
ചെന്നൈ: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് തുടർച്ചയായ രണ്ടാം തോൽവി. സ്വന്തം തട്ടകമായ ചെപ്പോക്കിൽ നടന്ന മത്സരത്തിൽ പഞ്ചാബ് അഞ്ചു വിക്കറ്റിനാണ് ചെന്നൈയെ തോൽപിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് 18.4 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. നായകൻ ശ്രേയസ് അയ്യർ വെടിക്കെട്ട് സെഞ്ച്വറിയുമായി തിളങ്ങി. 29 പന്തിൽ മൂന്നു സിക്സും നാലു ഫോറുമടക്കം 50 റൺസെടുത്തു. 34 പന്തിൽ 43 റൺസുമായി വിക്കറ്റ് കീപ്പർ പ്രബ്സിമ്രൻ സിങ്ങും 11 പന്തിൽ 39 റൺസുമായി ഇംപാക്ട് പ്ലെയർ പ്രിയാൻഷ് ആര്യയും വിജയത്തിൽ നിർണായക പങ്കുവഹിച്ചു. കൂപ്പർ കോണോലി (22 പന്തിൽ 36), നെഹാൽ വധേര (ഒമ്പത് പന്തിൽ 10) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
ആറു പന്തിൽ 14 റൺസുമായി ശശാങ്ക് സിങ്ങും മൂന്നു പന്തിൽ ഒമ്പത് റൺസുമായി മാർകസ് സ്റ്റോയിനിസും പുറത്താകാതെ നിന്നു. ചെന്നൈക്കായി മാറ്റ് ഹെൻറി, അൻഷൂൽ കാംബോജ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനോടും ചെന്നൈ തോറ്റിരുന്നു. നേരത്തെ, ആയുഷ് മാത്രെയുടെ വെടിക്കെട്ട് അർധ സെഞ്ച്വറിയാണ് ചെന്നൈ സ്കോർ 200 കടത്തിയത്. ശിവം ദുബെ 27 പന്തിൽ 45 റൺസുമായി പുറത്താകാതെ നിന്നു. ചെന്നൈ ജഴ്സിയിൽ രണ്ടാം മത്സരത്തിലും സഞ്ജു സാംസൺ നിരാശപ്പെടുത്തി. സ്വന്തം തട്ടകത്തിൽ ആദ്യ മത്സരത്തിനിറങ്ങിയ സഞ്ജു ഏഴു പന്തിൽ ഒരു ഫോറടക്കം ഏഴു റൺസെടുത്ത് പുറത്തായി. സേവ്യർ ബാർട്‍ലെറ്റ് എറിഞ്ഞ രണ്ടാം ഓവറിലെ അവസാന പന്തിൽ പഞ്ചാബ് വിക്കറ്റ് കീപ്പർ പ്രബ്സിമ്രൻ സിങ്ങിന് ക്യാച്ച് നൽകിയാണ് സഞ്ജു മടങ്ങിയത്. മഞ്ഞ ജഴ്സിയിലുള്ള സഞ്ജുവിന്‍റെ അരങ്ങേറ്റ മത്സരത്തിലും താരം രണ്ടാം ഓവറിൽ പുറത്തായിരുന്നു.
രാജസ്ഥാൻ റോയൽസിനെതിരെ ഏഴു പന്തിൽ ആറു റൺസ് മാത്രമാണ് സമ്പാദ്യം. പേസർ നാന്ദ്രെ ബർഗറുടെ പന്തിൽ സഞ്ജു ക്ലീൻ ബൗൾഡാകുകയായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ മാത്രെ അടിച്ചുകളിച്ചതോടെ ടീം സ്കോറിന് വേഗത കൂടി. പവർ പ്ലേയിൽ 57 റൺസെടുത്തു. രണ്ടാം വിക്കറ്റിൽ നായകൻ ഋതുരാജ് ഗെയ്ക്വാദിനൊപ്പം നേടിയ 95 റൺസ് കൂട്ടുകെട്ടാണ് ചെന്നൈ ഇന്നിങ്സിന്‍റെ നട്ടെല്ല്. 29 പന്തിലാണ് മാത്രെ അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. അഞ്ചു സിക്സും ആറു ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. ചെപ്പോക്ക് സ്റ്റേഡിയത്തിൽ അർധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കോഡ് മാത്രെയുടെ പേരിലായി, പ്രായം 18 വയസ്സും 261 ദിവസവും.
ഗെയ്ക്വാദ് 22 പന്തിൽ 28 റൺസെടുത്ത് പുറത്തായി. കാർത്തിക് ശർമ ഒരു റണ്ണെടുത്ത് മടങ്ങിയെങ്കിലും പിന്നാലെ ക്രീസിലെത്തിയ സർഫറാസ് ഖാൻ 12 പന്തിൽ ഒരു സിക്സും ആറു ഫോറുമടക്കം 32 റൺസെടുത്തു. ആറു റൺസുമായി പ്രശാന്ത് വീർ പുറത്താകാതെ നിന്നു. പഞ്ചാബിനായി വിജയകുമാർ വൈശാക് നാലു ഓവറിൽ 38 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. നേരത്തെ, ടോസ് നേടിയ പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യര്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ തോല്‍പിച്ച ടീമില്‍ മാറ്റങ്ങളില്ലാതെയാണ് പഞ്ചാബ് കളിക്കുന്നത്. ചെന്നൈ ടീമിൽ ഒരു മാറ്റമുണ്ട്. ആസ്ട്രേലിയൻ താരം മാത്യു ഷോർട്ടിനു പകരം ഇന്ത്യൻ ഓൾറൗണ്ടർ പ്രശാന്ത് വീർ പ്ലെയിങ് ഇലവനിലെത്തി.
