‘ഇന്ത്യ ക്രിക്കറ്റിനെ നശിപ്പിച്ചു…’; ട്വന്‍റി20 ലോകകപ്പ് ചരിത്ര വിജയത്തിനു പിന്നാലെ പാക് ഇതിഹാസ താരം



ന്യൂഡൽഹി: ഇന്ത്യയുടെ ആധിപത്യം ക്രിക്കറ്റിനെ നശിപ്പിച്ചെന്ന് മുൻ പാകിസ്താൻ പേസർ ശുഐബ് അക്തർ. ട്വന്‍റി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെ 96 റൺസിന് തോൽപിച്ച് ചരിത്രം വിജയം നേടിയതിനു പിന്നാലെയാണ് അക്തറിന്‍റെ പരാമർശം. ഭൂരിഭാഗം ക്രിക്കറ്റ് വിദഗ്ദരും പണ്ഡിറ്റുകളും ഇന്ത്യയുടെ ടൂർണമെന്‍റിലെ പ്രകടനത്തെ പ്രശംസിക്കുമ്പോഴാണ് അക്തർ വ്യത്യസ്ത അഭിപ്രായവുമായി രംഗത്തുവന്നത്. നമ്മുടെ അയൽപക്കത്ത് ക്രിക്കറ്റ് കളിക്കുമ്പോൾ ഒരു പണക്കാരനായ കുട്ടി ആധിപത്യം സ്ഥാപിക്കുന്നതിനു സമാനമായാണ് ഇന്ത്യയെ അക്തർ വിശേഷിപ്പിച്ചത്.

‘നമ്മുടെ അയൽപക്കത്ത് ഒരു പണക്കാരൻ കുട്ടിയുണ്ടെന്ന് കരുതുക, അവൻ എല്ലാ പാവപ്പെട്ട കുട്ടികളെയും ക്രിക്കറ്റ് കളിക്കാൻ വേണ്ടി വിളിക്കുന്നു. അതാണ് ഇന്ത്യ ഞങ്ങളോട് ചെയ്യുന്നത്. എട്ട് ടീമിൽ നിന്ന് നാലു ടീമുകളെ നിലനിർത്തുന്നു, ആ നാലിൽ നിന്ന് മൂന്നു ടീമുകളെ വീണ്ടും വിളിക്കുന്നു, പിന്നെ കണ്ടോ, ഞാൻ ജയിച്ചു എന്ന് പറയും. അവർ ക്രിക്കറ്റിനെ പൂർണമായും നശിപ്പിച്ചു’ -അക്തർ പറഞ്ഞു. ടൂർണമെന്‍റിലെ ഫേവറേറ്റുകളായി ഇന്ത്യയെ തെരഞ്ഞെടുത്തപ്പോഴും ട്വന്‍റി20 ലോകകപ്പ് ഫൈനലിൽ ക്രിക്കറ്റിന്‍റെ നന്മക്കായി ന്യൂസിലൻഡ് ജയിക്കണമെന്നാണ് അക്തർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്.

ഇതുവരെ ഒരു ഏകദിന, ട്വന്‍റി20 ലോകകപ്പ് നേടാനാകാത്ത കീവീസിന് ഇത് അർഹിച്ച വിജയമായിരിക്കുമെന്നും അദ്ദേഹം നിരീക്ഷിച്ചിരുന്നു. മുൻ പാക് താരം ഉമർ ഗുല്ലും സമാനമായ അഭിപ്രായമാണ് പങ്കുവെച്ചത്. ഇന്ത്യയിൽ അടുത്തിടെ നടന്ന പരമ്പരയിലെ വിജയം ന്യൂസിലൻഡിന് വലിയ ആത്മവിശ്വാസം നൽകുമെന്നും ഇന്ത്യയിലെ സ്പിൻ ട്രാക്കുകളിൽ കളിച്ചു പരിചയമുള്ള ന്യൂസിലൻഡ് ബൗളർമാർ ഇന്ത്യൻ ബാറ്റിങ് നിരക്ക് വലിയ വെല്ലുവിളിയാകുമെന്നുമാണ് ഗുൽ പ്രവചിച്ചത്. എന്നാൽ, ഫൈനലിൽ ന്യൂസിലൻഡ് തീർത്തും കാഴ്ചക്കാരായി നോക്കിനിൽക്കുന്നതാണ് ക്രിക്കറ്റ് ലോകം കണ്ടത്. 96 റൺസിന്‍റെ റെക്കോഡ് വിജയവുമായി തുടർച്ചയായ രണ്ടാം തവണയും ഇന്ത്യ ട്വന്‍റി20 ലോക കിരീടത്തിൽ മുത്തമിട്ടു. കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന റെക്കോഡിനൊപ്പം മൂന്നു കിരീടങ്ങളുമായി മുന്നിലെത്താനും ഇന്ത്യക്ക് കഴിഞ്ഞു.

ട്വന്റി20 ലോകകപ്പിലെ ചരിത്ര വിജയത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ബി.സി.സി.ഐ 131 കോടി രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ഈ ചരിത്ര വിജയത്തിന് കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫുകൾക്കും സെലക്ടർമാർക്കും ബി.സി.സി.ഐ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു. ടീമിന്റെ മികച്ച പ്രകടനത്തിനും ആഗോളതലത്തിൽ ഇന്ത്യൻ ക്രിക്കറ്റിന് അവർ നൽകിയ സംഭാവനകൾക്കും ബോർഡ് നൽകുന്ന അംഗീകാരമാണ് ഈ കാഷ് റിവാർഡ്. സ്വ

ന്തം മണ്ണിലെ ഈ മഹത്തായ വിജയം ഇന്ത്യയിലുടനീളം ആഘോഷങ്ങൾക്ക് തിരികൊളുത്തുക മാത്രമല്ല, ക്രിക്കറ്റിലൂടെ രാജ്യത്തിന്റെ ആധിപത്യം ശക്തിപ്പെടുത്തുകയും രാജ്യമെമ്പാടുമുള്ള യുവ ക്രിക്കറ്റ് ആരാധകർക്ക് പ്രചോദനമാവുകയുമാണ് ചെയ്തത്- ഓണററി സെക്രട്ടറി ദേവജിത് സൈകി പറഞ്ഞു.



© Madhyamam