സൂപ്പർ എട്ടിലെ ആദ്യ പോരിൽ ഇന്ത്യക്ക് ഞെട്ടിക്കും തോൽവി; ദക്ഷിണാഫ്രിക്കയോട് തോറ്റത് 76 റൺസിന്



അഹമ്മദാബാദ്: സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 76 റൺസ് തോൽവി. ദക്ഷിണാഫ്രിക്ക ഉയർത്തിയ 188 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ 110 റൺസിൽ വീണു. 42 റൺസെടുത്ത ശിവം ദുബെക്കൊഴികെ മറ്റാർക്കും ഇന്ത്യൻ നിരയിൽ തിളങ്ങാനായില്ല.

ഞെട്ടിക്കുന്ന തുടക്കമാണ് ഇന്ത്യക്ക് ഉണ്ടായത്. സ്കോർബോർഡിൽ റണ്ണെത്തുമ്പോഴേക്കും ഇഷാൻ കിഷൻ വീണു. മാക്രത്തിനായിരുന്നു വിക്കറ്റ്. പിന്നാലെ തിലക് വർമ്മയും (1) അഭിഷേക് ശർമ്മയും(15) വീണതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. വാഷിങ്ടൺ സുന്ദർ(11) വന്നപോലെ മടങ്ങി. സൂര്യകുമാർ യാദവിനും (18) ഹാർദിക് പാണ്ഡ്യക്കും (18) ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഒരറ്റത്ത് ദു​ബെ പിടിച്ചുനിന്നുവെങ്കിലും പിന്തുണ നൽകാൻ ആരുമുണ്ടായില്ല. ഒടുവിൽ 18.5 ഓവറിൽ 111 റൺസിന് ഇന്ത്യൻ പോരാട്ടം അവസാനിച്ചു.

ഡേവിഡ് മില്ലറുടെ അർധ സെഞ്ച്വറി(63) മികവിലാണ് ഇന്ത്യക്ക് മുന്നിൽ 188 റൺസ് വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ചത്. നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക 187 റൺസെടുത്തത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

സ്കോർബോർഡിൽ 10 റൺസ് എടുക്കുമ്പോഴേക്കും ദക്ഷിണാഫ്രിക്കക്ക് ആദ്യ തിരിച്ചടിയേറ്റു. ആറ് റൺസെടുത്ത ക്വിന്റൺ ഡി കോക്ക് ബുംറക്ക് മുന്നിൽ വീണു. എയ്ഡൻ മാർക്രത്തെ അർഷ്ദീപ് സിങ് കൂടി വീഴ്ത്തിയതോടെ ദക്ഷിണാഫ്രിക്ക പരുങ്ങലിലായി. റയാൻ റിക്കൽട്ടറും ബുംറക്ക് മുന്നിൽ വീണതോടെ ദക്ഷിണാഫ്രിക്കൻ ബാറ്റിങ്നിര വൻ തകർച്ചയെ അഭിമുഖീകരിക്കുമെന്ന് തോന്നിച്ചു.

എന്നാൽ, പിന്നീട് ഒത്തുചേർന്ന ബ്രെവിസ്-മില്ലർ സഖ്യം ദക്ഷിണാഫ്രിക്കയെ കരകയറ്റുന്നതാണ് കണ്ടത്. ഇരുവരും ചേർന്ന് ടീം സ്കോർ 100 കടത്തി. ദുബെക്ക് മുന്നിൽ ബ്രെവിസ് വീണെങ്കിലും സ്റ്റബിസിനെ കൂട്ടുപിടിച്ച് മില്ലർ ടീം സ്കോർ ചലിപ്പിച്ചു. ഇടക്കുവെച്ച് മില്ലർ വീണു​വെങ്കിലും 44 റൺസെടുത്ത് സ്റ്റബിസ് പുറത്താകാതെ നിന്നതോടെ ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട സ്കോർ കണ്ടെത്തുകയായിരുന്നു. ഇന്ത്യൻ ബൗളർമാരിൽ ജസ്പ്രീത് ബുംറ മൂന്നും അർഷ്ദീപ് സിങ് രണ്ട് വിക്കറ്റും വീഴ്ത്തി.



© Madhyamam