ഐ.പി.എൽ; ചെന്നൈക്കെതിരെ ആർ.സി.ബി 250


റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു നായകൻ രജത് പാട്ടിദാറും ടിം ഡേവിഡും ബാറ്റിങ്ങിനിടെ

ബംഗളൂരു: ഐ.പി.എല്ലിൽ ആദ്യ ജയം തേടിയിറങ്ങിയ ചെന്നൈ സൂപ്പർ കിങ്സിന് മുന്നിൽ റൺമല കെട്ടി റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ 20 ഓവറിൽ മൂന്ന് വിക്കറ്റിന് അടിച്ചുകൂട്ടിയത് 250 റൺസ്. ബാറ്റെടുത്തവരെല്ലാം നിറഞ്ഞാടുന്ന കാഴ്ചയാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ കണ്ടത്. മൂന്ന് ഫോറും എട്ട് സിക്സുമടക്കം 25 പന്തിൽ 70 റൺസുമായി പുറത്താവാതെനിന്ന ടിം ഡേവിഡാണ് കൂട്ടത്തിൽ ഏറ്റവും മിന്നിയത്. മലയാളി താരം ദേവ്ദത്ത് പടിക്കൽ (29 പന്തിൽ 50) തുടർച്ചയായ രണ്ടാം മത്സരത്തിലും അർധ ശതകം നേടി.

18 പന്തിൽ 28 റൺസ് നേടിയ ഓപണർ വിരാട് കോഹ്‌ലി അഞ്ചാം ഓവറിൽ ശിവം ദുബെക്ക് ക്യാച്ച് നൽകി. അൻഷുൽ കംബോജിന് വിക്കറ്റ്. ഓപണർ ഫിൽ സാൾട്ടും ദേവ്ദത്തും തകർത്ത് കളിച്ചതോടെ സ്കോർ കുതിച്ചു. 30 പന്തിൽ 46 റൺസെടുത്ത സാൾട്ടിനെ പത്താം ഓവറിൽ നൂർ അഹ്മദിന്റെ കൈകളിലേൽപ്പിച്ചു ദുബെ. 93ലാണ് രണ്ടാം വിക്കറ്റ് വീഴുന്നത്. പിന്നെ ദേവ്ദത്ത്-രജത് പാട്ടിദാർ സഖ്യത്തിന്റെ ഊഴം. 14ാം ഓവറിൽ ആർ.സി.ബി 150 തികച്ചു. പിന്നാലെ ദേവ്ദത്തിന്റെ കുറ്റി തെറിപ്പിച്ചു ജാമീ ഓവർട്ടൻ. തുടർന്ന് കണ്ടത് നായകൻ പാട്ടിദാറിന്റെയും ടിം ഡേവിഡിന്റെയും തേർവാഴ്ച. 18ാം ഓവറിൽ 200ൽ തൊട്ട ടീം അടുത്ത 14 പന്തിൽ 50 റൺസ് കൂടി അടിച്ചെടുത്തു. 21 പന്തിലായിരുന്നു ഡേവിഡിന്റെ ഫിഫ്റ്റി. ഒരു ഫോറും ആറ് സിക്സുമടക്കം 19 പന്തിൽ 48 റൺസുമായി പാട്ടിദാർ ടിം ഡേവിഡിനൊപ്പം പുറത്താവാതെനിന്നു.

© Madhyamam