
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയർ നശിപ്പിച്ചെന്ന ഗുരുതര വെളിപ്പെടുത്തലുമായി മുൻ ഇംഗ്ലണ്ട് നായകൻ കെവിൻ പീറ്റേഴ്സൺ. ഐ.പി.എല്ലിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡുമായി തർക്കം ഉടലെടുക്കുകയും തന്നെ വേട്ടയാടാൻ അവർ മാധ്യമങ്ങളെ ഉപയോഗിച്ചെന്നും പീറ്റേഴ്സൺ ആരോപിക്കുന്നു.
യൂട്യൂബർ രൺവീർ അല്ലഹബാദിയ നടത്തിയ അഭിമുഖത്തിലാണ് മുൻ റോയൽ ചലഞ്ചേഴ്സ് താരത്തിന്റെ വെളിപ്പെടുത്തൽ. 2008ൽ ഐ.പി.എല്ലിന്റെ ഉദ്ഘാടന പതിപ്പിൽ പങ്കെടുക്കുന്നതിൽനിന്ന് കേന്ദ്ര കരാറുള്ള കളിക്കാരെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വിലക്കിയിരുന്നു. ആ വർഷം ഡിമിട്രി മസ്കറിനാസ് മാത്രമാണ് ഇംഗ്ലണ്ടിൽനിന്ന് ടൂർണമെന്റിൽ പങ്കെടുത്തത്. എന്നാൽ, തൊട്ടടുത്ത വർഷം, മൂന്ന് ആഴ്ച മാത്രം ഐ.പി.എല്ലിൽ പങ്കെടുക്കാൻ കളിക്കാർക്ക് ഇംഗ്ലണ്ട് അനുമതി നൽകി. ആർ.സി.ബിക്കൊപ്പമാണ് പീറ്റേഴ്സൺ ചേർന്നത്.
‘ഐ.പി.എല്ലിന് മുൻഗണന നൽകിയ അദ്ദേഹത്തിന്റെ തീരുമാനം ഇംഗ്ലണ്ടു ക്രിക്കറ്റ് ബോർഡുമായി തർക്കത്തിന് കാരണമായി. ഞാൻ വലിയ ത്യാഗം ചെയ്തു. എനിക്ക് കരിയർ നഷ്ടമായി. ബോർഡിലെ എല്ലാവരും എനിക്കെതിരായതിന്റെ കാരണം അതാണ് ’-പീറ്റേഴ്സൺ പറഞ്ഞു. ഇംഗ്ലണ്ട് ദേശീയ ടീമിൽനിന്ന് വിരമിക്കുമ്പോൾ തനിക്ക് 33 വയസ്സായിരുന്നു. 104 ടെസ്റ്റുകളാണ് കളിച്ചത്. ഒരു പക്ഷേ തനിക്ക് 150-160 ടെസ്റ്റുകളെങ്കിലും കളിക്കുകയും 12,000-13,000 റൺസ് നേടുകയും ചെയ്യാമായിരുന്നു. ബോർഡ് തനിക്കെതിരെ മാധ്യമങ്ങളെ ഉപയോഗിച്ചു. അതിലേക്കൊന്നും കടക്കാൻ ആഗ്രഹിക്കുന്നില്ല. അതെല്ലാം വലിയ വാർത്തയായതാണ്. ഇപ്പോൾ സന്തോഷകരവും ശാന്തവുമായ ജീവിതം നയിക്കുകയാണെന്നും പീറ്റേഴ്സൺ കൂട്ടിച്ചേർത്തു.
23 സെഞ്ച്വറികളും 35 അർധ്വ സെഞ്ച്വറികളും ഉൾപ്പെടെ 8,181 റൺസാണ് ടെസ്റ്റിൽ പീറ്റേഴ്സൺ നേടിയത്. തന്റെ നിലപാട് ക്രിക്കറ്റ് കരിയരിനെ ദോഷകരമായി ബാധിച്ചെങ്കിലും, ഫ്രാഞ്ചൈസി ക്രിക്കറ്റിൽ പങ്കെടുക്കാനുള്ള സ്വാതന്ത്ര്യം ഭാവി തലമുറ ഇംഗ്ലണ്ട് കളിക്കാർക്ക് നേടിക്കൊടുക്കാൻ ഇത് സഹായിച്ചെന്നും പീറ്റേഴ്സൺ വിശ്വസിക്കുന്നു.
ദിവസങ്ങൾക്കു മുമ്പ് ജോസ് ബട്ട്ലറുമായി നടത്തിയ അഭിമുഖത്തിൽ അദ്ദേഹം തനിക്ക് നന്ദി പറയുന്നുണ്ട്. താൻ ചെയ്ത ത്യാഗങ്ങൾ കൊണ്ടാണ് ഈ കളിക്കാർക്ക് ഇപ്പോൾ ഫ്രാഞ്ചൈസി ക്രിക്കറ്റിൽ പങ്കെടുക്കാൻ കഴിയുന്നതെന്നായിരുന്നു ബട്ട്ലറുടെ മറുപടി. ഐ.പി.എല്ലിൽ ഡൽഹി ഡെയർഡെവിൽസിനും സൺറൈസേഴ്സ് ഹൈദരാബാദിനും വേണ്ടി പീറ്റേഴ്സൺ കളിച്ചിട്ടുണ്ട്. 2025ലാണ് ഡൽഹി ക്യാപിറ്റൽസിന്റെ മെന്ററാകുന്നത്.
