ് ചാമ്പ്യന്മാർ ആരെന്ന പ്രഖ്യാപനം നീളവെ സൂപ്പർ കപ്പ് ഫുട്ബാളിൽ നിന്ന് പിന്മാറി ചർച്ചിൽ ബ്രദേഴ്സ്. നിലവിൽ ഐ ലീഗ് പോയന്റ് പട്ടികയിൽ ചർച്ചിലാണ് ഒന്നാംസ്ഥാനത്ത്.
എന്നാൽ, നേരത്തേ എടുത്തുകളഞ്ഞ മൂന്ന് പോയന്റ് തിരിച്ചുകിട്ടാൻ അപ്പീൽ നൽകി കാത്തിരിക്കുകയാണ് രണ്ടാംസ്ഥാനക്കാരായ ഇന്റർ കാശി. ഇത് ലഭിച്ചാൽ ചർച്ചിലിനെ (40) മറികടന്ന് 42 പോയന്റിമായി മുന്നിലെത്തും ഇന്റർ കാശി. കഴിഞ്ഞ ദിവസം അപ്പീൽ സംബന്ധിച്ച തീരുമാനമുണ്ടാവുമെന്ന് റിപോർട്ടുകളുണ്ടായിരുന്നു. ഇതിനിടെ ഐ ലീഗിലെ ഒന്നാംസ്ഥാനക്കാർക്ക് സൂപ്പർ കപ്പ് ഫിക്സ്ചറിൽ നൽകുന്ന ഇടം ഇന്റർ കാശിക്ക് ലഭിച്ചതും ചർച്ചിലിനെ ചൊടിപ്പിച്ചു. ഇക്കാരണത്താലാണ് പിന്മാറ്റം.
സൂപ്പർ കപ്പ് ഫിക്സ്ചർ തീരുമാനിച്ചതിലെ ക്രമക്കേടുകൾ പിന്മാറ്റത്തിനുള്ള കാരണമായി ചർച്ചിൽ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന് നൽകിയ കത്തിൽ പറയുന്നുണ്ട്. ഐ ലീഗിലെ ഒന്നാംസ്ഥാനക്കാരെയാണ് സൂപ്പർ കപ്പിലെ 14ാം സീഡുകാരാക്കേണ്ടത്. ആ സ്ഥാനം നൽകിയിരിക്കുന്നത് ഇന്റർ കാശിക്കാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും കത്തിൽ വ്യക്തമാക്കി. ഐ.എസ്.എല്ലിലെ 13ഉം ഐ ലീഗിലെ ആദ്യ മൂന്നും ക്ലബ്ബുകളാണ് സൂപ്പർ കപ്പിൽ കളിക്കുക.
മൂന്നാംസ്ഥാനത്തുള്ള റിയൽ കശ്മീർ പിന്മാറിയതോടെ ചർച്ചിൽ, ഇന്റർ കാശി, നാലാമതുള്ള ഗോകുലം കേരള എഫ്.സി എന്നിവർക്കായിരുന്നു അവസരം. അതേസമയം, ഐ ലീഗ് റഫറിമാർ മത്സരങ്ങൾക്കിടെ ഇന്റർ കാശിക്ക് അനുകൂലമായ സമീപനം സ്വീകരിച്ചെന്ന് ആരോപിച്ച് ചർച്ചിൽ, റിയൽ കശ്മീർ, ശ്രീനിധി ഡെക്കാൻ, നാംധാരി, ഐസോൾ, ഡൽഹി എഫ്.സി ക്ലബ്ബുകൾ ഒപ്പിട്ട പരാതിയും ഫെഡറേഷന് നൽകി.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ