ഇന്ത്യക്കെതിരായ ചരിത്ര വിജയത്തിനു പിന്നാലെ അയർലൻഡ് ക്രിക്കറ്റ് ടീം പരിശീലകൻ രാജിവെച്ചു



ബെൽഫാസ്റ്റ്: ലോക ചാമ്പ്യന്മാരായ ഇന്ത്യയെ തകർത്ത് ട്വന്‍റി20 പരമ്പരയിൽ ചരിത്ര വിജയം നേടിയതിനു പിന്നാലെ അയർലൻഡ് ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകൻ ഹെൻറിച് മലാൻ സ്ഥാനമൊഴിഞ്ഞു.

സമൂഹമാധ്യമങ്ങളിലൂടെ ടീം മാനേജ്മെന്‍റാണ് മലാന്‍റെ രാജിവിവരം പുറത്തുവിട്ടത്. സഹ പരിശീലകനും മുൻ താരവുമായ ഗാരി വിൽസണെ പുതിയ പരിശീലകനായി നിയമിക്കുകയും ചെയ്തു. 2022ലാണ് ഐറിഷ് ടീമിന്‍റെ മുഖ്യ പരിശീലകനായി 45കാരനായ മലാൻ ചുമതലയേൽക്കുന്നത്. അദ്ദേഹത്തിനു കീഴിൽ ടീം തുടർച്ചയായി മൂന്നു തവണ ട്വന്‍റി20 ലോകകപ്പിന് യോഗ്യത നേടി. ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ വിജയം ഉൾപ്പെടെ ടീമിന് മൂന്ന് ടെസ്റ്റ് വിജയങ്ങൾ നേടിക്കൊടുക്കാനും മലാന് സാധിച്ചു. ഇന്ത്യക്കെതിരായ രണ്ടു മത്സരങ്ങളടങ്ങിയ ട്വന്‍റി20 പരമ്പര തൂത്തുവാരി മണിക്കൂറുകൾക്കുള്ളിലാണ് മലാൻ സ്ഥാനമൊഴിയുന്നതായി അറിയിച്ചത്.

ഇന്ത്യക്കെതിരെ ഇതാദ്യമായാണ് അയർലൻഡ് ഒരു പരമ്പര സ്വന്തമാക്കുന്നത്. 2027ലെ ഏകദിന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള തയാറെടുപ്പുകൾക്ക് പുതിയൊരു കോച്ച് ചുമതലയേൽക്കുന്നതാണ് ഉചിതമെന്ന് വിലയിരുത്തിയാണ് മലാന്‍റെ കൂടി സമ്മതത്തോടെ ക്രിക്കറ്റ് അയർലൻഡ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്. 2027 തുടക്കം വരെ മലാന് കരാർ കാലാവധി ഉണ്ടായിരുന്നെങ്കിലും അത് നേരത്തെ അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. 30 വർഷത്തിനിടെ അയർലൻഡ് ടീമിന്റെ പരിശീലകനാകുന്ന ആദ്യത്തെ ഐറിഷ് വംശജനാണ് ഗാരി വിൽസൺ.

ഐറിഷ് ടീം മുൻ നായകനും വിക്കറ്റ് കീപ്പറുമായിരുന്ന വിൽസൺ അയർലൻഡ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ്. 2005 മുതൽ 2020 വരെ അയർലൻഡിനായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ച പരിചയസമ്പത്ത് അദ്ദേഹത്തിനുണ്ട്. പരിശീലകനായും അദ്ദേഹം ഇതിനകം കഴിവ് തെളിയിച്ചിട്ടുണ്ട്. അയർലൻഡ് പുരുഷ ടീമിന്റെ അസിസ്റ്റന്റ് കോച്ചായും അണ്ടർ-19 ടീമിന്റെ പരിശീലകനായും വനിതാ ടീമിന്റെ മുഖ്യ പരിശീലകനായും പ്രവർത്തിച്ചു. 2027 ഏകദിന ലോകകപ്പിന് ടീമിനെ സജ്ജമാക്കുക എന്നതാണ് ഗാരി വിൽസണിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. യുവതാരങ്ങളെ വളർത്തിക്കൊണ്ടുവരുന്നതിലും ടീമിന്റെ പ്രകടനത്തിൽ സ്ഥിരത നിലനിർത്തുന്നതിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കും.

ഞായറാഴ്ച നടന്ന രണ്ടാമത്തെയും അവസാനത്തെയും ട്വന്റി20യിൽ ഇന്ത്യയെ ഒറ്റ റണ്ണിന് വീഴ്ത്തിയാണ് അയർലൻഡ് പരമ്പര പിടിച്ചത്. ദിവസങ്ങൾക്ക് മുമ്പ് ആദ്യ മത്സരം 34 റൺസിന് ആതിഥേയർ ജയിച്ചിരുന്നു. മഴ വില്ലൻവേഷമണിഞ്ഞ കളിയിൽ ആദ്യം ബാറ്റു ചെയ്ത അയർലൻഡ് സ്കോർ എട്ടുവിക്കറ്റ് നഷ്ടത്തിൽ 154 റൺസിലവസാനിച്ചിരുന്നു. വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത ഇന്ത്യ പക്ഷേ, തുടക്കം മുതൽ കളി കൈവിട്ട് എതിരാളികൾക്ക് ജയം സമ്മാനിച്ചു. മഴയെ തുടർന്ന് ഇടക്ക് കളി നിർത്തിവെച്ചപ്പോൾ എട്ട് ഓവറിൽ നാല് വിക്കറ്റിന് 54 റൺസെന്ന നില‍യിൽ പതറിയ ഇന്ത്യ മഴനിന്ന് വീണ്ടും ബാറ്റെടുത്തെങ്കിലും 20 ഓവറിൽ 153 റൺസിൽ അവസാനിച്ചു.



© Madhyamam