ദുബൈ: വീറും വാശിയും നിറഞ്ഞ ഏഷ്യാകപ്പിലെ ഇന്ത്യ-പാകിസ്താൻ മത്സരത്തിന് ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത് ആയിരക്കണക്കിന് ആരാധകർ. അവധിദിവസമായ ഞായറാഴ്ച നടന്ന മത്സരം കാണാനായി കനത്ത ചൂടിനിടയിലും ഉച്ച രണ്ടുമണി മുതൽ തന്നെ നിരവധി ആരാധകർ സ്റ്റേഡിയം പരിസരത്ത് എത്തിച്ചേർന്നിരുന്നു. 3.30 മുതൽ സ്റ്റേഡിയത്തിലേക്ക് ടിക്കറ്റ് പരിശോധനകൾ കഴിഞ്ഞ് കളിയാരാധകരെ പ്രവേശിപ്പിക്കാൻ തുടങ്ങിയിരുന്നു. ആറുമണിയോടെതന്നെ സ്റ്റേഡിയം കാണികളെകൊണ്ട് നിറഞ്ഞു. സ്റ്റേഡിയത്തിലും പരിസരത്തും പഴുതടച്ച സുരക്ഷ അധികൃതർ ഒരുക്കിയിരുന്നു.
ഇന്ത്യൻ, പാകിസ്താൻ ആരാധകർ അവരവരുടെ ദേശീയ പതാകകളും റൺ അടയാളപ്പെടുത്തിയ ചെറിയ പ്ലക്കാർഡുകളുമായാണ് സ്റ്റേഡിയത്തിലെത്തിയത്. കളിയാവേശം പ്രതിഫലിപ്പിക്കുന്ന രീതിയിൽ പല വേഷങ്ങളിഞ്ഞ് എത്തിയ ആരാധകരും കുറവല്ല. കളിക്ക് പുറത്തെ വൈരം മറന്ന് പലയിടങ്ങളിലും ഇന്ത്യ-പാക് ആരാധകർ ഒരുമിച്ചുനിന്ന് ചിത്രങ്ങൾ പകർത്തുന്നതും കൗതുകക്കാഴ്ചയായി. വിദേശ മാധ്യമങ്ങൾക്കും ഫോട്ടോഗ്രാഫർമാർക്കും ഇന്ത്യയുടെയും പാകിസ്താന്റെ കാണികളുടെ സൗഹൃദം പകർത്താൻ പ്രത്യേക താൽപര്യമായിരുന്നു. കളി തുടങ്ങുമ്പോൾ 36 ഡിഗ്രിയെന്ന ഭേദപ്പെട്ട താപനിലയായിരുന്നത് ആരാധകർക്കും കളിക്കാർക്കും ആശ്വാസം നൽകുന്നതായിരുന്നു.
മൈതാനത്ത് ടോസിടുമ്പോൾ ഗാലറി നീലയും പച്ചയും നിറങ്ങളിൽ വസ്ത്രങ്ങൾ ധരിച്ചെത്തിയ കാണികളാൽ നിറഞ്ഞിരുന്നു. ടോസ് നഷ്ടപ്പെട്ടത് ഇന്ത്യൻ കാണികളിൽ നിരാശ പടർത്തിയെങ്കിലും ആദ്യ രണ്ട് ഓവറിൽ പാകിസ്താന്റെ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടതോടെ ഇന്ത്യൻ ആരാധകരുടെ ആവേശം അണപൊട്ടിയൊഴുകി. എന്നാൽ പിന്നീട് ശ്രദ്ധയോടെ കളിക്കാൻ പാകിസ്താൻ താരങ്ങൾ ആരംഭിച്ചതോടെ ഇരുരാജ്യങ്ങളുടെ ആരാധകരും ഏറിയും കുറഞ്ഞും ആഹ്ലാദവും നിരാശയും മാറിമാറി അനുഭവിച്ചു. ആവേശം നിറഞ്ഞ കളിയവസാനിച്ചപ്പോൾ ആദ്യവസാനം ആസ്വദിക്കാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ചാണ് കാണികൾ സ്റ്റേഡിയം വിട്ടത്.
ഇന്ത്യയും പാകിസ്താനും വീണ്ടും ഏഷ്യകപ്പിൽ ഏറ്റുമുട്ടുമെന്ന പ്രതീക്ഷ പങ്കുവെക്കുന്നവരും ഏറെയുണ്ടായിരുന്നു.ഞായറാഴ്ചത്തെ ഇന്ത്യ-പാകിസ്താൻ മത്സരത്തിന് മുന്നോടിയായി ദുബൈ ഈവന്റ്സ് സെക്യൂരിറ്റി കമ്മിറ്റി എല്ലാ മുന്നൊരുക്കവും പൂർത്തിയാക്കിയിരുന്നു. മത്സരങ്ങൾ ഏറ്റവും സുരക്ഷിതമായി നടത്താൻ പൊലീസ് പൂർണമായും സജ്ജമാണെന്ന് അറിയിച്ച അധികൃതർ, സ്റ്റേഡിയത്തിലെ സുരക്ഷാ ലംഘനങ്ങളിൽ കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ആരാധകർക്ക് സ്റ്റേഡിയത്തിലേക്ക് കൊണ്ടുവരാൻ നിരോധനമുള്ള വസ്തുക്കളുടെ പട്ടികയും പൊലീസ് പുറത്തിറക്കിയിരുന്നു.