ഗ്വായാകിൽ (ഇക്വഡോർ): ലോകകപ്പ് ഫുട്ബാൾ യോഗ്യത മത്സരത്തിൽ ഇക്വഡോറിനോട് സമനിലയിൽ കുരുങ്ങി ബ്രസീൽ. ഇക്വഡോറിലെ എസ്റ്റാഡിയോ മോണുമെന്റൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗോൾരഹിത സമനില വഴങ്ങുകയായിരുന്നു മഞ്ഞപ്പട.
പുതിയ പരിശീലകൻ കാർലോ ആഞ്ചലോട്ടിക്കു കീഴിൽ ജയത്തോടെ തുടങ്ങമെന്ന ബ്രസീൽ മോഹമാണ് പൊലിഞ്ഞത്. സമനില പിടിച്ചതോടെ 15 മത്സരങ്ങളിൽ നിന്ന് 24 പോയിൻ്റുമായി ഇക്വഡോർ രണ്ടാം സ്ഥാനത്തെത്തി. 15 മത്സരങ്ങളിൽ നിന്ന് 22 പോയിൻ്റുള്ള ബ്രസീൽ നാലാമതാണ്. പട്ടികയിൽ ഒന്നാമതുള്ള അർജൻ്റീനയ്ക്ക് 34 പോയിൻ്റുകളാണുള്ളത്. 24 പോയിൻ്റുള്ള പരാഗ്വായ് മൂന്നാമതും 21 പോയിൻ്റുമായി ഉറുഗ്വായ് അഞ്ചാമതുമാണ്.
റയൽ മഡ്രിഡ് വിട്ടെത്തിയ ഇറ്റാലിയൻ പരിശീലകന് മോശം പ്രകടനം നടത്തുന്ന കാനറികളെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുപോകാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അർജന്‍റീനയോട് 4-1ന് പരാജയപ്പെട്ടതിനു പിന്നാലെയാണ് പരിശീലക സ്ഥാനത്തുനിന്ന് ഡൊറിവാൾ ജൂനിയറിനെ ബ്രസീൽ പുറത്താക്കിയത്. ഇറ്റലിയുടെ സഹപരിശീലകനായിരുന്ന മുൻതാരം ആദ്യമായാണ് ഒരു ദേശീയ ടീമിന്റെ ചുമതല വഹിക്കുന്നത്. ക്ലബ് ഫുട്‌ബാളിൽ കിരീടങ്ങൾ വാരിക്കൂട്ടിയ 65കാരന് ബ്രസീൽ ടീമിനെ കൈപിടിച്ചുയർത്തുക എളുപ്പമാകില്ല.
മികച്ച താരങ്ങളുടെ വൻനിരയുണ്ടെങ്കിലും കളത്തിൽ ഒത്തിണക്കമില്ലാത്തതാണ് വെല്ലുവിളി. സൂപ്പർതാരം നെയ്മറെ ഒഴിവാക്കിയാണ് ആഞ്ചലോട്ടി സ്ക്വാഡിനെ പ്രഖ്യാപിച്ചത്.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ