
ഗുവാഹത്തി: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസും മുംബൈ ഇന്ത്യൻസും തമ്മിലുള്ള പോരാട്ടം മഴ മൂലം തടസ്സപ്പെട്ടു. ഗുവാഹത്തിയിലെ ബർസപാര സ്റ്റേഡിയത്തിൽ നടക്കേണ്ട മത്സരത്തിന്റെ ടോസ് ഇതുവരെ ഇടാൻ കഴിഞ്ഞിട്ടില്ല. മഴ തുടരുന്നതിനാൽ ആരാധകർ ആശങ്കയിലാണ്.
സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ് റിയാൻ പരാഗ് നയിക്കുന്ന രാജസ്ഥാൻ റോയൽസ്. ഓപ്പണർമാരായ യശസ്വി ജയ്സ്വാളും വൈഭവ് സൂര്യവംശിയും തകർപ്പൻ ഫോമിലാണ്. മധ്യനിരയിൽ ധ്രുവ് ജുറേലിന്റെ വെടിക്കെട്ട് ബാറ്റിംഗും ടീമിന് കരുത്താകുന്നു. വിക്കറ്റ് വേട്ടയിൽ മുന്നിലുള്ള രവി ബിഷ്ണോയിയും, ഡെത്ത് ഓവറുകളിൽ കൃത്യതയാർന്ന പന്തെറിയുന്ന തുഷാർ ദേശ്പാണ്ഡെയുമാണ് ടീമിന്റെ ബോളിംഗ് കരുത്ത്. റിയാൻ പരാഗിന്റെ നായകമികവും ടീമിന് മുതൽക്കൂട്ടാണ്.
ആദ്യ രണ്ട് മത്സരങ്ങളിൽ ഒന്നിൽ മാത്രം ജയിക്കാനായ മുംബൈ ഇന്ത്യൻസിന് ഇന്നത്തെ മത്സരം നിർണായകമാണ്. അസുഖം മൂലം കഴിഞ്ഞ മത്സരം നഷ്ടമായ നായകൻ ഹാർദിക് പാണ്ഡ്യ ഇന്ന് ടീമിലേക്ക് തിരിച്ചെത്തുന്നത് മുംബൈയ്ക്ക് ആശ്വാസം പകരുന്നുണ്ട്. സൂപ്പർ താരം ജസ്പ്രീത് ബുംറ മികച്ച രീതിയിൽ പന്തെറിയുന്നുണ്ടെങ്കിലും വിക്കറ്റുകൾ ലഭിക്കാത്തത് ടീമിനെ അലട്ടുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ റണ്ണുകൾ വഴങ്ങിയ ശാർദുൽ താക്കൂറിനും ഇന്ന് താളം കണ്ടെത്തേണ്ടതുണ്ട്. മഴ മാറി കളി പുനരാരംഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ. വിജയിച്ചാൽ രാജസ്ഥാന് പോയിന്റ് പട്ടികയിൽ ഒന്നാമതെത്താം, മുംബൈയ്ക്കാകട്ടെ വിജയവഴിയിൽ തിരിച്ചെത്താനുള്ള സുവർണ്ണാവസരമാണിത്.
