ചരിത്രം കുറിച്ച് വൈഭവ്, പിറന്നത് രണ്ടു വമ്പൻ റെക്കോഡുകൾ; നേട്ടം കൈവരിക്കുന്ന ആദ്യ താരം…



മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ.പി.എൽ) രണ്ടു വമ്പൻ റെക്കോഡുകൾ സ്വന്തമാക്കി ക്രിക്കറ്റിലെ കൗമാര വിസ്മയം വൈഭവ് സൂര്യവംശി. ഐ.പി.എല്‍ ചരിത്രത്തില്‍ കുറഞ്ഞ പന്തിൽ അതിവേഗം 500 റണ്‍സ് തികക്കുന്ന താരമെന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്.

ലഖ്നോ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തിലാണ് 15കാരനായ വൈഭവ് ചരിത്രനേട്ടം കൈവരിച്ചത്. മത്സരത്തിൽ എട്ട് റൺസെടുത്ത് പുറത്തായെങ്കിലും ആസ്ട്രേലിയൻ താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡ് താരം മറികടന്നു. ഐ.പി.എല്ലിൽ 227 പന്തുകളില്‍നിന്നാണ് വൈഭവ് 500 റണ്‍സിലെത്തുന്നത്. മാക്‌സ്‌വെൽ 260 പന്തുകളിൽനിന്നാണ് ഈ നേട്ടത്തിലെത്തിയത്. പ്രിന്‍സ് യാദവ് എറിഞ്ഞ രണ്ടാം ഓവറിലെ രണ്ടാം പന്ത് ബൗണ്ടറി കടത്തിയാണ് വൈഭവ് നേട്ടം സ്വന്തമാക്കിയത്. ഐ.പി.എല്ലിൽ 200നു മുകളിൽ പ്രഹരശേഷിയിൽ (സ്ട്രൈക്ക് റേറ്റ്) 500 റൺസ് നേടുന്ന ആദ്യ താരം കൂടിയാണ് വൈഭവ്.

കൂടാതെ, ഐ.പി.എൽ ചരിത്രത്തിൽ 500 റൺസ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും 15കാരന്‍റെ പേരിലായി. 15 വയസ്സും 26 ദിവസവും. പ്രിഥ്വി ഷായെയാണ് താരം മറികടന്നത്, 19 വർഷും 164 ദിവസവും. 19 വർഷവും 195 ദിവസവുമായി ഈ പട്ടികയിൽ മൂന്നാമതാണ് സഞ്ജു സാംസൺ. തൊട്ടുപിന്നിലായി ഋഷഭ് പന്തും (19 വർഷവും 220 ദിവസവും) ഇഷാൻ കിഷനുമാണ് (19 വർഷവും 295 ദിവസവും).

ലഖ്നോവിനെതിരായ മത്സരത്തിൽ 11 പന്തില്‍ എട്ടു റൺസെടുത്ത വൈഭവിനെ മുഹ്സിന്‍ ഖാനാണ് പുറത്താക്കിയത്. ഈ സീസണിലെ റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്താണ് താരം. ഏഴ് മത്സരങ്ങളില്‍ നിന്ന് 254 റണ്‍സാണ് ഇതുവരെ നേടിയത്. 78 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 36.28 ശരാശരിയും 220.86 സ്‌ട്രൈക്ക് റേറ്റും വൈഭവിനുണ്ട്. മത്സരത്തിൽ ലഖ്നോവിനെ 40 റൺസിനാണ് രാജസ്ഥാൻ വീഴ്ത്തിയത്. സീസണിൽ ലഖ്നോവിന്‍റെ തുടർച്ചയായ നാലാം തോൽവിയാണിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ ആറ് വിക്കറ്റിന് 159 റൺസ് നേടി.

പുറത്താവാതെ 29 പന്തിൽ 43 റൺസ് ചേർത്ത് രവീന്ദ്ര ജദേജ ടോപ് സ്കോററായി. നാല് ഒരു മെയ്ഡനടക്കം 17 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത പേസർ മുഹ്സിൻ ഖാന്റേതാണ് ശ്രദ്ധേയ ബൗളിങ് പ്രകടനം. മുഹമ്മദ് ഷമിയും പ്രിൻസ് യാദവും രണ്ടുവീതം വിക്കറ്റ് വീഴ്ത്തി മിന്നി. മറുപടി ബാറ്റിങ്ങിനിറങ്ങിയയ ലഖ്നോ തുടക്കം മുതൽ ഇടറി. 18 ഓവറിൽ 119 റൺസിന് ലഖ്നോ പുറത്തായി. ഓപണർ ആയുഷ് ബദോനി, ക്യാപ്റ്റൻ ഋഷഭ് പന്ത്, വെടിക്കെട്ട് വീരൻ എയ്ഡൻ മാർക്രം എന്നിവർ പൂജ്യത്തിന് പുറത്തായി.

55 റൺസുമായി മിച്ചൽ മാർഷും 22 റൺസെടുത്ത നിക്കളസ് പുരാനും മാത്രമാണ് ലഖ്നോ നിരയിൽ തിളങ്ങിയത്. റോയൽസിന്റെ ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചർ മൂന്ന് വിക്കറ്റ് വീഴ്ത്തി. നായകൻ ഋഷഭ് പന്തിനു പുറമെ, ആയുഷ് ബദോനി, എയ്ഡൻ മാർക്രം, മുഹ്സിൻ ഖാൻ എന്നിവരും റണ്ണൊന്നും എടുക്കാതെ പുറത്തായി. ലഖ്നോ നിരയിൽ മൂന്നുപേർ മാത്രമാണ് രണ്ടക്കം കടന്നത്.



© Madhyamam