
ന്യൂഡൽഹി: മകൻ അർജുൻ ടെണ്ടുൽക്കറും സാനിയ ചന്ദോക്കും തമ്മിലുള്ള വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് സച്ചിനും കുടുംബവും. സമൂഹ മാധ്യമങ്ങളിലൂടെ ഈ വിവരം സച്ചിൻ തന്നെയാണ് അറിയിച്ചത്. പ്രധാനമന്ത്രിക്കൊപ്പമുള്ള കുടുംബത്തിന്‍റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു സച്ചിന്‍റെ പോസ്റ്റ്
“ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയെ അർജുന്റെയും സാനിയയുടെയും വിവാഹത്തിന് ക്ഷണിക്കാൻ കഴിഞ്ഞതിൽ വലിയ ബഹുമതിയായി കാണുന്നു. നവ ദമ്പതികൾക്കുള്ള അനുഗ്രഹങ്ങൾക്കും ഉപദേശങ്ങൾക്കും മോദിജി നന്ദി,” എന്നാണ് സച്ചിന്‍റെ കുറിപ്പ്.
മാർച്ച് അഞ്ചിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങിലായിരിക്കും വിവാഹം. എന്നാൽ മാർച്ച് മൂന്നിന് വിവാഹ ആഘോഷങ്ങൾ ആരംഭിക്കും. അറിയപ്പെടുന്ന ഒരു ബിസിനസ് കുടുംബത്തിലെ അംഗമാണ് സാനിയ ചന്ദോക്. ഗ്രാവിസ് ഗ്രൂപ്പ് ചെയർമാൻ രവി ഘായിയുടെ ചെറുമകളാണ് അവർ. ടെണ്ടുൽക്കർ കുടുംബവുമായും പ്രത്യേകിച്ച് അർജുന്റെ സഹോദരി സാറാ ടെണ്ടുൽക്കറുമായും വർഷങ്ങളായി സാനിയക്ക് ബന്ധമുണ്ട്.
അർജുനും സാനിയയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് കഴിഞ്ഞത്.
2026 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മിനി ലേലത്തിന് മുന്നോടിയായി ലഖ്‌നൗ സൂപ്പർ ജയന്റ്‌സിലേക്ക് മാറിയിരിക്കുകയാണ് 26കാരനായ അർജുൻ. നേരത്തേ ഇദ്ദേഹം, മുംബൈ ഇന്ത്യൻസിലാണ് കളിച്ചിരുന്നത്.
