ഇന്ത്യ 201ന് പുറത്ത്; ഫോളോ ഓൺ ചെയ്യിക്കാതെ ദക്ഷിണാഫ്രിക്ക; 288 റൺസ് ഒന്നാം ഇന്നിങ്സ് ലീഡ്



ഗുവാഹതി: ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ സെഞ്ച്വറിയും അർധസെഞ്ച്വറിയും കൊണ്ട് നിറഞ്ഞാടിയ പിച്ചിൽ ഇന്ത്യ 201ന് പുറത്ത്. ഗുവാഹതി ടെസ്റ്റി​ന്റെ മൂന്നാം ദിനത്തിൽ ബാറ്റിങ്ങിൽ തകർന്നടിഞ്ഞ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 288 റൺസ് ലീഡ് വഴങ്ങി. ഏഴിന് 122 റൺസ് എന്ന നിലയിൽ തകർന്ന ഇന്ത്യൻ ബാറ്റിങ് നിരയെ വാലറ്റത്ത് പൊരുതി നിന്ന വാഷിങ്ടൺ സുന്ദറും (48), കുൽദീപ് യാദവും (19)ചേർന്നാണ് 200 റൺസ് കടത്തിയത്.

ആതിഥേയരെ ഫോളോ ഓൺ ചെയ്യിക്കമായിരിന്നിട്ടും, ദക്ഷിണാഫ്രിക്ക ബാറ്റിങ്ങിന് ഇറക്കാൻ തീരുമാനിച്ചത് ഇന്ത്യയെ നാണക്കേടിൽ നിന്നും രക്ഷിച്ചു.

ദക്ഷിണാഫ്രികക്കായി 91റൺസ് അടിച്ചെടുത്ത മാർകോ ജാൻസൺ തന്നെയായിരുന്നു ബൗളിങ്ങിലും ഇന്ത്യയെ തരിപ്പണമാക്കിയത്. ആറ് വിക്കറ്റുമായി താരം ഇന്ത്യയുടെ മധ്യനിരയെ തകർത്തു.

വിക്കറ്റൊന്നും നഷ്ടമാവാതെ ഒമ്പത് റൺസ് എന്ന നിലയിൽ ഇന്ത്യ തിങ്കളാഴ്ച കളി ആരംഭിച്ചിതിനു പിന്നാലെ ബാറ്റമാർ ഓരോന്നോയി കൂടാരം കയറി. ഓപണർ യശസ്വി ജയ്സ്വാളും (58), കെ.എൽ രാഹുലും (22) പിടിച്ചു നിന്ന ആദ്യവിക്കറ്റിൽ മാത്രമേ ഇന്ത്യക്ക് പ്രതീക്ഷ നൽകുന്ന പോരാട്ടംകാഴ്ചവെക്കാനായുള്ളൂ. 65 റൺസിൽ ആദ്യ വിക്കറ്റ് നഷ്ടമായതെങ്കിൽ, അടുത്ത 60 റൺസ് കൂട്ടിചേർക്കുന്നതിനിടെ ഏഴാം വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. സായ് സുദർശൻ (15), ധ്രുവ് ജുറൽ (0), ക്യാപ്റ്റൻ ഋഷഭ് പന്ത് (7), രവീന്ദ്ര ജദേജ (6), നിതീഷ് കുമാർ റെഡ്ഡി (10) എന്നിവർ നാണംകെട്ട് പുറത്തായി. ഏഴിന് 122 എന്ന നിലയിൽ തകർന്നയിടത്തു നിന്നും വാഷിങ് ടൺ സുന്ദറും, കുൽദീപ് യാദവും നടത്തിയ ചെറുത്തു നിൽപ് 200 കടത്തി.

രണ്ടാം ദിനത്തിൽ 93 റൺസുമായി ബാറ്റിങ്ങിലും യാൻസൺ താരമായിരുന്നു. സിമോൺ ഹാമർ രണ്ടും കേശവ് മഹാരാജ് ഒരു വിക്കറ്റും വീഴ്ത്തി. രണ്ടാം ദിനത്തിൽ മുത്തുസാമിയുടെ (109) സെഞ്ച്വറിയുടെയും, മാ​ർകോ യാൻസണിന്റെ (91) അർധസെഞ്ച്വറിയുടെയും മികവിലാണ് ദക്ഷിണാഫ്രിക്ക 489റൺസ് എന്ന മികച്ച ടോട്ടൽ പടുത്തുയർത്തിയത്.



© Madhyamam