
കേരളം മധ്യപ്രദേശ് രഞ്ജി ട്രോഫി മത്സരത്തിൽനിന്ന്
ഇന്ദോര്‍: രഞ്ജി ട്രോഫിയില്‍ കേരളമുയർത്തിയ 404 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന മധ്യപ്രദേശിന് മൂന്ന് വിക്കറ്റ് നഷ്ടം. നാലാം ദിനം 25 ഓവർ പിന്നിടുമ്പോള്‍ മൂന്നിന് 65 എന്ന നിലയിലാണ് ആതിഥേയർ. ഹര്‍ഷ് ഗാവ്ലി (0), യഷ് ദുബെ (19), ഹിമാൻഷു മന്ത്രി (26) എന്നിവരുടെ വിക്കറ്റുകളാണ് മധ്യപ്രദേശിന് നഷ്ടമായത്. ശ്രീഹരി നായര്‍ക്കാണ് മൂന്ന് വിക്കറ്റുകളും. ക്യാപ്റ്റൻ ശുഭം ശർമ (12*), ഹർപ്രീത് സിങ് ഭാട്യ (8*) എന്നിവരാണ് ക്രീസിൽ. 44 ഓവറും ഏഴ് വിക്കറ്റും കൈയിലിരിക്കെ 339 റണ്‍സാണ് മധ്യപ്രദേശിന് ജയിക്കാന്‍ വേണ്ടത്.
കേരളം രണ്ടാം ഇന്നിങ്സ് അഞ്ചിന് 314 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. സചിന് ബേബി (122*), ബാബ അപരാജിത് (105) എന്നിവരുടെ സെഞ്ച്വറികളാണ് കേരളത്തെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. ആദ്യ ഇന്നിങ്സിൽ സെഞ്ച്വറിക്ക് രണ്ട് റൺസകലെയാണ് അപരാജിത് വീണത്. അഭിഷേക് നായർ (30), അഹമ്മദ് ഇമ്രാൻ (24) എന്നിവരാണ് മറ്റ് പ്രധാന സ്കോറർമാർ. മധ്യപ്രദേശിനായി സരൺഷ് ജെയിൻ മൂന്ന് വിക്കറ്റ് നേടി.
മൂന്നിന് 226 എന്ന നിലയിലാണ് കേരളം ഇന്ന് ബാറ്റിംഗിനെത്തിയത്. പിന്നാലെ സച്ചിനും അപരാജിതും സെഞ്ച്വറി പൂര്‍ത്തിയാക്കി. 149 പന്തില്‍ മൂന്ന് സിക്സും 11 ഫോറും നേടി അപരാജിത് സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ റിട്ടയേര്‍ഡ് ഹര്‍ട്ടായി. അധികം വൈകാതെ സചിനും സെഞ്ച്വറി നേടി. 217 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്സും ഒമ്പത് ഫോറും നേടി. അപരാജിതിന് ശേഷം അഹമ്മദ് ഇമ്രാന് (24), അഭിജിത് പ്രവീണ്‍ (11) എന്നിവരുടെ വിക്കറ്റുകളും കേരളത്തിന് നഷ്ടമായി. രോഹന് കുന്നുമ്മല്‍ (7), അഭിഷേക് നായര്‍ (30), മുഹമ്മദ് അസ്ഹറുദ്ദീന് (2) എന്നിവരുടെ വിക്കറ്റുകള്‍ കേരളത്തിന് ഇന്നലെ നഷ്ടമായിരുന്നു.
നേരത്തെ, കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 281നെതിരെ മധ്യപ്രദേശ് 192ന് എല്ലാവരും പുറത്തായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ഏദന്‍ ആപ്പിള്‍ ടോം, മൂന്ന് വിക്കറ്റ് വീഴ്ത്തിയ നിധീഷ് എം ഡി എന്നിവരാണ് മധ്യ പ്രദേശിനെ തകര്‍ത്തത്. 67 റണ്‍സ് നേടിയ സരണ്‍ഷ് ജെയ്നാണ് മധ്യ പ്രദേശിന്റെ ടോപ് സ്കോറര്‍. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളത്തെ 98 റണ്‍സ് നേടിയ ബാബാ അപരാജിതാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. അഭിജിത് പ്രവീണ്‍ (60), അഭിഷേക് നായര്‍ (47) എന്നിവരും നിര്‍ണായക പ്രകടനം പുറത്തെടുത്തിരുന്നു.
