ചെൽസി പരിശീലകനാകാൻ സെസ് ഫാബ്രിഗസിന് യോഗ്യതയുണ്ടെന്ന് ഗ്ലെൻ ജോൺസൺ


ചെൽസിയുടെ പരിശീലകനായി സെസ്ക് ഫാബ്രിഗസ് എത്തിയാൽ കളിക്കാരുടെ പിന്തുണയുണ്ടാകുമെന്ന് ഗ്ലെൻ ജോൺസൺ

ചെൽസിയുടെ പരിശീലകനായി സെസ്ക് ഫാബ്രിഗസ് ചുമതലയേറ്റാൽ ഡ്രസ്സിങ് റൂമിൽ അദ്ദേഹത്തിന് ഉടൻ തന്നെ കളിക്കാരുടെ ആദരവും പിന്തുണയും ലഭിക്കുമെന്ന് മുൻ ചെൽസി ഡിഫൻഡർ ഗ്ലെൻ ജോൺസൺ അഭിപ്രായപ്പെട്ടു.

ഏപ്രിലിൽ ലിയാം റോസനിയറുമായുള്ള കരാർ അവസാനിപ്പിച്ചതിന് ശേഷം പുതിയ സ്ഥിരമായ പരിശീലകനെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് ചെൽസി. ക്ലബ്ബിലെ പരിശീലകരുടെ തുടർച്ചയായ മാറ്റം ടീമിന്റെ സ്ഥിരതയെ ബാധിക്കുന്നതായും വിലയിരുത്തപ്പെടുന്നു.

“എല്ലാവിധ കിരീടങ്ങളും നേടിയ പരിചയസമ്പന്നരായ പരിശീലകരെയും, വളർന്നുവരുന്ന യുവ പരിശീലകരെയും ചെൽസി പുറത്താക്കിയിട്ടുണ്ട്. ഏത് തരം പരിശീലകരെയാണ് അവർ തേടുന്നതെന്ന് വ്യക്തമല്ല, വിജയങ്ങൾ മാത്രമാണ് അവരുടെ ലക്ഷ്യം. ആര് വന്നാലും ടീമിനെ മാറ്റിയെടുക്കാൻ സമയം ആവശ്യമാണ്,” ജോൺസൺ പറഞ്ഞു.

“ഇരാളയ്ക്കും ഫാബ്രിഗസിനും മികച്ച യോഗ്യതകളുണ്ട്. പ്രീമിയർ ലീഗിലെ പരിശീലക പരിചയം വളരെ പ്രധാനമാണ്. അതേസമയം ഫാബ്രിഗസിന് ക്ലബ്ബിനെക്കുറിച്ച് കൂടുതൽ അറിയാം. മുൻ കളിക്കാരൻ എന്ന നിലയിൽ അദ്ദേഹത്തിന് തീർച്ചയായും ടീമിലെ കളിക്കാരുടെ ആദരവ് നേടിയെടുക്കാൻ സാധിക്കും.”

“ആർക്കായാലും കുറഞ്ഞത് 18 മാസമെങ്കിലും സമയം നൽകണമെന്നാണ് എന്റെ ആഗ്രഹം. കളിക്കാർക്ക് അവരുടെ ശൈലിയിൽ കളിക്കാൻ അവസരം നൽകണം,” ജോൺസൺ കൂട്ടിച്ചേർത്തു.

സ്റ്റാംഫോർഡ് ബ്രിഡ്ജിലെ അസ്ഥിരമായ സാഹചര്യം മാറ്റണമെന്നും ജോൺസൺ ആവശ്യപ്പെട്ടു. “ക്ലബ്ബ് ഏത് ദിശയിലാണ് സഞ്ചരിക്കേണ്ടതെന്ന് തീരുമാനിക്കുകയും, ഫലം എന്തുതന്നെയായാലും 18 മാസം അത് പിന്തുടരുകയും വേണം. തുടർച്ചയായ പരിശീലക മാറ്റം കളിക്കാരെ അസ്വസ്ഥരാക്കുന്നു.”

“പരിശീലകരുടെ തത്വശാസ്ത്രത്തിന് അനുസരിച്ച് കഠിനാധ്വാനം ചെയ്യുന്ന കളിക്കാർക്ക്, ഒരു മാസം കഴിയുമ്പോൾ പുതിയൊരു പരിശീലകൻ വരുമ്പോൾ എല്ലാം വീണ്ടും മാറുന്നത് വലിയ തിരിച്ചടിയാണ്. ക്ലബ്ബിന് മൊത്തത്തിൽ ഒരു താളം ആവശ്യമുണ്ട്. ആദ്യ ദിവസം മുതൽ വിജയിക്കുന്ന പരിശീലകർ വളരെ കുറവാണ്.”

© Madhyamam