
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സീസണിലെ പ്ലേ ഓഫ് ചിത്രം ഏറക്കുറെ തെളിഞ്ഞു. മോഹൻ ബഗാനും എഫ്.സി ഗോവയും നേരിട്ട് സെമി ഫൈനലിൽ പ്രവേശിച്ചപ്പോൾ പ്ലേ ഓഫിലേക്കുള്ള മറ്റു നാല് ടീമുകളിൽ മൂന്നെണ്ണവും യോഗ്യത നേടി. ശേഷിക്കുന്ന ആറാം ടീമിന്റെ കാര്യത്തിൽ മാത്രമേ വ്യക്തത വരാനുള്ളൂ. ബംഗളൂരു എഫ്.സി (38), ജാംഷഡ്പുർ എഫ്.സി (38), നോർത്ത് ഈസ്റ്റ് യുനൈറ്റഡ് (35) എന്നിവരാണ് നിലവിൽ മൂന്നുമുതൽ അഞ്ചുവരെ സ്ഥാനങ്ങളിൽ നിൽക്കുന്നത്. ആറാം സ്ഥാനത്ത് 33 പോയന്റുമായി മുംബൈ സിറ്റിയുമുണ്ട്. ഏഴാമത് നിൽക്കുന്ന ഒഡിഷ എഫ്.സിക്കും (30) നേരിയ സാധ്യത അവശേഷിക്കുന്നു.
മുംബൈക്ക് രണ്ട് മത്സരങ്ങൾ ബാക്കിയുള്ളതിനാൽ പ്ലേ ഓഫ് ഉറപ്പിക്കാൻ ഒറ്റ സമനിലപോലും ധാരാളം. മാർച്ച് ഏഴിന് കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സിനെയും 11ന് ബംഗളൂരു എഫ്.സിയെ അവരുടെ തട്ടകത്തിലുമാണ് നേരിടാനുള്ളത്. ഒഡിഷക്കാവട്ടെ ബാക്കിയുള്ളത് ജാംഷഡ്പുരിനെതിരായ എവേ മത്സരമാണ്. മുംബൈ അടുത്ത രണ്ട് മത്സരങ്ങളും തോൽക്കുകയും ഒഡിഷ ഇന്ന് ജാംഷഡ്പുരിനെതിരെ ജയിക്കുകയും ചെയ്താലേ ഇവർക്ക് പ്രതീക്ഷയുള്ളൂ.
അങ്ങനെയെങ്കിൽ ഇരുടീമിനും 33 വീതം പോയന്റാവും. ഇത് ഒഡിഷക്ക് ഗുണം ചെയ്യും. അടുത്ത രണ്ട് കളികളും ജയിച്ച് ആദ്യ നാലിലെത്താനാവും മുംബൈയുടെ ശ്രമം. ബഗാനും ഗോവക്കും നോർത്ത് ഈസ്റ്റിനും ഓരോ മത്സരങ്ങൾ ബാക്കിയുണ്ടെങ്കിലും ഇതിലെ തോൽവിയോ ജയമോ ഒരു ടീമിന്റെയും സാധ്യതകളെ ബാധിക്കില്ല. ഈസ്റ്റ് ബംഗാൾ, കേരള ബ്ലാസ്റ്റേഴ്സ്, പഞ്ചാബ് എഫ്.സി, ചെന്നൈയിൻ എഫ്.സി, ഹൈദരാബാദ് എഫ്.സി, മുഹമ്മദൻസ് ടീമുകൾ ഇതിനകം പുറത്തായിക്കഴിഞ്ഞു.
ഗോവൻ ജയം
മഡ്ഗാവ്: ഐ.എസ്.എല്ലിൽ മുഹമ്മദൻസിന് മറ്റൊരു തോൽവി സമ്മാനിച്ച് എഫ്.സി ഗോവ. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ആതിഥേയ ജയം. 40ാം മിനിറ്റിൽ ഐകർ ഗുവാറോസെനയിലൂടെ ഗോവ മുന്നിലെത്തി. 86ാം മിനിറ്റിൽ മുഹമ്മദൻസ് താരം പദം ഛേത്രിയുടെ സെൽഫ് ഗോൾ കൂടിയെത്തിയതോടെ ജയം ആധികരികമായി. ഗോവ 23 മത്സരങ്ങളിൽ 48 പോയന്റുമായി രണ്ടാംസ്ഥാനത്ത് തുടർന്നു. മുഹമ്മദൻസ് (12) അവസാന സ്ഥാനത്തും
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/RXnU2oe