ഗുവാഹത്തി: വനിത ഏകദിന ലോകകപ്പ് പോരാട്ടം ജയത്തോടെ തുടങ്ങി ഇന്ത്യ. ടൂർണമെന്‍റിലെ ഉദ്ഘാടന മത്സരത്തിൽ അയൽക്കാരായ ശ്രീലങ്കയെ 59 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
കളി മഴ തടസ്സപ്പെടുത്തിയതിനാൽ മത്സരം 47 ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തിൽ 269 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ലങ്കയെ 45.4 ഓവറിൽ 211 റൺസിന് ഇന്ത്യ പുറത്താക്കി. ഓൾ റൗണ്ട് പ്രകടനവുമായി കളംനിറഞ്ഞ ദീപ്തി ശർമയാണ് ഇന്ത്യയുടെ വിജയശിൽപി. അർധ സെഞ്ച്വറി നേടിയ താരം ബൗളിങ്ങിൽ മൂന്നു വിക്കറ്റും സ്വന്തമാക്കി. ക്യാപ്റ്റൻ ചമാരി അത്തപത്തുവാണ് ലങ്കയുടെ ടോപ് സ്കോറർ. 47 പന്തിൽ മൂന്നു സിക്സും നാലു ഫോറുമടക്കം 43 റൺസെടുത്തു. നിലാക്ഷിക സിൽവ (29 പന്തിൽ 35), ഹർഷിത സമരവിക്രമ (45 പന്തിൽ 29) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറ്റു താരങ്ങൾക്കൊന്നും തിളങ്ങാനായില്ല. 10 ഓവറിൽ 54 റൺസ് വഴങ്ങിയാണ് ദീപ്തി മൂന്നു വിക്കറ്റെടുത്തത്.
ബാറ്റിങ്ങിൽ 53 പന്തിൽ മൂന്നു ഫോറടക്കം 53 റൺസെടുത്തിരുന്നു. ഇന്ത്യക്കായി സ്നേഹ് റാണ, ശ്രീ ചരണി എന്നിവർ രണ്ടു വിക്കറ്റ് വീതവും നേടി. ഏഴാം വിക്കറ്റിൽ ദീപ്തിയും അമൻജോത് കൗറും നേടിയ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യയെ തകർച്ചയിൽനിന്ന് കരകയറ്റിയത്. ഒരുഘട്ടത്തിൽ ഇന്ത്യ 27 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 124 റൺസെന്ന നിലയിലായിരുന്നു. ഏഴാം വിക്കറ്റിൽ ദീപ്തിയും അമൻജോതും ചേർന്ന് 103 അടിച്ചെടുത്തു. 56 പന്തിൽ ഒരു സിക്സും അഞ്ചു ഫോറുമടക്കം 57 റൺസെടുത്ത അമൻജോതാണ് ടോപ് സ്കോറർ.
ഹലീൻ ഡിയോളും (64 പന്തിൽ 48) ഓപ്പണർ പ്രതിക റവാലും (59 പന്തിൽ 37) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മികച്ച ഫോമിൽ ബാറ്റുവീശിയിരുന്നു സ്മൃതി മന്ദാന നിരാശപ്പെടുത്തി. 10 പന്തിൽ എട്ടു റൺസാണ് താരത്തിന്‍റെ സമ്പാദ്യം. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 19 പന്തിൽ 21 റൺസുമായി പുറത്തായി. ജമീമ റോഡ്രിഗസ് (പൂജ്യം), റിച്ച ഘോഷ് (ആറു പന്തിൽ രണ്ട്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. 15 പന്തിൽ 28 റൺസുമായി സ്നേഹ് റാണ പുറത്താകാതെ നിന്നു.
ഇനോക റണവീരയുടെ നാലു വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്. 25 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 120 റൺസെന്ന നിലയിലായിരുന്ന ഇന്ത്യയാണ് ആറിന് 124 റൺസെന്ന നിലയിലേക്ക് തകർന്നത്. 26ാം ഓവർ എറിഞ്ഞ ഇനോക ആദ്യ പന്തിൽ ഹലീനയും രണ്ടാം പന്തിൽ ജമീമയെയും അഞ്ചാം പന്തിൽ ഹർമൻപ്രീത് എന്നിവരെയും പുറത്താക്കി. തൊട്ടടുത്ത ഓവറിൽ റിച്ച ഘോഷും മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. ഏഴാം വിക്കറ്റിൽ ദീപ്തിയും അമൻജോതും നിലയുറപ്പിച്ചതോടെയാണ് ഇന്ത്യയുടെ സ്കോർ 200 കടന്നത്. ഒമ്പത് ഓവറിൽ 46 റൺസ് വഴങ്ങിയാണ് റണവീര നാലു വിക്കറ്റ് സ്വന്തമാക്കിയത്. ഉദേശിക പ്രബോധനി രണ്ടു വിക്കറ്റ് നേടി.