ഗിൽ 50 പന്തിൽ 86; കൊൽക്കത്തയെ അഞ്ചു വിക്കറ്റിന് വീഴ്ത്തി ഗുജറാത്ത്



അഹ്മദാബാദ്: ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (80) മുന്നിൽനിന്ന് നയിച്ചപ്പോൾ ഐ.പി.എൽ ക്രിക്കറ്റിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് അഞ്ച് വിക്കറ്റ് ജയം. കൊൽക്കത്ത വെച്ചുനീട്ടിയ 181 റൺസ് വിജയലക്ഷം ഗുജറാത്ത് 19.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ എത്തിപ്പിടിച്ചു. 50 പന്തിൽ എട്ട് ഫോറും നാല് സിക്സും അടങ്ങുന്നതാണ് ശുഭ്മാൻ ഗില്ലിന്റെ ഇന്നിങ്സ്. 16 പന്തിൽ 22 റൺസെടുത്ത സായ് സുദർശനും 15 പന്തിൽ 25 റൺസെടുത്ത ജോസ് ബട്ട്‍ലറും 16 പന്തിൽ 19 റൺസെടുത്ത ഗ്ലെൻ ഫിലിപ്പും നൽകിയ പിന്തുണയിൽ ഒരറ്റത്ത് പതറാതെ ബാറ്റേന്തിയ ഗിൽ ജയം പിടിച്ചുവാങ്ങി. നേരത്തെ വൻതുകക്ക് ടീമിലെത്തിച്ച് ബാറ്റിങ്ങും ബൗളിങ്ങും മറന്നുവെന്ന് പരാതി കേൾപിച്ച കാമറൂൺ ഗ്രീൻ ഫോമിൽ തിരികെയെത്തിയ ദിനത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ശരാശരി സ്കോർ മാത്രമാണ് നേടാനായത്. മറുവശത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നപ്പോഴും അവസാന പന്തുവരെ പോരാട്ടം തുടർന്ന ഗ്രീനിന്റെ അർധ സെഞ്ച്വറി മികവിൽ കൊൽക്കത്ത എതിരാളികൾക്ക് മുന്നിൽ വെച്ചത് 181 റൺസ് വിജയലക്ഷ്യം.

മുഹമ്മദ് സിറാജ് എറിഞ്ഞ ആദ്യ ഓവറിൽ അജിങ്ക്യ രഹാനെയെ നഷ്ടപ്പെട്ട് തുടങ്ങിയ കൊൽക്കത്ത തുടക്കത്തിലേ പ്രതിരോധത്തിലായി. ആദ്യം സീഫെർട്ടും പിറകെ രഘുവൻഷിയും ബൗണ്ടറി പറത്തിയ ആ ഓവറിൽ പിറന്നത് ഒമ്പത് റൺസ്. ആദ്യ ഓവറിൽ തന്നെ ക്രീസിലെത്തിയ ഗ്രീൻ പതിയെ ആണ് കളി തുടങ്ങിയത്. റബാദ എറിഞ്ഞ അടുത്ത ഓവറിലും റണ്ണൊഴുകിയെങ്കിലും രഘുവൻഷിയെ താരം മടക്കി. അതോടെ അപകടം മണത്ത് കരുതി കളിച്ച കൊൽക്കത്ത ബാറ്റർമാർ സിറാജിന്റെ അടുത്ത ഓവറിൽ വെടിക്കെട്ടിന് മുതിർന്നില്ല. നാലാം ഓവറിൽ സീഫെർട്ട് 19 റൺസുമായി കൂടാരം കയറി. റബാദയുടെ പന്തിൽ ഫിലിപ്സിനായിരുന്നു ക്യാച്ച്. സമ്മർദമേറ്റി അടുത്ത ഓവറുകൾ സിറാജും റബാദയും തന്നെ എറിഞ്ഞെങ്കിലും വിക്കറ്റ് വീണില്ല. പക്ഷേ, കളി കൈവിടാതിരിക്കാൻ ബാറ്റിങ് വേഗം കുറച്ച് ഗ്രീൻ ഒരുഭാഗത്ത് പ്രതിരോധിച്ച് നിന്നത് ടീമിന് തുണയായി. പിന്നീട് പന്തെറിഞ്ഞ പ്രസിദ്ധ് കൃഷ്ണയും അശോക് ശർമയും കൊൽക്കത്ത ബാറ്റിങ്ങിനെ പരീക്ഷിച്ചുകൊണ്ടിരുന്നു. ടീം സ്കോർ 87ൽ നിൽക്കെ 11ാം ഓവറിലാണ് നാലാം വിക്കറ്റ് വീഴുന്നത്. അശോകിന്റെ പന്തിൽ സിറാജിന് ക്യാച്ച് നൽകി റോവ്നാൻ പവലാണ് മടങ്ങിയത്. ബൗളിങ്ങിന് മൂർച്ച കൂട്ടി ഗുജറാത്ത് പിടിമുറുക്കുന്നതിനിടെയും കാമറൂൺ ഗ്രീൻ ടീം സ്കോർ ഉയർത്തിക്കൊണ്ടിരുന്നു. തുടക്കം പതുങ്ങിയ താരം നിർണായക ഘട്ടത്തിൽ ഉഗ്രരൂപം പൂണ്ടത് കൊൽക്കത്ത നിരയിൽ പ്രതീക്ഷ വാനോളം ഉയർത്തി. എന്നാൽ, കൂട്ടുനൽകേണ്ട സഹതാരങ്ങൾ ഓരോരുത്തരായി വന്നും പോയുമിരുന്നപ്പോൾ കൊൽക്കത്ത സ്കോർ ഏറെയൊന്നും മുന്നോട്ടുപോകില്ലെന്നായി. ടീമിൽ ഏഴു പേരാണ് രണ്ടക്കം കടക്കാതിരുന്നത്. ഒറ്റയാനായി ടീമിന്റെ പോരാട്ടം നയിച്ച ഗ്രീൻ അവസാന പന്തിൽ റാശിദ് ഖാന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോൾ 55 പന്തിൽ ഏഴ് ഫോറും നാല് സിക്സുമടക്കം 79 റൺസ് നേടിയിരുന്നു.

ബൗളർമാരിൽ കാഗിസോ റബാദയാണ് ഏറ്റവും അപകടകാരിയായത്. നാലോവറിൽ 29 റൺസ് വഴങ്ങി താരം മൂന്നു പേരെ മടക്കിയപ്പോൾ മുഹമ്മദ് സിറാജ് 23 റൺസ് നൽകി രണ്ടു വിക്കറ്റും നേടി. അശോക് ശർമക്കും രണ്ടു വിക്കറ്റുണ്ട്. പ്രസിദ്ധ് കൃഷ്ണ, റാശിദ് ഖാൻ എന്നിവർ ഓരോന്നും നേടി.



© Madhyamam