ഐ.പി.എല്ലിൽ കൊൽക്കത്തക്കെതിരെ ലഖ്നോവിന് 182 റൺസ് വിജയലക്ഷ്യം


കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരത്തിൽ ലഖ്നോ സൂപ്പർ ജയന്റ്സിന് 182 റൺസ് വിജയ ലക്ഷ്യം കുറിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഈഡൻ ഗാർഡൻസിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ 20 ഓവറിൽ നാല് വിക്കറ്റിനാണ് 181ലെത്തിയത്. 33 പന്തിൽ 45 റൺസ് നേടി ആംഗ്രിഷ് രഘുവംശി ടോപ് സ്കോററായി.

ക്യാപ്റ്റനും നായകനുമായ അജിൻക്യ രഹാനെ 24 പന്തിൽ 41 റൺസ് ചേർത്തു. റോവ്മാൻ പവൽ 24 പന്തിൽ 39ഉം കാമറൂൺ ഗ്രീൻ 24 പന്തിൽ 32ഉം റൺസുമായി പുറത്താവാതെ നിന്നു. രണ്ടാം ഓവറിൽത്തന്നെ ഓപണർ ഫിൻ അലൻ (9) പ്രിൻസ് യാദവിന് വിക്കറ്റ് സമ്മാനിച്ചു. രഹാനെ-രഘുവംശി കൂട്ടുകെട്ടാണ് കെ.കെ.ആറിനെ കരകയറ്റിയത്. 11ാം ഓവറിൽ രഹാനെയെ മുഹമ്മദ് ഷമിയുടെ കൈകളിലെത്തിച്ച് ദിഗ്വേഷ് രാത്തി ഈ കൂട്ടുകെട്ട് പൊളിച്ചു. സ്കോർ ബോർഡിൽ അപ്പോൾ 99. നാല് ഫോറും രണ്ട് സിക്സുമടങ്ങുന്നതായിരുന്നു നായക പ്രകടനം.

താമസിയാതെ രഘുവംശിക്കും മടങ്ങാൻ നേരമായി. അഞ്ച് ഫോറും രണ്ട് സിക്സും ഉൾപ്പെട്ട ഇന്നിങ്സ് എയ്ഡൻ മാർക്രത്തിന്റെ കൈകളിൽ അവസാനിച്ചു. മണിമാരൻ സിദ്ധാർഥിനായിരുന്നു വിക്കറ്റ്. റിങ്കു സിങ്ങിന്റെ സംഭാവന ഏഴ് പന്തിൽ നാല് റൺസ്. ആവേഷ് ഖാൻ എറിഞ്ഞ 14ാം ഓവറിൽ റിങ്കുവിന്റെ കുറ്റി തെറിക്കുമ്പോൾ സ്കോർ ബോർഡിൽ 111.

പവലിന്റെ തകർപ്പനടികൾ സ്കോർ ബോർഡിൽ ചെറിയ ചലനമുണ്ടാക്കി. മറുഭാഗത്ത് ഗ്രീൻ പിടിച്ചുനിന്നു. എങ്കിലും അവസാന ഓവറുകളിൽ വേണ്ടത്ര സ്കോർ ചെയ്യാൻ കൊൽക്കത്തക്കായില്ല. നാല് ഫോറും രണ്ട് സിക്സുമാണ് പവലിന്റെ ഇന്നിങ്സിൽ പിറന്നത്. മൂന്ന് ഫോറും ഒരു സിക്സും ഗ്രീനും നേടി.

© Madhyamam