‘ചികിത്സിക്കാൻ പണമില്ലാത്ത പാവങ്ങളെപ്പോലും അവർ കൊന്നൊടുക്കി; ഇത് അംഗീകരിക്കാനാവില്ല’; ഇന്ത്യയോട് സഹായമഭ്യർഥിച്ച് അഫ്ഗാൻ താരം



കാബൂൾ: അഫ്ഗാനിസ്താനിലെ ജനവാസ കേന്ദ്രങ്ങളിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിനെതിരെ ആഞ്ഞടിച്ച് അഫ്ഗാൻ സ്പിൻ താരം അള്ളാ ഗസൻഫർ. കാബൂളിലെ ലഹരിവിമോചന കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ നൂറുകണക്കിന് സാധാരണക്കാർ കൊല്ലപ്പെട്ട വാർത്തയോട് വൈകാരികമായാണ് താരം പ്രതികരിച്ചത്. ഇന്ത്യ അഫ്ഗാനിസ്താന്റെ അടുത്ത സുഹൃത്താണെന്നും ഈ പ്രതിസന്ധി ഘട്ടത്തിൽ രാജ്യാന്തര സമൂഹം ഇടപെടണമെന്നും ഗസൻഫർ ആവശ്യപ്പെട്ടു.

400 ഓളം പേർ കൊല്ലപ്പെടുകയും 200ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ആക്രമണം അഫ്ഗാൻ ചരിത്രത്തിലെ തന്നെ ഏറ്റവും ദാരുണമായ സംഭവങ്ങളിലൊന്നാണ്. 2000 ബെഡുകളുള്ള ആശുപത്രിയുടെ ഭൂരിഭാഗവും തകർക്കപ്പെട്ടു. “ചികിത്സക്ക് പോലും പണമില്ലാത്ത പാവപ്പെട്ട മനുഷ്യരെയാണ് അവർ ലക്ഷ്യമിട്ടത്. ഇത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല”, ഐ.പി.എൽ 2026ൽ മുംബൈ ഇന്ത്യൻസിനെ പ്രതിനിധീകരിക്കുന്ന ഗസൻഫർ പറഞ്ഞു.

സാധാരണക്കാരെ ലക്ഷ്യം വെച്ചുള്ള ഇത്തരം നീക്കങ്ങൾ കൊണ്ട് പാകിസ്താൻ എന്താണ് തെളിയിക്കാൻ ശ്രമിക്കുന്നതെന്ന് താരം ചോദിച്ചു. അഫ്ഗാനിസ്താന്റെ ചരിത്രം എല്ലാവർക്കും അറിയാവുന്നതാണ്. ആ ചരിത്രം ആവർത്തിച്ചാൽ അത് പാകിസ്താന് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ഗസൻഫർ മുന്നറിയിപ്പ് നൽകി. ലോകം ഇപ്പോൾ തന്നെ നിരവധി വെല്ലുവിളികൾ നേരിടുകയാണെന്നും ഇത്തരം സംഘർഷങ്ങൾ ആർക്കും ഗുണം ചെയ്യില്ലെന്നും താരം ഓർമിപ്പിച്ചു.സൗഹൃദ രാജ്യമായ ഇന്ത്യ ഈ വിഷയത്തിൽ സംസാരിക്കണമെന്നും ലോകരാജ്യങ്ങൾ അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്കൊപ്പം നിൽക്കണമെന്നും ഗസൻഫർ അഭ്യർഥിച്ചു. അതേസമയം, വ്യോമാക്രമണത്തെക്കുറിച്ചുള്ള ആരോപണങ്ങൾ പാകിസ്താൻ നിഷേധിച്ചിട്ടുണ്ട്.



© Madhyamam