ഇന്ത്യക്ക് ആദ്യ തോൽവി; ദക്ഷിണാഫ്രിക്കക്ക് മൂന്ന് വിക്കറ്റ് ജയം



വിശാഖപട്ടണം: വനിതാലോകകപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക. മൂന്ന് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം. ഏഴ് വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക 252 റൺസെന്ന വിജയലക്ഷ്യം മറികടക്കുകയായിരുന്നു. നാദിൻ ഡി ക്ലർക്കും, ക്യാപ്റ്റൻ ലൗറ വോൾവാർട്ടും അർധസെഞ്ചുറി നേടി. ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കംവിശ്വസ്ത ബാറ്ററായ തസ്മിന്‍ ബ്രിറ്റ്‌സ് ക്രാന്തി ഗൗഡിന്റെ ബാളിൽ പിടികൊടുത്തതോ​ടെ തകർച്ചയിലായി. പിറകെ , സ്യൂണ്‍ ല്യൂസ് (5) പുറത്തായതോടെ ടീം 18-2 എന്ന നിലയിലായി. ഓപണര്‍ ലൗറ വോള്‍വാര്‍ട്ടിന്റെ ഇന്നിങ്‌സാണ് ദക്ഷിണാഫ്രിക്കയെ മുന്നോട്ടുനയിച്ചത്. മാരിസൻ കാപ്(20), സിനാലോ ജാഫ്ത(14), അന്നെക്കെ ബോഷ്(1) എന്നിവര്‍ക്കും കാര്യമായ സംഭാവന നല്‍കാനായില്ല.

അതോടെ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെന്ന നിലയിലായി. ഇടവേളകളിൽ കൃത്യമായി ഇന്ത്യ വിക്കറ്റ് വീഴ്ത്തിയെങ്കിലും ട്രയോണിന്റെയും നാദൻ ഡെ ക്ലർക്കിന്റെയും മുന്നിൽ തോൽവി ഏറ്റുവാങ്ങുകയായിരുന്നു. ഇരുവരും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ 200-കടത്തി. 49 റണ്‍സെടുത്ത് ട്രയോണിനെ സ്‌നേഹ് റാണ പുറത്താക്കി. അവസാന മൂന്നോവറില്‍ 23 റണ്‍സാണ് ദക്ഷിണാഫ്രിക്കക്ക് വേണ്ടിയിരുന്നത്. 48-ാം ഓവറില്‍ ദക്ഷിണാഫ്രിക്ക 11 റണ്‍സെടുത്തു. അടുത്ത ഓവറില്‍ രണ്ട് സിക്‌സുകളടിച്ച് നാദിന്‍ ഡെ ക്ലര്‍ക്ക് ടീമിനെ ജയത്തിലെത്തിച്ചു. നാദിന്‍ 54 പന്തില്‍ നിന്ന് 84 റണ്‍സെടുത്തു.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ 49.5 ഓവറില്‍ ഇന്ത്യ 251 റണ്‍സിന് പുറത്തായിരുന്നു. ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കമാണ് ഓപണര്‍മാര്‍ സമ്മാനിച്ചത്. പ്രതിക റാവലും സ്മൃതി മന്ദാനയും ഓപണിങ് വിക്കറ്റില്‍ 55 റണ്‍സെടുത്തു. 23 റണ്‍സെടുത്ത മന്ദാനയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. പ്രതിക 37 റണ്‍സെടുത്തു. ഹര്‍ലീന്‍ ഡിയോള്‍(13), ഹര്‍മന്‍പ്രീത് കൗര്‍(9), ജെമീമ റോഡ്രിഗസ്(0), ദീപ്തി ശര്‍മ(4), അമന്‍ജോത് കൗര്‍(13) എന്നിവര്‍ കാര്യമായ സംഭാവന നല്‍കാതെ കൂടാരം കയറി. ഇന്ത്യ 153-7 എന്ന നിലയിലേക്ക് കൂപ്പുകുത്തി.

വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷിന്റെ ഇന്നിങ്‌സാണ് ഇന്ത്യയെ പിന്നീട് കരകയറ്റിയത്. എട്ടാം വിക്കറ്റില്‍ സ്‌നേഹ് റാണയുമൊന്നിച്ച് റിച്ച ഘോഷ് ടീമിനെ 200-കടത്തി. 77 പന്തില്‍ നിന്ന് 11 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 94 റണ്‍സെടുത്താണ് റിച്ച ഘോഷ് മടങ്ങിയത് .സ്‌നേഹ് റാണ 33 റണ്‍സെടുത്തു. ഒടുവില്‍ 251 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടായി. ദക്ഷിണാഫ്രിക്കക്കായി ട്രയോണ്‍ മൂന്നുവിക്കറ്റെടുത്തു.



© Madhyamam