
ദുബൈ: ഇന്ത്യയിൽ അടുത്ത മാസം നടക്കുന്ന ട്വന്റി20 ലോകകപ്പിൽ ബംഗ്ലാദേശിന്റെ പങ്കാളിത്തം സംബന്ധിച്ച അനിശ്ചിതത്വം അവസാനിപ്പിക്കാനായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ രണ്ടംഗ സംഘം ബംഗ്ലാദേശ് സന്ദർശിക്കും.
സുരക്ഷ ഭീഷണിയുണ്ടെന്ന് കാണിച്ചാണ് ബംഗ്ലാദേശ് ഇന്ത്യയിലേക്കില്ലെന്ന് അറിയിച്ചത്. കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലെ തങ്ങളുടെ മത്സരങ്ങൾ ദക്ഷിണേന്ത്യൻ പട്ടണങ്ങളിലേക്കോ ശ്രീലങ്കയിലേക്കോ മറ്റോ മാറ്റണമെന്നാണ് ആവശ്യം. ബി.സി.സി.ഐ നിർദേശത്തെ തുടർന്ന് ഐ.പി.എൽ താരം മുസ്തഫിസുർറഹ്മാനുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കരാർ അവസാനിപ്പിച്ചതിന് പിന്നാലെയായിരുന്നു ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഈ ആവശ്യം ഉന്നയിച്ചത്.
ധാക്കയിൽ ഐ.സി.സി സംഘമെത്തുമെന്നും ചർച്ചകളിൽ ബംഗ്ലാദേശ് സർക്കാർ പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് കരുതുന്നതെന്നും അധികൃതർ സൂചിപ്പിച്ചു. ഗ്രൂപ് ‘സി’യിൽ ഫെബ്രുവരി 17ന് നേപ്പാളിനെതിരെ വാംഖഡെ മൈതാനത്താണ് ബംഗ്ലാദേശിന്റെ ആദ്യ മത്സരം.
