‘രോഹിത്തിനോട് അനീതി ചെയ്തു…’; മുംബൈയുടെ മോശം പ്രകടനത്തിൽ ഹാർദിക്കിനെതിരെ ഒളിയമ്പുമായി മുൻ ഇന്ത്യൻ ബാറ്റർ



മുംബൈ: സീസണിൽ മുംബൈ ഇന്ത്യൻസിന്‍റെ മോശം പ്രകടനത്തിൽ നായകൻ ഹാർദിക് പാണ്ഡ്യ വിമർശന മുനയിൽ. അഞ്ചു മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ടീമിന് ജയിക്കാനായത്. തുടർച്ചയായ നാലു തോൽവികളുമായി പോയന്‍റ് പട്ടികയിൽ അവസാനത്തുനിന്ന് രണ്ടാമതാണ്. വ്യാഴാഴ്ച സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിൽ ശ്രേയസ്സ് അയ്യരുടെ പഞ്ചാബ് കിങ്സ് ഏഴു വിക്കറ്റിനാണ് മുംബൈയെ വീഴ്ത്തിയത്.

മാർച്ച് 29ന് സീസണിലെ ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് ജയിച്ചെങ്കിലും പിന്നീടുള്ള നാലു മത്സരങ്ങളിലും മുംബൈ തോറ്റമ്പി. പഞ്ചാബിനോട് തോറ്റതിനു പിന്നാലെ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ ബാറ്റർ മനോജ് തിവാരി രംഗത്തുവന്നു. ടീമിന്‍റെ ക്യാപ്റ്റൻസി ഏറ്റെടുത്തശേഷമുള്ള ഹാർദിക്കിന്‍റെ പ്രകടനം ശരാശരിക്കും താഴെയാണെന്ന് കുറ്റപ്പെടുത്തിയ തിവാരി, ക്യാപ്റ്റൻസി വെറ്ററൻതാരം രോഹിത് ശർമക്കു കൈമാറണമെന്നും ആവശ്യപ്പെട്ടു. 2013-2023 കാലയളവിൽ രോഹിത് അഞ്ചു തവണയാണ് മുംബൈയെ ഐ.പി.എൽ കിരീടത്തിലേക്ക് നയിച്ചത്.

‘2023ൽ കിരീടം നേടാനായില്ല. 2024ലും കിരീടമില്ല, ഈ വർഷവും അതേ കാര്യം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ക്യാപ്റ്റൻസി ദുർബലമാണ്. ഹാർദിക് ടീമിനെ വേണ്ട രീതിയിൽ നയിക്കുന്നില്ല. ക്യാപ്റ്റനെന്ന നിലയിൽ അതിന് ഹാർദിക് മുൻകൈയെടുക്കുന്നില്ല. പരിഹാരം ആവശ്യമാണെങ്കിൽ ഹാർദിക് ക്യാപ്റ്റൻസിയിൽനിന്ന് പിന്മാറി ആ ഉത്തരവാദിത്തം രോഹിത്തിന് തന്നെ തിരികെ നൽകണം. രോഹിത്തിനോട് നിങ്ങൾ അനീതി ചെയ്തു’ -മനോജ് തിവാരി പ്രതികരിച്ചു. പഞ്ചാബിനെതിരായ മത്സരത്തിൽ ഹാർദിക്കിന്‍റെ തന്ത്രപരമായ തീരുമാനങ്ങളെയും തിവാരി രൂക്ഷമായി വിമർശിച്ചു.

റൂഥർഫോർഡിനു മുമ്പായി ഹാർദിക് ബാറ്റിങ്ങിന് ഇറങ്ങിയതും മോശം ഫോമിലുള്ള ദീപക് ചഹറിനെ ഓപ്പണിങ് ബൗളിങ് ഏൽപ്പിച്ച നടപടിയും ചൂണ്ടിക്കാട്ടിയാണ് തിവാരിയുടെ വിമർശനം. ബാറ്റിങ്ങിന് നേരത്തെ ഇറങ്ങിയ ഹാർദിക് 12 പന്തിൽ 14 റൺസ് മാത്രമാണ് നേടിയത്. റൂഥർഫോർഡിന് അഞ്ച് പന്ത് മാത്രമേ കിട്ടിയുള്ളൂ. റൂഥർഫോർഡ് 12 പന്തുകൾ കളിച്ചിരുന്നെങ്കിൽ നാലു സിക്സുകളെങ്കിലും അടിക്കുമായിരുന്നു. ജസ്പ്രീത് ബുംറക്ക് ആദ്യ ഓവർ നൽകാതെ രണ്ടാം ഓവർ നൽകുന്നതിൽ അർഥമില്ല. ദീപക് ചഹറിനെ കൊണ്ട് പന്ത് സ്വിങ് ചെയ്യാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാംഖഡെ സ്റ്റേഡിയത്തിൽ സെഞ്ച്വറിയുമായി ക്വിന്റൻ ഡി കോക്ക് തകർത്താടി‍യിട്ടും മുംബൈക്ക് ജയിക്കാനായില്ല. അർധ സെഞ്ച്വറി നേടിയ ശ്രേയസ്സ് അയ്യരുടെയും (35 പന്തിൽ 66) ഓപ്പണർ പ്രഭ്സിമ്രാൻ സിങ്ങിന്‍റെയും മികവിലാണ് പഞ്ചാബ് ജയിച്ചുകയറിയത്. സീസണിൽ ഒരു മത്സരം പോലും തോൽക്കാതെ പോയന്‍റ് പട്ടികയിൽ പഞ്ചാബ് ഒന്നാമതെത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ 20 ഓവറിൽ ആറ് വിക്കറ്റിന് 195 റൺസെടുത്തു. ഓപണർ ക്വിന്‍റൺ ഡി കോക്ക് എട്ട് ഫോറും ഏഴ് സിക്സുമടക്കം 60 പന്തിൽ 112 റൺസുമാ‍യി പുറത്താവാതെ നിന്നു. നമൻ ധിർ 31 പന്തിൽ 50 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് 16.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഓപ്പണർ പ്രിയാൻശ് ആര്യയെയും (ഒമ്പത് പന്തിൽ 15), കൂപ്പർ കാനലി (12 പന്തിൽ 17) എന്നിവരെ വേഗം നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റിൽ ഒന്നിച്ച പ്രഭ്സിമ്രാൻ-ശ്രേയസ്സ് സഖ്യം പഞ്ചാബിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

ശ്രേയസ്സിന്‍റെ തുടർച്ചയായ മൂന്നാം മത്സരത്തിലാണ് അർധ സെഞ്ച്വറി നേടുന്നത്. 16ാം ഓവറിൽ ശ്രേയസ് പുറത്താകുമ്പോൾ പഞ്ചാബ് വിജയത്തിന് 12 റൺസ് മാത്രം അകലെയായിരുന്നു. മുംബൈക്കായി അല്ലാ ഗസാൻഫർ രണ്ടും ഷാർദുൽ താക്കൂർ ഒന്നും വിക്കറ്റ് വീഴ്ത്തി. തുടർച്ചയായ അഞ്ചാം മത്സരത്തിലും ജസ്പ്രീത് ബുംറക്ക് വിക്കറ്റ് നേടാനായില്ല.

നേരത്തെ പരിക്കേറ്റ വെറ്ററൻ ഓപണർ രോഹിത് ശർമയില്ലാതെയാണ് മുംബൈ ഇറങ്ങിയത്. മൂന്നാം ഓവറിലെ ആദ്യ രണ്ട് പന്തുകളിൽ കനത്ത ആഘാതം. ഓപണർ റയാൻ റിക്കിൾട്ടനെയും (എട്ട് പന്തിൽ രണ്ട്) തുടർന്നെത്തിയ സൂര്യകുമാർ യാദവിനെയും (0) അർഷ്ദീപ് സിങ് പുറത്താക്കി. യഥാക്രമം ശശാങ്ക് സിങ്ങും യുസ്വേന്ദ്ര ചഹലും ക്യാച്ചെടുത്തു. ഇതോടെ രണ്ട് വിക്കറ്റിന് 12ലേക്ക് പതറി. ഡി കോക്ക്-നമൻ കൂട്ടുകെട്ട് സംഗമിച്ചതോടെ സ്കോർ ഉയർന്നു.



© Madhyamam