കളിക്കളത്തിലെ ജയം കോടതിയിൽ തോറ്റു; സെനഗലിന്റെ കിരീടം തെറിച്ചു, മൊറോക്കോ പുതിയ ആഫ്രിക്കൻ രാജാക്കന്മാർ!

കെയ്റോ: ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് (എ.എഫ്.സി.ഒ.എൻ) ഫുട്ബാളിൽ രണ്ട് മാസത്തിന് ശേഷം നാടകീയമായ അട്ടിമറി. സെനഗലിനെ ആഫ്രിക്കൻ ചാമ്പ്യന്മാരായി പ്രഖ്യാപിച്ച തീരുമാനം റദ്ദാക്കിയ ആഫ്രിക്കൻ ഫുട്ബാൾ കോൺഫെഡറേഷൻ (സി.എ.എഫ്), മൊറോക്കോയെ പുതിയ ജേതാക്കളായി പ്രഖ്യാപിച്ചു. ഫൈനൽ മത്സരത്തിനിടെ സെനഗൽ താരങ്ങൾ മൈതാനം വിട്ടതാണ് അവരുടെ ചാമ്പ്യൻ പട്ടത്തിന് തിരിച്ചടിയായത്.

ജനുവരിയിൽ നടന്ന ഫൈനൽ മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ മൊറോക്കോക്ക് അനുകൂലമായി പെനാൽറ്റി അനുവദിച്ചതിനെത്തുടർന്നാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് സെനഗൽ കോച്ച് പാപെ തിയാവ് താരങ്ങളോട് കളി നിർത്തി ഡ്രെസിങ് റൂമിലേക്ക് മടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. സാദിയോ മാനെയുടെ ഇടപെടലിനെത്തുടർന്ന് 16 മിനിറ്റിന് ശേഷം അവർ തിരിച്ചെത്തി കളി പൂർത്തിയാക്കുകയും അധികസമയത്ത് നേടിയ ഗോളിലൂടെ 1-0 ന് വിജയിച്ച് കിരീടം ചൂടുകയും ചെയ്തു. എന്നാൽ, റഫറിയുടെ അനുമതിയില്ലാതെ മൈതാനം വിട്ടത് ‘മത്സരം ഉപേക്ഷിക്കലായി’ (ഫോർഫീറ്റ്) കണക്കാക്കണമെന്ന മൊറോക്കൻ ഫുട്ബാൾ ഫെഡറേഷൻ നൽകിയ അപ്പീൽ സി.എ.എഫ് അംഗീകരിക്കുകയായിരുന്നു.

മത്സര നിയമങ്ങളിലെ ആർട്ടിക്കിൾ 82, 84 പ്രകാരം, കളി പാതിവഴിയിൽ ഉപേക്ഷിച്ച സെനഗൽ പരാജയപ്പെട്ടതായും മത്സരം 3-0 എന്ന സ്കോറിന് മൊറോക്കോ വിജയിച്ചതായും സി.എ.എഫ് അപ്പീൽ ബോർഡ് വിധിച്ചു. ഇതോടെ സാദിഡിയോ മാനെ ഉൾപ്പെടെയുള്ള സെനഗൽ താരങ്ങൾക്ക് ലഭിച്ച മെഡലുകൾ തിരിച്ചെടുക്കും. മൊറോക്കോയുടെ ചരിത്രത്തിലെ രണ്ടാം ആഫ്രിക്കൻ കിരീടമാണിത്.

സെനഗൽ കോച്ചിന്റെ നടപടി ആഫ്രിക്കൻ ഫുട്ബാളിന് നാണക്കേടുണ്ടാക്കിയെന്ന് മൊറോക്കൻ പരിശീലകൻ വാലിദ് റെഗ്രാഗുയ് പ്രതികരിച്ചു. അതേസമയം, തങ്ങളുടെ സ്പോർട്സ് പെർഫോമൻസിനെ അല്ല, മറിച്ച് നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടാനാണ് അപ്പീൽ നൽകിയതെന്ന് മൊറോക്കൻ ഫെഡറേഷൻ വ്യക്തമാക്കി. വിധിക്കെതിരെ അന്താരാഷ്ട്ര കായിക കോടതിയെ (സി.എ.എസ്.) സമീപിക്കാനാണ് സെനഗലിന്റെ നീക്കം. മാഞ്ചസ്റ്റർ യുനൈറ്റഡ് താരം നുസൈർ മസ്റാവി, റയൽ മഡ്രിഡിന്റെ ഇബ്രാഹിം ഡയസ് തുടങ്ങിയവർക്ക് ഈ വിധി വലിയ നേട്ടമായി. ഫുട്ബാൾ ചരിത്രത്തിൽ തന്നെ അപൂർവമായ നടപടി ലോകമെമ്പാടുമുള്ള കായിക പ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.



© Madhyamam