ട്വന്‍റി20 ലോകകപ്പിൽ ഇന്ന് ആദ്യ സെമി; ദക്ഷിണാഫ്രിക്ക ന്യൂസിലൻഡിനെ നേരിടും



കൊൽക്കത്ത: ആവേശം നിറഞ്ഞ സൂപ്പർ എട്ട് പോരാട്ടങ്ങൾക്ക് ശേഷം ട്വന്റി20 ലോകകപ്പിൽ ഇന്നും നാളെയും സെമിഫൈനൽ അങ്കം. ഹോളി ദിനമായ ഇന്ന് ആദ്യ സെമിയിൽ റണ്ണേഴ്സ്അപ്പായ ദക്ഷിണാഫ്രിക്ക മുൻ റണ്ണേഴ്സ്അപ്പായ ന്യൂസിലൻഡിനെ നേരിടും. കൊൽക്കത്ത ഇൗഡൻ ഗാർഡൻസിലാണ് മത്സരം.

നാളെ മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ആതിഥേയരായ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ടൂർണമെന്റിൽ തോൽവിയറിയാതെയാണ് എയ്ഡൻ മാർക്രം നയിക്കുന്ന ദക്ഷിണാഫ്രിക്ക അവസാന നാലിലേക്ക് കുതിക്കുന്നത്. ചെറുതായി പതറിയ അഫ്ഗാനിസ്താനെതിരായ ഗ്രൂപ് ഘട്ടത്തിൽ ഇരട്ട സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിൽ മാത്രം. ആ മത്സരവും മാർക്രമും കൂട്ടരും ജയിച്ചിരുന്നു. പരിമിത ഓവർ ക്രിക്കറ്റിൽ ഓർക്കാൻ ഐ.സി.സി കിരീടങ്ങളില്ലാത്ത ടീമിന് ഇന്ന് ജയിച്ചേ മതിയാകൂ. എന്നാൽ, നോക്കൗട്ട് മത്സരങ്ങളിൽ തോറ്റു മടങ്ങുന്നതാണ് ശീലം. ഇത്തവണ അത്തരം മടക്കമില്ല എന്ന് തെളിയിക്കാൻ തകർപ്പൻ സംഘവുമായാണ് ദക്ഷിണാഫ്രിക്കയുടെ കുതിപ്പ്. ക്യാപ്റ്റൻ മാർക്രം തന്നെ മികച്ച പ്രകടനം നടത്തി മുന്നിൽനിന്ന് നയിക്കുകയാണ്. 268 റൺസ് ലോകകപ്പിൽ ഈ ബാറ്റർ നേടി.

സ്ട്രൈക്ക് റേറ്റ് 175 ആണ്. ക്വിന്റൺ ഡി കോക്ക്, ഡെവാൾഡ് ബ്രെവിസ്, റയാൻ റിക്കിൾട്ടൺ, ട്രിസ്റ്റൻ സ്റ്റബ്സ്, ഡേവിഡ് മില്ലർ, മാർക്കോ ജാൻസൺ എന്നീ ബാറ്റർമാരും ഏതൊരു ടീമിനും ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിക്കാൻ മിടുക്കരാണ്. ബൗളിങ്ങിൽ കഗിസോ റബാഡയുടെ മികച്ച ലെങ്തും മാർക്കോ ജാൻസന്റെ ഇടംകൈയൻ ബൗൺസും ബാറ്റർമാർക്ക് ബുദ്ധിമുട്ടാകും. ലുങ്കി എൻഗിഡിയുടെ വ്യത്യസ്തമായ പന്തുകളും ദക്ഷിണാഫ്രിക്കൻ പേസ് നിരയുടെ കരുത്ത് കൂട്ടുന്നു. ഇടംകൈയൻ സ്പിന്നർ കേശവ് മഹാരാജിനെയും എതിരാളികൾ ഭയക്കണം.

ഗ്രൂപ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് തോറ്റ ന്യൂസിലൻഡിന് ഓൾറൗണ്ടർ രചിൻ രവീന്ദ്രയുടെ ബൗളിങ് മികവ് നിർണായകമാകും. ഓപണർ ഫിൻ അലന്റെ അഗ്രസിവ് നീക്കങ്ങൾ തുടക്കത്തിൽ റണ്ണുയർത്താൻ സഹായകമാകും. ഡെവൺ കോൺവേ, ഗ്ലെൻ ഫിലിപ്സ്, ടിം സീഫർട്ട്, ഡാരിൽ മിച്ചൽ എന്നിവരും ഫോമിലായാലും ഈഡൻ ഗാർഡൻസിൽ കിവികളുടെ റണ്ണുയരും. ക്യാപ്റ്റൻ മിച്ചൽ സാന്റ്നറുടെ ബൗളിങ് എതിരാളികൾക്ക് ഭീഷണിയാകും. ലോക്കി ഫെർഗൂസന്റെ ആദ്യ സ്പെല്ലിലെ വേഗമേറിയ പന്തുകളും ന്യൂസിലൻഡിന് പ്രതീക്ഷയേകുന്നതാണ്.

ഭാര്യ പ്രസവിച്ചതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ ഫാസ്റ്റ് ബൗളർ മാറ്റ് ഹെൻറി കളിക്കില്ല. ജേക്കബ് ഡഫിയോ, കൈൽ ജാമിസണോ പകരക്കാരനായി വന്നേക്കാം.

വിമാനമില്ല; വിൻഡീസും സിംബാബ്‌വെയും കുടുങ്ങി

ന്യൂഡൽഹി: ഇറാനിൽ യു.എസും ഇസ്രായേലും നടത്തിയ ആക്രമണങ്ങളെത്തുടർന്ന് അന്താരാഷ്ട്ര വ്യോമാതിർത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ നാട്ടിൽ പോകാനാകാതെ വെസ്റ്റിൻഡീസ്, സിംബാബ്‌വെ ക്രിക്കറ്റ് ടീമുകൾ. കളിക്കാരുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ഐ.സി.സിയുമായും സർക്കാർ അധികാരികളുമായും ബന്ധപ്പെടുന്നുണ്ടെന്ന് ക്രിക്കറ്റ് വെസ്റ്റിൻഡീസ് അറിയിച്ചു. കൊൽക്കത്തയിൽ നടന്ന സൂപ്പർ എട്ട് മത്സരത്തിൽ ഇന്ത്യയോട് തോറ്റ ടീം ടൂർണമെന്റിൽനിന്ന് പുറത്തായിരുന്നു.

സിംബാബ്‌വെ ടീം ഡൽഹിയിൽതന്നെ തുടരുകയാണെന്ന് സിംബാബ്‌വെ ക്രിക്കറ്റ് തിങ്കളാഴ്ച സ്ഥിരീകരിച്ചു. അതേസമയം, പുതിയ യാത്രാ ക്രമീകരണങ്ങൾ തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. ദുബൈ വഴി നാട്ടിലേക്ക് മടങ്ങാനായിരുന്നു ടീം തീരുമാനിച്ചത്. ബദൽ യാത്രാക്രമീകരണങ്ങൾ ഉറപ്പാക്കാൻ അന്താരാഷ്ട്ര വിമാനക്കമ്പനികളുമായി ഐ.സി.സി ബന്ധപ്പെട്ടിട്ടുണ്ട്.



© Madhyamam