ഗുവാഹതിയിൽ ബലാബലം; രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം ദക്ഷിണാഫ്രിക്ക 247/6



ഗുവാഹതി: വടക്കു കിഴക്കൻ മണ്ണ് ആദ്യമായി ടെസ്റ്റ് മത്സരത്തിന് വേദിയായ ദിനത്തിൽ തുടക്കം മോശമാക്കാതെ ഇന്ത്യൻ ബൗളർമാർ. ബൗളിങ്ങിനെ കാര്യമായി തുണക്കാത്ത പിച്ചായിട്ടും കുൽദീപ് യാദവ് നയിച്ച ഇന്ത്യൻ ബൗളിങ് നിര മികവു കാട്ടിയപ്പോൾ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനം ദക്ഷിണാഫ്രിക്ക ആറു വിക്കറ്റ് നഷ്ത്തിൽ 247 റൺസ്.

പിച്ചിന്റെ ആനുകൂല്യം മുതലെടുക്കാമെന്ന മോഹവുമായി ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക നന്നായി തുടങ്ങിയെങ്കിലും ഒരാൾക്കും വലിയ സ്കോർ തൊടാനായില്ല. 49 റൺസ് നേടിയ ട്രിസ്റ്റൻ സ്റ്റബ്സ് ആണ് സന്ദർശക നിരയിലെ ടോപ് സ്കോറർ. ക്യാപ്റ്റൻ ടെംബ ബാവുമ 41ഉം ഓപണർമാരായ ഐഡൻ മർക്രം 38ഉം റിയാൻ റിക്കൾടൺ 35ഉം റൺസെടുത്തു. ആദ്യ വിക്കറ്റ് വീണത് ടീം സ്കോർ 82 റൺസിൽ നിൽക്കെയാണെങ്കിലും തുടർന്ന് കൃത്യമായ ഇടവേളകളിൽ ബാറ്റർമാർ കൂടാരം കയറുന്നത് തുടർന്നു. അച്ചടക്കത്തോടെ പന്തെറിഞ്ഞ ഇന്ത്യൻ ബൗളിങ് നിരക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ പലപ്പോഴും സന്ദർശകർ പാടുപെട്ടു.

മൂന്ന് വിക്കറ്റെടുത്ത കുൽദീപ് യാദവാണ് കൂടുതൽ അപകരകാരിയായത്. 17 ഓവറിൽ 48 റൺസ് വഴങ്ങിയ താരം റിക്ക്ൾടൺ, സ്റ്റബ്സ് എന്നീ മുൻനിര ബാറ്റർമാരെ മടക്കിയതാണ് നിർണായകമായത്. ഓപണർ മർക്രത്തെ ബുംറ എറിഞ്ഞിട്ടു. ക്യാപ്റ്റൻ ബാവുമയെ ജഡേജയുടെ പന്തിൽ ജയ്സ്വാൾ പിടിച്ചപ്പോൾ ടോണി ഡി സോർസി മുഹമ്മദ് സിറാജിന്റെ പന്തിലും മടങ്ങി.

പരിചിതമല്ലാത്ത കളിയായതിനാലാകാം ഗുവാഹതി ബർസപാര മൈതാനത്ത് കാണികളുടെ കാര്യമായ പിന്തുണയില്ലാതെയായിരുന്നു ഇന്ത്യൻ പ്രകടനം. ശുഭ്മാൻ ഗിൽ പരിക്കിൽനിന്ന് മുക്തനാകാത്തതിനാൽ സായ് സുദർശനാണ് ഇറങ്ങിയത്. ക്യാപ്റ്റനായി പന്തും എത്തി. അക്സർ പട്ടേലിന് പകരം നിതീഷ് കുമാർ റെഡ്ഡിക്കും അവസരം കിട്ടി. ദക്ഷിണാഫ്രിക്കയാകട്ടെ, സ്പിന്നർ സെനുരാൻ മുത്തുസ്വാമിയെ പരീക്ഷിച്ചു.



© Madhyamam