
കോഴിക്കോട്: വർണക്കാഴ്ചകളും ശബ്ദ മാസ്മരികതയും അന്യമാക്കപ്പെട്ട കുട്ടികളെ കളിക്കളത്തിന്റെ ആരവത്തിലേക്ക് കൈപിടിച്ച സലാം മാഷ് വിരമിക്കുന്നു. 36 വർഷത്തെ സേവനത്തിനിടെ സലാം മാഷ് എന്ന പി.ടി അബ്ദുസ്സലാമിന്റെ കണ്ണിലൂടെ ക്രിക്കറ്റ് മൈതാനത്തിൽ റൺമഴ പെയ്യിച്ചവർ നിരവധി. 1990ൽ കൊളത്തറ സി.എച്ച്.എസ്.എസ്.എച്ച് സ്കൂളിൽ അധ്യാപകനായാണ് തുടക്കം. 12 വർഷം ബ്ലൈൻഡ് ക്രിക്കറ്റ് കേരള ടീം കോച്ചായും ബ്ലൈൻഡ് സ്പോർട്സ് സ്റ്റേറ്റ് ടെക്നിക്കൽ ഡയറക്ടറായും പ്രവർത്തിച്ചു.
കൊളത്തറ കാലിക്കറ്റ് ഓർഫനേജ് അന്തേവാസിയായിരുന്ന സലാം മാഷ് അരീക്കാട് എ.യു.പി സ്കൂൾ, ജിവി രാജ സ്പോർട്സ് സ്കൂൾ തിരുവനന്തപുരം, ഫാറൂഖ് കോളജ്, സീതിസാഹിബ് മെമ്മോറിയൽ ട്രെയിനിങ് കോളജ്. തിരൂരങ്ങാടി എന്നിവിടങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കി. ജി.വി രാജയുടെയും ഫാറൂഖ് കോളജിന്റെയും നെഹ്റു യുവകേന്ദ്രയുടെയും ഫുട് ബോൾ ടീം അംഗമായിരുന്നു. കെ.ടി.സി, ജോളി ബ്രദേഴ്സ്, ബുഖാരി സ്പോർട്സ് ക്ലബ്, കോസ്മോസ് സ്പോട്സ് ക്ലബ് എന്നിവക്ക് വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട്.
ഡൽഹിയിൽ സുബ്രതോ കപ്പ്, കൽക്കത്തയിൽ ദേശീയ ബെസ്റ്റ് സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് തുടങ്ങിയവയിൽ കളിച്ചിട്ടുണ്ട്. വിക്ടർ മഞ്ജില, ഒളിമ്പ്യൻ റഹ്മാൻ എന്നിവരുടെ പരിശീലന ക്യാമ്പുകളിൽ പങ്കെടുത്തിട്ടുണ്ട്.
