മാഞ്ചസ്റ്റർ സിറ്റിയുടെ പ്രീമിയർ ലീഗ് കിരീട നേട്ടത്തിന് തിരിച്ചടി; ഹാലൻഡ് ബ്രൈറ്റണ്‍ മത്സരത്തിന് പുറത്ത്

നോർവീജിയൻ സ്ട്രൈക്കർ എർലിംഗ് ഹാലൻഡ് വ്യാഴാഴ്ച നടക്കുന്ന നിർണായക ബ്രൈറ്റൺ മത്സരത്തിന് പുറത്താകുന്നതോടെ മാഞ്ചസ്റ്റർ സിറ്റിയുടെ പ്രീമിയർ ലീഗ് കിരീട നേട്ടത്തിന് തിരിച്ചടി നേരിട്ടു.

കഴിഞ്ഞ ആഴ്ച ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ റയൽ മാഡ്രിഡിനെതിരായ പോരാട്ടത്തിനിടെ പേശിയിൽ പരിക്കേറ്റതിനെ തുടർന്ന് ഹാലൻഡ് വെംബ്ലിയിൽ നടന്ന എഫ്എ കപ്പ് സെമി ഫൈനലിൽ ചെൽസിക്ക് എതിരായ 1-0 ൻറെ വിജയത്തിൽ പങ്കെടുത്തിരുന്നില്ല.

ഈ സീസണിൽ പ്രീമിയർ ലീഗിൽ 20 ഗോളുകൾ നേടിയ സിറ്റിയുടെ പ്രധാന ഗോൾ വേട്ടക്കാരനായ ഹാലൻഡ് ഇതുവരെ പൂർണമായി പരിക്ക് ഭേദമായിട്ടില്ല. ലീഡർമാരായ ആഴ്സണലുമായുള്ള അന്തരം കുറയ്ക്കാൻ ലക്ഷ്യമിടുന്ന ചാമ്പ്യന്മാർക്ക് അദ്ദേഹത്തിന്റെ അഭാവം സിറ്റിക്ക് പ്രതിസന്ധി സൃഷ്ടിക്കും.

ഹാലൻഡ് പുറത്തിരിക്കുന്ന സമയത്ത്, ഫിറ്റ്നസ് ആശങ്കകൾ ഉണ്ടായിരുന്ന ഇംഗ്ലണ്ട് താരങ്ങളായ ഫിൽ ഫോഡനും ജോൺ സ്റ്റോൺസും ബ്രൈറ്റണിനെ നേരിടാൻ സജ്ജരാണെന്ന വാർത്ത പരിശീലകൻ പെപ് ഗാർഡിയോളയ്ക്ക് ആശ്വാസം നൽകി.

“എർലിംഗ് നാളെത്തെ മത്സരത്തിന് തയ്യാറല്ല, മറ്റുള്ള രണ്ടുപേരും കളിക്കാൻ സജ്ജരാണ്,” ബുധനാഴ്ച മാധ്യമ പ്രവർത്തകരോട് ഗാർഡിയോള പറഞ്ഞു.

“അത്ര ഗുരുതരമായ പരിക്ക് അല്ലെങ്കിലും ഈ മത്സരത്തിന് അദ്ദേഹത്തെ പരിഗണിക്കാനാകില്ല.”

ആഴ്സണലിനെക്കാൾ രണ്ട് മത്സരങ്ങളും രണ്ടാം സ്ഥാനക്കാരായ ലിവർപൂളിനെക്കാൾ ഒരു മത്സരവും കളിക്കാനിരിക്കുന്ന സിറ്റിക്ക് ഇപ്പോഴും കിരീട നേട്ടത്തിനുള്ള പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല.

Leave a Comment