‘പി.സി.ബി ചെയർമാൻ കഴിവുകെട്ടവനും വിവരമില്ലാത്തവനും, ഇന്ത്യയെ തോൽപ്പിക്കുന്നത് സ്വപ്നം കാണാൻ പോലും കഴിയില്ല’; രൂക്ഷവിമർശനവുമായി അക്തർ



ലാഹോർ: ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യയോട് ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെ, പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) ചെയർമാൻ മൊഹ്സിൻ നഖ്‌വിക്കെതിരെയും സീനിയർ താരം ബാബർ അസമിനെതിരെയും രൂക്ഷവിമർശനവുമായി മുൻ പേസർ ശുഐബ് അക്തർ രംഗത്ത്. ഇന്ത്യയോട് 61 റൺസിന് പരാജയപ്പെട്ട പാകിസ്താൻ ടീമിന്റെ പ്രകടനത്തെ ‘കീഴടങ്ങൽ’ അക്തർ എന്നാണ് വിശേഷിപ്പിച്ചത്. സ്വകാര്യ ടി.വി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ രോഷം പ്രകടിപ്പിച്ചത്.

“ക്രിക്കറ്റിനെക്കുറിച്ച് ഒന്നും അറിയാത്ത ഒരാളാണ് പി.സി.ബിയുടെ തലപ്പത്തിരിക്കുന്നത്. കഴിവുകെട്ടവനും വിവരമില്ലാത്തവനുമാണ് അയാൾ. അർഹതയില്ലാത്തവർക്ക് പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങൾ നൽകുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ കുറ്റം” -മൊഹ്സിൻ നഖ്‌വിയെ വിമർശിച്ചുകൊണ്ട് അക്തർ പറഞ്ഞു. ഒരു മത്സരം പോലും ജയിപ്പിക്കാൻ കഴിവില്ലാത്ത കളിക്കാരനെയാണ് നിങ്ങൾ ‘സൂപ്പർ സ്റ്റാറാ’ക്കി മാറ്റിയിരിക്കുന്നതെന്ന് ബാബർ അസമിനെ ലക്ഷ്യം വെച്ച് അക്തർ പറഞ്ഞു. മത്സരത്തിൽ അഞ്ച് റൺസ് മാത്രമെടുത്ത് പുറത്തായ ബാബറിന്റെ പ്രകടനത്തെ അദ്ദേഹം വിമർശിച്ചു.

മുമ്പ് ക്രിക്കറ്റ് മൈതാനത്ത് ഇന്ത്യയുമായി ശക്തമായ മത്സരം കാഴ്ചവെച്ചിരുന്ന പാകിസ്താന് നിലവിൽ ഇന്ത്യയെ തോൽപ്പിക്കുന്നത് സ്വപ്നം കാണാൻ പോലും കഴിയില്ല എന്നതാണ് സങ്കടകരമായ യാഥാർഥ്യമെന്ന് അദ്ദേഹം പറഞ്ഞു. ഷഹീൻ അഫ്രീദി 125 കിലോമീറ്റർ വേഗതയിൽ മാത്രമാണ് പന്തെറിയുന്നതെന്നും ആധുനിക ക്രിക്കറ്റിൽ ഇത്തരം പ്രകടനങ്ങൾ പോരാ എന്നും അദ്ദേഹം ഓർമിപ്പിച്ചു. പാകിസ്താൻ ക്രിക്കറ്റ് മെച്ചപ്പെടുത്താൻ പണം ചെലവഴിക്കാത്തതും ഭരണപരമായ പാളിച്ചകളുമാണ് ഈ തകർച്ചക്ക് കാരണമെന്നും അക്തർ വിമർശിച്ചു.

അതേസമയം ഞായറാഴ്ച കൊളംബോയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇഷാൻ കിഷന്റെ (77) കരുത്തിൽ 175 റൺസ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്താൻ 18 ഓവറിൽ 114 റൺസിന് പുറത്തായി. ഇന്ത്യക്ക് വേണ്ടി അക്സർ പട്ടേൽ, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.



© Madhyamam