ഐ.പി.എല്ലിലെ ത്രില്ലർ പോരിൽ ഗുജറാത്തിന് ഒരൊറ്റ റൺ ജയം


ഡൽഹി: ആദ്യാവസാനം വരെ ആവേശം അലതല്ലിയ ഐ.പി.എൽ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിന് സീസണിലെ ആദ്യ ജയം. ഡൽഹി കാപിറ്റൽസിനെതിരെ ഒരു റണ്ണിനാണ് ഗില്ലും സംഘവും പൊരുതി ജയിച്ചത്. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഗുജറാത്ത് മികച്ച സ്കോറാണ് പടുത്തുയർത്തിയത്. 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് 210 റൺസെടുത്തു. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി അവസാന പന്ത് വരെ പോരാടിയെങ്കിലും വിജയം ഗുജറാത്തിനൊപ്പം നിന്നു. 20 ഓവറിൽ 209 റൺസെടുത്ത് ഡൽഹിയുടെ പോരാട്ടം അവസാനിച്ചു.

കളിച്ച രണ്ടു മത്സരങ്ങളും ജയിച്ച ഡൽഹി ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നായകൻ ശുഭ്മൻ ഗില്ലിന്റെയും (45 പന്തിൽ അഞ്ച് സിക്സും നാല് ഫോറുമടക്കം 70) ജോസ് ബട്‍ലറുടെയും (27 പന്തിൽ അഞ്ച് സിക്സും മൂന്ന് ബൗണ്ടറിയുമടക്കം 52) വാഷിങ്ടൺ സുന്ദറിന്റെയും (32 പന്തിൽ രണ്ട് സിക്സും ആറ് ഫോറുമടക്കം 55) അർധ സെഞ്ച്വറികളാണ് ഗുജറാത്തിന് കരുത്തായത്. കഴിഞ്ഞ കളിയിൽ തിളങ്ങിയ ഓപണർ സായ് സുദർശൻ മുകേഷ് കുമാറിന്റെ പന്തിൽ ബൗൾഡായി ചെറിയ സ്കോറിന് (ഏഴ് പന്തിൽ രണ്ട് ബൗണ്ടറിയടക്കം 12) പുറത്തായശേഷം ഒരുമിച്ച ഗില്ലും ബട്‍ലറുമാണ് ഗുജറാത്ത് ഇന്നിങ്സിന് അടിത്തറ പാകിയത്. ബട്‍ലറായിരുന്നു ഈ കൂട്ടുകെട്ടിൽ കൂടുതൽ അപകടകാരി. മുൻ മത്സരങ്ങളിൽ മെല്ലെപ്പോക്കിന് പഴികേട്ട ഇംഗ്ലണ്ട് താരം ഇത്തവണ അതിന് അവസരം കൊടുക്കാത്ത കളിയാണ് കെട്ടഴിച്ചത്. രണ്ടാം വിക്കറ്റിൽ 60 റൺസ് കൂട്ടിച്ചേർത്തശേഷമാണ് സഖ്യം വഴിപിരിഞ്ഞത്. ചൈനാമാൻ ബൗളർ കുൽദീപ് യാദവിന്റെ പന്തിൽ ബട്‍ലർ ക്ലീൻ ബൗൾഡാവുകയായിരുന്നു.

ബട്‍ലർ മടങ്ങിയശേഷം ഗിയർ മാറ്റിയ ഗിൽ വാഷിങ്ടണിനെ കൂട്ടുപിടിച്ച് അതിവേഗം സ്കോറുയർത്തി. മുൻ മത്സരങ്ങളിൽ തിളങ്ങിയില്ലെങ്കിലും നാലാം നമ്പറിൽ തുടർ അവസരം ലഭിച്ച വാഷിങ്ടണും ഫോമിലേക്കുയർന്നതോടെ ഗുജറാത്ത് സ്കോർ വെച്ചടികയറി. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 60 പന്തിൽ 104 റൺസിന്റെ കൂട്ടുകെട്ടുയർത്തി. ഒടുവിൽ ഗില്ലിനെ ലുൻഗി എൻഗിഡിയുടെയും വാഷിങ്ടണിനെ മുകേഷ് കുമാറിന്റെയും പന്തുകളിൽ നിതീഷ് റാണ പിടികൂടിയതോടെയാണ് സ്കോറിങ് ഒട്ടൊന്ന് വേഗം കുറഞ്ഞത്. ഒമ്പത് പന്തിൽ ഓരോ സിക്സും ഫോറുമായി ഗ്ലെൻ ഫിലിപ്സും ഒരു റണ്ണോടെ രാഹുൽ തെവാതിയയും പുറത്താവാതെ നിന്നു.

മുകേഷ് കുമാർ രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും നാല് ഓവറിൽ 55 റൺസ് വഴങ്ങി. നാല് ഓവറിൽ 24 റൺസിന് ഒരു വിക്കറ്റെടുത്ത എൻഗിഡിയാണ് ഡൽഹി ബൗളർമാരിൽ തിളങ്ങിയത്. കുൽദീപ് 42 റൺസിന് ഒരു വിക്കറ്റെടുത്തപ്പോൾ മൂന്ന് ഓവറിൽ 32 റൺസ് വിട്ടുകൊടുത്ത നായകൻ അക്സർ പട്ടേലിനും നാല് ഓവറിൽ 34 റൺസ് വഴങ്ങിയ ടി. നടരാജനും ഒരു ഓവറിൽ 23 റൺസ് നൽകിയ വിപ് രാജ് നിഗമിനും വിക്കറ്റൊന്നും കിട്ടിയില്ല.

എന്നാൽ മറുപടി ബാറ്റിങിനിറങ്ങിയ ഡൽഹിക്ക് വേണ്ടി 20 പന്തിൽ മൂന്ന് സിക്‌സറും മൂന്ന് ഫോറുകളും അടക്കം ഡേവിഡ് മില്ലർ 41 റൺസ് നേടി അവസാനം വരെ പൊരുതി. 52 പന്തിൽ നാല് സിക്‌സറും 11 ഫോറുകളും അടക്കം 92 റൺസ് നേടിയ കെ.എൽ രാഹുലാണ് ഡൽഹിയുടെ ടോപ് സ്‌കോറർ. 24 പന്തിൽ ഒരു സിക്‌സറും നാല് ഫോറുകളും അടക്കം പാതും നിസ്സംഗ 41 റൺസ് നേടി. നാലോവറിൽ 17 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടിയ റാഷിദ് ഖാൻ ഗുജറാത്തിനായി മിന്നും പ്രകടനം കാഴ്ച്ചവെച്ചു. പ്രസിദ്ദ്‌ കൃഷ്ണയും രണ്ട് വിക്കറ്റ് നേടി.

© Madhyamam