രഞ്ജി ട്രോഫി: കൂറ്റൻ സ്കോറുമായി കർണാടക; കേരളത്തിന് തകർച്ച



തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ കർണാടകക്ക് കൂറ്റൻ സ്കോർ. അഞ്ച് വിക്കറ്റിന് 586 റൺസെന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു കർണാടക. ഇരട്ട സെഞ്ച്വറി നേടിയ കരുൺ നായരുടെയും (233) ആർ. സ്മരണിന്‍റെയും (220*) ഇന്നിങ്സുകളാണ് സന്ദർശകരെ കൂറ്റൻ സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം രണ്ടാം ദിവസം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 21 റൺസെന്ന നിലയിലാണ്. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 319 റൺസെന്ന നിലയിലാണ് കർണാടക രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയത്.

കരുതലോടെ ബാറ്റിങ് തുടർന്ന കരുൺ നായരും സ്മരണും കേരളത്തിന്‍റെ ബൗളർമാർക്ക് ഒരവസരവും നൽകിയില്ല. ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ ആദ്യ സെഷൻ പൂർത്തിയാക്കിയ കർണാടക ലഞ്ചിന് പിരിയുമ്പോൾ മൂന്ന് വിക്കറ്റിന് 409 റൺസെന്ന നിലയിലായിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷവും മികച്ച ബാറ്റിങ് തുടർന്ന ഇരുവരും ചേർന്ന് 343 റൺസാണ് നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ഇതിനിടയിൽ കരുൺ ഇരട്ട സെഞ്ച്വറി പൂർത്തിയാക്കി. 233 റൺസെടുത്ത കരുണിനെ ബേസിൽ എൻ പിയാണ് പുറത്താക്കിയത്. 25 ബൌണ്ടറികളും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു കരുൺ നായരുടെ ഇന്നിങ്സ്.

തുടർന്നെത്തിയ അഭിനവ് മനോഹർക്കൊപ്പവും മികച്ച കൂട്ടുകെട്ടുണ്ടാക്കിയ സ്മരൺ വൈകാതെ ഇരട്ട സെഞ്ച്വറി തികച്ചു. 20 റൺസെടുത്ത അഭിനവ് മനോഹറെ വൈശാഖ് ചന്ദ്രൻ പുറത്താക്കി. ഏഴാമനായെത്തിയ ശ്രേയസ് ഗോപാലും സ്മരണും അനായാസം ബാറ്റ് ചെയ്ത് മുന്നേറുമ്പോഴാണ് കർണാടക ക്യാപ്റ്റൻ ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. ഗോപാൽ 16 റൺസുമായി പുറത്താകാതെ നിന്നു.

കേരളത്തിന് വേണ്ടി എൻ.പി. ബേസിൽ രണ്ടും എം.ഡി. നിധീഷ്, വൈശാഖ് ചന്ദ്രൻ, ബാബ അപരാജിത് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ് തുടങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റ് നഷ്ടമായി. കൃഷ്ണപ്രസാദിന്‍റെ (നാല്) വിക്കറ്റാണ് ആദ്യം നഷ്ടമായത്. വൈശാഖിന്‍റെ പന്തിൽ വിക്കറ്റ് കീപ്പർ ക്യാച്ചെടുത്താണ് കൃഷ്ണപ്രസാദ് പുറത്തായത്. തുടർന്നെത്തിയ നിധീഷും വൈശാഖ് ചന്ദ്രനും അക്കൗണ്ട് തുറക്കാതെ മടങ്ങി. വിദ്വത് കവേരപ്പയാണ് ഇരുവരെയും പുറത്താക്കിയത്. കളി നിർത്തുമ്പോൾ 11 റൺസോടെ ബേസിലും ആറ് റൺസോടെ അക്ഷയ് ചന്ദ്രനുമാണ് ക്രീസിൽ.



© Madhyamam