ബ്വേനസ് ഐറിസ് (അർജന്റീന): ഡീഗോ മറഡോണയുടെ ചികിത്സയുടെ മെഡിക്കൽ രേഖകൾ പിടിച്ചെടുക്കാൻ ആശുപത്രിയിൽ രാത്രി മുഴുവൻ റെയ്ഡ് നടത്തി പൊലീസ്. മരണത്തിൽ അശ്രദ്ധ കാണിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ഏഴ് ഡോക്ടർമാരുടെ വിചാരണക്കിടെ കോടതി ഉത്തരവിനെത്തുടർന്നാണ് നടപടി.
ശസ്ത്രക്രിയക്ക് മുമ്പുള്ള പഠനങ്ങൾക്ക് മറഡോണ വിധേയനായിരുന്നെന്നും ന്യൂറോസർജനാണ് സങ്കീർണതകളില്ലാതെ ശസ്ത്രക്രിയ നടത്തിയതെന്നും ലോസ് ഒലിവോസ് ക്ലിനിക്കിലെ മെഡിക്കൽ ഡയറക്ടർ പാബ്ലോ ഡിമിട്രോഫ് സാക്ഷ്യപ്പെടുത്തിയിരുന്നു. എന്നാൽ, ഈ പഠനങ്ങൾ മറഡോണയുടെ മെഡിക്കൽ രേഖകളിൽ ഉൾപ്പെടുത്തിയിട്ടില്ല. മറഡോണ ചികിത്സയിലിരിക്കെ 2020 നവംബർ മൂന്നിനും 11നും ഇടയിലുള്ള എല്ലാ ഫയലുകളും പിടിച്ചെടുക്കാനാണ് ജഡ്ജിമാർ ഉത്തരവിട്ടത്. റെയ്ഡ് അർധരാത്രിയോടെ ആരംഭിച്ച് ബുധനാഴ്ച പുലർച്ച നാലു വരെ നീണ്ടു. 275 പേജുകളുള്ള അനുബന്ധ ആർക്കൈവുകളും 547 ഇ-മെയിലുകളും അധികൃതർ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. 2020 നവംബർ 25നാണ് മറഡോണ അന്തരിച്ചത്.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ