ബംഗളൂരുവിന് മൂന്നാം തോൽവി, ഗുജറാത്തിന്‍റെ ജയം നാലു വിക്കറ്റിന്


അഹ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിനെ നാലു വിക്കറ്റിന് തോൽപിച്ച് ഗുജറാത്ത് ടൈറ്റൻസ്. ആദ്യം ബാറ്റ് ചെയ്ത ആർ.സി.ബി 19.2 ഓവറിൽ 155ന് എല്ലാവരും പുറത്താവുകയായിരുന്നു. 24 പന്തിൽ 40 റൺസെടുത്ത മലയാളി താരം ദേവ്ദത്ത് പടിക്കലാണ് ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 15.5 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

ഗുജറാത്തിനായി അർഷദ് ഖാൻ 3.2 ഓവറിൽ 22 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. നാല് ഓവർ എറിഞ്ഞ സ്പിന്നർ റാഷിദ് ഖാൻ 19 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ടുപേരെ മടക്കി. ജേസൺ ഹോൾഡർ രണ്ടും മുഹമ്മദ് സിറാജും കാഗിസോ റബാദയും ഓരോ വിക്കറ്റും നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആർ.സി.ബിക്കായി ഓപണർ വിരാട് കോഹ്‌ലി മിന്നും തുടക്കം നൽകി. എന്നാൽ, മൂന്നാം ഓവറിൽ ഓപണർ ജേക്കബ് ബെത്തലിനെ (5) റാഷിദ് ഖാന്റെ കൈകളിലെത്തിച്ച് സിറാജിന്റെ വക ആദ്യ തിരിച്ചടി. 13 പന്തിൽ 28 റൺസെടുത്ത കോഹ്‌ലിയുടെ കൂറ്റനടി ശ്രമം നാലാം ഓവറിൽ പാളിയപ്പോൾ റാഷിദിന് രണ്ടാം ക്യാച്ച്. റബാദക്കായിരുന്നു വിക്കറ്റ്. സ്കോർ രണ്ടിന് 35. ദേവ്ദത്തും ക്യാപ്റ്റൻ രജത് പാട്ടിദാറും രക്ഷാപ്രവർത്തനം ആരംഭിച്ചു. 15 പന്തിൽ 19 റൺസായിരുന്നു പാട്ടിദാറുടെ സംഭാവന. എട്ടാം ഓവറിൽ നായകനെ അർഷദ് ഖാൻ പറഞ്ഞുവിട്ടു. ജേസൺ ഹോൾഡറുടെ കൈപ്പിടിയിലാണ് പാട്ടിദാറുടെ ഇന്നിങ്സ് അവസാനിച്ചത്. മൂന്നിന് 79.

ജിതേഷ് ശർമയെ (1) ഹോൾഡർ വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലറുടെ ഗ്ലൗസിൽ ഭദ്രമാക്കി. ഒമ്പത് റൺസെടുത്ത ടിം ഡേവിഡ് റാഷിദിന്റെ സ്പിന്നിൽ വീണു. ഹോൾഡറാണ് ക്യാച്ചെടുത്തത്. 11ാം ഓവറിൽ ക്രുനാൽ പാണ്ഡ്യയുടെ (4) വിക്കറ്റ് ഹോൾഡറുടെ സഹായത്തോടെ അർഷദ് നേടി. അഞ്ചാമൻ മടങ്ങുമ്പോഴും സ്കോർ മൂന്നക്കത്തിലെത്തിയിരുന്നില്ല. പിന്നെ ദേവ്ദത്തിനെ റാഷിദ് ബൗൾഡാക്കി. 14 ഓവറിൽ ഏഴ് വിക്കറ്റിന് 126 എന്ന സ്ഥിതിയിലായി ആർ.സി.ബി. റൊമാരിയോ ഷെപ്പേർഡ് (17) ഹോൾഡറിനും വെങ്കടേശ് അയ്യർ (12) അർഷദിനും ഇരയായി. സായി സുദർശനാണ് രണ്ട് ക്യാച്ചുകളുമെടുത്തത്. പത്താമനായി ജോഷ് ഹേസിൽവുഡ് (0) റണ്ണൗട്ടായപ്പോൾ ഭുവനേശ്വർ കുമാർ 15 റൺസുമായി പുറത്താവാതെ നിന്നു.

ചെറിയ സ്കോർ പിന്തുടർന്ന ഗുജറാത്തിന് സായ് സുദർശന്റെ (അഞ്ച് പന്തിൽ ആറ്) വിക്കറ്റ് തുടക്കത്തിലേ നഷ്ടമായി. ഭുവനേഷ് കുമാറിന്റെ പന്തിൽ ജിതേഷ് ശർമ ക്യാച്ചെടുക്കുകയായിരുന്നു. തുടർന്ന് നായകൻ ശുഭ്മാൻ ഗില്ലും (18 പന്തിൽ 43) ജോസ് ബട്ലറും (19 പന്തിൽ 39) നടത്തിയ ചെറുത്തുനിൽപ്പാണ് ടീമിനെ കരകയറ്റിയത്. ഇരുവരെയും ഭുവനേഷ് കുമാറാണ് മടക്കിയയച്ചത്. ജോസ് ബട്ലറുടെ കുറ്റിതെറിപ്പിച്ച ഭുവനേഷ് കുമാർ ഗില്ലിനെ കോഹ്‍ലിയുടെ കൈകളിലെത്തിച്ചു. വാഷിങ്ഡൺ സുന്ദർ 12 പന്തിൽ 12 ഉം ഷാരൂഖ് ഖാൻ എട്ടു പന്തിൽ എട്ടുറണ്ണുമെടുത്തു പുറത്തായി. റൊമാരിയേ ഷപ്പേർഡാണ് രണ്ടുവിക്കറ്റും സ്വന്തമാക്കിയത്. തുടർന്നെത്തിയ ഇംപാക്ട് െപ്ലയർ രാഹുൽ തെവാട്ടിയ (17 പന്തിൽ 27*) ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ജെയിസൺ ഹോൾഡർ 10 പന്തിൽ 12 ഉം റാഷിദ് ഖാൻ ആറ് പന്തിൽ ഏഴും* റൺസെടുത്തു

© Madhyamam