ചാമ്പ്യൻഷിപ്പ് ഫൈനലിൽ സൗതാംപ്‌ടൺ; മിഡിൽസ്ബ്രോയെ പുറത്താക്കിയത് അധികസമയ ഗോളിൽ
മിഡിൽസ്ബ്രോയെ അധികസമയത്ത് തോൽപ്പിച്ച് സൗതാംപ്‌ടൺ ചാമ്പ്യൻഷിപ്പ് പ്രൊമോഷൻ ഫൈനലിലേക്ക് മുന്നേറി. സെന്റ് മേരീസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ രണ്ടാം പാദത്തിലാണ് സൗതാംപ്‌ടൺ വിജയം ഉറപ്പിച്ചത്.
സൗതാംപ്‌ടണിനെതിരായ ചാരവൃത്തി ആരോപണങ്ങൾക്കിടയിൽ അതീവ സമ്മർദ്ദത്തിലാണ് മത്സരം നടന്നത്. ഒരു ഘട്ടത്തിൽ ഹെഡ് കോച്ചുമാരായ ടോണ്ട എക്കർട്ടും കിം ഹെൽബെർഗും ഡഗ്ഔട്ടിന് സമീപം വാക്കേറ്റത്തിലേർപ്പെടുകയും ചെയ്തു.
മൈതാനത്ത് നടന്ന പോരാട്ടത്തിൽ ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി. അഞ്ചാം മിനിറ്റിൽ റൈലി മക്ഗ്രിയിലൂടെ സൗതാംപ്‌ടൺ ലീഡ് നേടിയെങ്കിലും, ആദ്യ പകുതിയുടെ അധികസമയത്ത് മുൻ താരം റോസ് സ്റ്റുവർട്ടിലൂടെ മിഡിൽസ്ബ്രോ സമനില പിടിച്ചു.
രണ്ടാം പകുതിയിൽ ഇരുടീമുകൾക്കും ഗോൾ കണ്ടെത്താനായില്ല. ഇതോടെ മത്സരം അധികസമയത്തേക്ക് നീണ്ടു. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന് കരുതിയ മത്സരത്തിന്റെ 116-ാം മിനിറ്റിൽ ഷിയ ചാൾസിന്റെ ഇടംകാലൻ ക്രോസ് പോസ്റ്റിൽ തട്ടി വലയിൽ കയറിയതോടെ സൗതാംപ്‌ടൺ വിജയം കൈവരിച്ചു.
ഫെെനലിൽ ഹൾ സിറ്റിയാണ് സൗതാംപ്‌ടണിന്റെ എതിരാളികൾ. മിൽവാളിനെ അവരുടെ തട്ടകത്തിൽ 2-0ത്തിന് തോൽപ്പിച്ചാണ് ഹൾ സിറ്റി ഫൈനലിലേക്ക് യോഗ്യത നേടിയത്. മെയ് 23 ശനിയാഴ്ച വെംബ്ലിയിലാണ് ഫൈനൽ മത്സരം നടക്കുക.
